Wednesday, December 31, 2008

Monday, December 29, 2008

വര്‍ഷങ്ങള്‍ പോകുവതറിയാതെ...


മാവ് പൂക്കുന്ന കാലം; ഇളം വെയില്‍, ഇളം തെന്നല്‍, മാമ്പൂവില്‍ നിന്നിറ്റി വീഴുന്ന മധു നക്കി നുകരുമ്പോള്‍ അനുഭവിക്കുന്ന ആ ആനന്ദം!!!. പിന്നീട് അത് കണ്ണിമാങ്ങയിലേക്ക്, ഉപ്പും മുളക് പൊടിയും നല്ല നറുമണമുള്ള വെളിച്ചെണ്ണയും ചേർത്ത് കൊത്തിയരിഞ്ഞ കണ്ണിമാങ്ങ. ഒരു പക്ഷെ അതായിരിക്കണം ആദ്യത്തെ സലാഡ്. ഓലത്തണ്ടു കൊണ്ട് ഉണ്ണിപ്പുര തീര്‍ത്ത്, കുഞ്ഞടുപ്പ് തീർത്ത്, അഛനും അമ്മയും കളിച്ച്, കള്ളനും പോലീസും കളിച്ച്, ഓലപ്പന്തും കുഴിപ്പന്തും കളിച്ചു വളര്‍ന്നൊരു കാലം. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആ ഓര്‍മ്മയില്‍ നിന്നും ഒരേടാണ് ഇത്തവണ ബൂലോഗ വായനക്കാർക്ക് എന്റെ പുതുവത്സര സമ്മാനം.

കൊച്ചനൂരിനും ചമ്മനൂരിനും അതിര്‍ത്തിയിലാണ് വിരിച്ചാലിപ്പറമ്പ്. അതാണ് ഞങ്ങളുടെ കളിസ്ഥലം. പടിഞ്ഞാറേ കുട്ടാടന്‍ പാടത്തിന്റെ കരയാണിത്. അവിടെ നിന്ന് നോക്കിയാല്‍ പ്രശസ്തമായ കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം കാണാം. ഭരണിയ്ക്ക് കാഴ്ച കാണാന്‍ കളറ്‌ വസ്ത്രങ്ങളണിഞ്ഞ ഉമ്മമാര്‍ വന്നു നില്‍ക്കാറുള്ള ഇടം. അവിടെ മരങ്ങളായി, ഭ്രാന്തമായി കായ്ക്കുന്ന മാവും ഒരു പുന്നമരവും പിന്നെ മുരടിച്ച അഞ്ചാറ് തെങ്ങുകളും.

ഈ മാവില്‍ നിന്നാണ് യാങ്കത്തെ അബ്ദു കണ്ണിമാങ്ങ പറിച്ച് സരോജനി ടീച്ചര്‍ക്ക് കാഴ്ച വെക്കാറ്. പഠിക്കാന്‍ ബുദ്ധിമാനായ അബ്ദു രണ്ടു ദിവസം ക്ലാസ്സില്‍ വന്നാല്‍ അടുത്ത പത്തു ദിവസം ക്ലാസ്സില്‍ വരില്ല. അത് അവന്റെയൊരു വീക്നെസ്സാണ്. ഓരോ തവണയും സ്കൂളില്‍ വരും‌പോള്‍ ഇങ്ങനെ എന്തെങ്കിലും ഒക്കെ കുസൃതികള്‍ കാണും അവനില്‍.

പറഞ്ഞുവന്നത്, അങ്ങനെ പടര്‍ന്നു പന്തലിച്ച ആ പുളിമാവില്‍ ഒരു ദിവസം കാലത്ത് തൂങ്ങി നില്‍ക്കുന്ന ശവം കണ്ടു. കായിയുടേതായിരുന്നു അത്. കുറച്ച് കാലത്തിന് ഞങ്ങളാരും ആ പ്രദേശത്തേക്ക് കടക്കാറില്ലായിരുന്നു.
പിന്നെ സജീവമായത് തെക്കന്‍ തിരുത്തുമ്മല്‍ മുഹദുണ്ണിക്ക വീട് വെക്കുമ്പോഴായിരുന്നു. വിരിച്ചാലിപറമ്പിനു സമീപത്തായിരുന്നു അവര്‍ വീട് വച്ചിരുന്നത്.
അങ്ങിനെ ഒരു മാമ്പഴക്കാലം, മാവ് നിറയെ മൂത്ത് പഴുത്ത് നില്‍‌ക്കുന്ന മാങ്ങകള്‍, ഭയം മൂലം ആരും മാവിലേക്ക് അടുക്കാറില്ല. എങ്കിലും അബ്ദു ധൈര്യപൂര്‍വ്വം കയറി പൊട്ടിച്ച് തിന്ന് ഞങ്ങളെ കൊതിപ്പിക്കും.
ആ അബ്ദുവും അബ്ദുവിന്റെ അനുജന്‍ ജബ്ബാറും ചേര്‍ന്ന് ഒപ്പിച്ച തമാശയിലൂടെ ഒരു ഇതിവൃത്തം സഞ്ചരിക്കട്ടെ.

അന്നത്തെ പ്രധാന കളി കുഴിപ്പന്തായിരുന്നു. ആറു ചെറു കുഴികള്‍ കുഴിച്ച് അതില്‍ കല്ലുകൂട്ടി മെടഞ്ഞ ഓലപ്പന്ത് ഉരുട്ടി വീഴ്തിയുള്ള ഒരു രസികന്‍ കളിയായിരുന്നു അത്. അതിന്റെ പ്രത്യെകത എന്താന്ന് വച്ചാല്‍, ആദ്യത്തെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ഏറ് കൊള്ളളല്‍ വളരെ വിരളമാണ്. അത് കൊണ്ടുതന്നെ കുഴിപിടുത്തത്തിന്ന് മത്സരം ഉണ്ടാവുക സ്വാഭാവീകം.കുഴിയില്‍ ചെറുതായി മണ്ണിട്ട് മൂടിയിരിക്കും.
എനിക്കെന്നും ഏറ് കൊള്ളാനെ യോഗമുണ്ടായിരുന്നുള്ളു.

ഐദ്രുക്കാടെ റസ്സാക്ക്, മുഹമ്മദുണ്ണിക്കാടെ മുഹമ്മദലി, കുന്നുകാട്ടിലെ അബ്ദു, വല്യോത്തെ ഖാലിദ്, അബ്ദു,ജബ്ബാര്‍,സുരു പിന്നെ ഈയുള്ളവനും ചേര്‍ന്നാണ് ടീം. ഞാനധികവും സ്റ്റാന്‍ബൈ ആകാറാണ് പതിവ്. കാരണം ഞാനെത്തുമ്പോഴേക്കും ആണ്‍കുട്ട്യോള് കുഴി പിടിച്ചിരിക്കും. എപ്പോഴും ആദ്യം എത്തി കുഴി പിടിക്കുക ഖാലിദ് ആണ്. അവനാണെങ്കിലൊ കൈക്ക് നല്ല നീളം ആണ്. അത് കൊണ്ട് തന്നെ ഇഷ്ടമുള്ള കുഴിയില്‍ അനായാസം അവനിടാന്‍ കഴിയും. ആരുടെ കുഴിയിലാണൊ വീഴുന്നത് അവന് ഏറുറപ്പ്. ഇതിവനെന്നും പതിവാക്കിയപ്പോള്‍ എല്ലാവര്‍ക്കും മനസ്സില്‍ ഒരു പക കുടിയിരുന്നു. എല്ലാറ്റിലും മുന്‍പനായിരുന്ന യാങ്കത്തെ അബ്ദുവിന് ഇതൊട്ടും പറ്റിയില്ല. അവന്റെ ബുദ്ധി പകപോക്കലിനായി പരതി.

ഒരു ദിവസം അബ്ദു എന്നോട് പറഞ്ഞു
“ടാ.. നാളെ നേരത്തെ കളി തുടങ്ങും, അതോണ്ട് മൂന്ന് മണിക്ക് വരണം, മെയിന്‍ റോട്ടിലൂടെ വന്നാമതി കാലിദ് അറിയണ്ട.”

“ഓ..ശെരി.”

ഞാൻ സന്തോഷിച്ചു... ഇന്നെങ്കിലും ഏറു കൊള്ളാതെ കഴിയാലൊ. പറഞ്ഞ പ്രകാരം തന്നെ പുറപ്പെട്ടു, അര ഫര്‍ലോങ്ങെങ്കിലും നടക്കണം എന്റെ വീട്ടില്‍‌ നിന്ന്. കളിക്കളത്തിനേകദേശം അടുത്താണ് ഖാലിദിന്റെ വീടും. മെയിന്‍ റോട്ടിലാണെന്ന് മാത്രം. പ്രതീക്ഷിക്കാതെ എന്നെ കണ്ടതും ഖാലിദ് ഒരോട്ടം വെച്ചു കൊടുത്തു കളിക്കളത്തിലേക്ക്. ഞാനും പിന്നാലെ വച്ചുപിടിച്ചു. ഒട്ടകപ്പക്ഷിയെ പോലുള്ള അവനെയുണ്ടോ എനിക്കെത്തിപിടിക്കാന്‍ കഴിയുക!?. അവനെത്തിയതും കുഴി വാരിയതും അബ്ദുവിന്റെ കൂ‍ക്കിവിളിയും ഒന്നിച്ചായിരുന്നു. പോയത്തം മണത്ത ഞങ്ങള്‍ കൂട്ടുകാര്‍ ഒന്നറച്ചു നിന്നു. നോക്കുമ്പോഴുണ്ട് മലവും മണ്ണും പറ്റിപ്പിടിച്ച കൈവിരലുകള്‍ വിടര്‍ത്തി മൂക്കും പൊത്തിപ്പിടിച്ച് വളിഞ്ഞ മുഖവുമായി ഖാലിദ്. അന്നുമുതല്‍ കുഴിപിടിക്കാനുള്ള ആക്രാന്തം അവന്‍ നിറുത്തി. രാവിലെ അബ്ദുവും ജബ്ബാറും ചേര്‍ന്ന് നടത്തിയ 'മൂലധന' നിക്ഷേപമായിരുന്നു ഖാലിദിന്റെ കൈകളില്‍.
വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പഴയ നല്ല ഓര്‍മ്മകളാണ് നമ്മെ ജീവിക്കാന്‍ പ്രെരിപ്പിക്കുന്നത്. പഴയ കൂട്ടുകാരില്‍ ചിലര്‍ അകാലത്തില്‍ മണ്മറഞ്ഞു. ബാക്കിയുള്ളവരെല്ലാം ‘വര്‍ഷങ്ങള്‍ പോകുവതറിയാതെ’ അന്നം തേടി ഓരൊ തുരുത്തുകളില്‍ അകപ്പെട്ടു. വല്ലപ്പോഴും കണ്ടുമുട്ടുമ്പോഴുള്ള കുശലങ്ങളീലും പുഞ്ചിരിയിലും ഒതുങ്ങിക്കൂടി സൌഹൃദം. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ജനങ്ങളും ചലിക്കാന്‍ തുടങ്ങി. ഇന്ന് പരസ്പര ബഹുമാനമില്ല, സാഹോദര്യ ബന്ധമില്ല. എല്ലാവരിലും കപടമുഖം മാത്രം. എന്തിനേറെ പലരുടേയും കുടുംബാംഗങ്ങള്‍ക്ക് പോലുമില്ല ഇതൊന്നും. പ്രത്യേകിച്ചും ഗള്‍ഫുകാരന്റെ.

സത്യത്തില്‍ നമ്മള്‍ ബൂലോഗര്‍ തമ്മില്‍ നടത്തുന്ന വികാര,വിചാര,സങ്കട,സന്തോഷങ്ങളൊക്കെ ഒരളവില്‍ നമുക്ക് പുതുജീവന്‍ പകരുന്നില്ലേ..?,ആധിപിടിച്ച ഈ ലോകത്ത് സമാധാനത്തിന്റെ വെള്ളപ്പറവകളെ പറത്താന്‍ നമുക്കാകില്ലേ..?, നമ്മുടെ ഓരോ ശ്രമങ്ങളും അതിനായിരിക്കട്ടെ; എല്ലാ ബൂലോഗ വായനക്കാര്‍ക്കും ആയുരാരോഗ്യവും സമാധാനവും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഈ പുതുവര്‍ഷത്തിന് ആശംസകള്‍ നേരുന്നു.


ഓ..ടൊ...ഈ പുതുവര്‍ഷത്തില്‍ ഞാനൊരു മാറ്റം ആഗ്രഹിക്കുന്നു. അതിന്റെ മുന്നോടിയായി അത്കന്‍ എന്ന തൂലികാനാമം യൂസുഫ്പ യില്‍ ലയിക്കുന്നു.

Sunday, November 16, 2008

''ലജ്ജ എന്ന പാഠം''

മഴ പെയ്തുണര്‍ന്ന പുലര്‍ക്കാലം ,പ്രകാശരേണുക്കള്‍ കുഞ്ഞിലകളിലെ നീര്‍മണികളോട് കിന്നാരം പറയുന്നുണ്ട്. കുറുമ്പന്‍ തെന്നല്‍ അവരെ ചൊടിപ്പിക്കാനെന്ന വണ്ണം ചെറുതായി പ്രഹരിച്ച് പാഞ്ഞുപോയി. നീര്‍മണികള്‍ പൊട്ടിച്ചിരിച്ച് മണ്ണിലലിഞ്ഞു.
ഉമിക്കരിയും കയ്യിലെടുത്ത് തെല്ലൊരാലസ്യത്തോടെ പ്രകൃതിയുടെ വികൃതികള്‍ കുന്തിച്ചിരുന്നു കാണുകയായിരുന്നു ഞാന്‍.

"മോനേ..കാളിക്കുട്ടി വന്നില്ലേ...?"
പാവം ഉമ്മ, ഇന്നലെ മുഴുവന്‍ ഏക്കം വലിയുടെ കൊടുമ്പിരിയിലായിരുന്നു.
തൊട്ടഫലം ചെയ്യുന്ന ബാലന്‍ വൈദ്യരുടെ മരുന്നൊന്നും തെല്ലും ഏശുന്നില്ല. വേറെ ആരെ എങ്കിലും കാണിക്കണംന്ന് പറേണത് കേട്ടീര്‍ന്നു. ന്തായാലും ഉപ്പ ഗുജറാത്തില്‍ നിന്ന് വരാതെ തരല്യ. ഇനിയും എത്ര ദിവസം കാത്തിരിക്കണം..?.അതുവരേക്കും ഉമ്മയുടെ കാര്യം ആലോചിക്കാന്‍ കൂടി വയ്യ.

കാളിക്കുട്ടി ഇനിയും എത്തിയില്ല. മിറ്റമടിക്കാനും പാത്രം മോറാനും അവര്‍ തന്നെ വരണം. ഓര്‍മ്മ വച്ച നാളു തൊട്ട് അവരു തന്നെയാണ്‌ ഇതൊക്കെ ചെയ്യാറ്.
വല്ലിപ്പയുടെ മെതിയടി ശബ്ദം കനത്തു വരുന്നുണ്ട്. രാവിലെ കിട്ടേണ്ട ചായ കിട്ടാത്തതിന്റെ ഈര്‍ഷ്യ ആ മെതിയടി ശബ്ദത്തിലുണ്ട്.

വല്ലിമ്മ കോട്ടോല്‍ പോയിട്ട് ഒരാഴ്ച ആയി . വല്ലിപ്പയുടെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ല. വല്ലിപ്പയുടെ രണ്ടാം കെട്ടായിരുന്നു അത്. വയസ്സുകാലത്ത് ഒരു താങ്ങ് എന്നേ ചിന്തിച്ചിരുന്നുള്ളൂത്രേ.
ആയുസ്സു കാലം മുഴുവന്‍ മലായയില്‍ നിന്നുണ്ടാക്കിയത് ആയമ്മ തട്ടിയെടുത്ത് ആദ്യത്തേതിലുള്ള മോള്‍ക്ക് കൊടുക്കുകയാണെന്ന് മൂത്തമ്മ കുറ്റപ്പെടുത്താറുണ്ട്. വല്ലിമ്മ ഉണ്ടായിട്ട് കാര്യമൊന്നുമില്ല. എന്തെങ്കിലും വച്ചുണ്ടാക്കണമെങ്കില്‍ ഉമ്മ തന്നെ വേണം .പിന്നെ, 'ദേനുവാത്ത'യാണ്‌ സഹായത്തിന്‌. അവരാണെങ്കില്‍ പത്തു മണിയോടെയേ വരികയുള്ളു.

പി..പീ.......പുറത്ത് ആമക്കാറിന്റെ ഒച്ച..

പടിക്കല്‍ ആരോ വന്നിട്ടുണ്ട്. ഊര്‍ന്നിറങ്ങിയ വള്ളിട്രൌസര്‍ നേരെയാക്കി വെട്ടുവഴിയിലേക്കോടി.

കരുവാന്റെ കറുത്ത കുട്ടിബസ്സൊഴിച്ചാല്‍ നാട്ടിലേക്കുള്ള ഏക ശകടം ആണ്‌ ‘ആമക്കാര്‍‘.
സീതിക്ക മലായയില്‍ നിന്നും വന്നതായിരുന്നു. വൂളന്‍ കുപ്പായവും കാല്‍സറായിയും ധരിച്ച് കൂടെ ഒരപരിചിതനും ..!!.
എന്റെ മുഖത്തെ അപരിചിതത്വം കണ്ടിട്ടാകണം "മുത്തൂന്റെ മോനാണല്ലെ.?" എന്നു ചോദിച്ചു കൊണ്ട് ബാഗില്‍ നിന്നും ഒരു പിടി മിഠായി കയ്യില്‍ വച്ചു തന്നു.

"ഉമ്മാ... മുട്ടായി" എന്നാര്‍ത്തു വിളീച്ചു കൊണ്ട് ഞാന്‍ ഉമ്മയുടെ അടുത്തേക്കോടി.
"എന്തിനാ മോനെ അതൊക്കെ വാങ്ങിയത്, ആരെങ്കിലും എന്തെങ്കിലും തന്നാല്‍ ഒന്നും ആലോചിക്കാതെ ങ്ങണ്ട് വാങ്വാ..?" ഉമ്മ തെല്ലു വല്ലായ്മയോടെ ചോദിച്ചു.

"ലജ്ജയുടെ ആദ്യ പാഠം"

മിഠായി കണ്ടപ്പോള്‍ അനുജത്തിയുടെ മുഖത്ത് പൂക്കള്‍ വിടര്‍ന്നു. അതെല്ലാം അവളെ ഏല്‍‌പിച്ച് ഞാന്‍ വീണ്ടും ഓടിപ്പോയി.
ചക്കപ്പനും ചങ്കരനും പെട്ടികള്‍ തലചുമടായ് എടുത്തുകൊണ്ട് പടിഞ്ഞാറോട്ട് നീങ്ങി. വല്ലിപ്പയുമായ് അപരിചിത ഭാഷയില്‍ കുശലം പറഞ്ഞിരുന്ന അപരിചിതനും സീതിക്കയും അവര്‍ക്കുമുന്നിലായ് നടന്നു. ചെളിവെള്ളം ഛന്നം പിന്നം തെറിപ്പിച്ച് ആമക്കാര്‍ വടക്കോട്ടും.
മഴ നൂലു പോലെ വീണ്ടും പെയ്തിറങ്ങാന്‍ തുടങ്ങി....

വാല്‍ക്കഷ്ണം: മലായ(മലേഷ്യ)യിലെ സുഖശീതളിമയില്‍ നാടു മറന്നവരില്‍ ഒരാളായിരുന്നു അപരിചിതനായ എന്റെ ആ ബന്ധു. ചോരയും നീരും വറ്റിയപ്പോള്‍ നാടിനെ തന്നെ ശരണം അടഞ്ഞു.

Wednesday, September 24, 2008

പെരുന്നാൾ

ചെറിയ പെരുന്നാൾ ആശംസകൾ‍
കുട്ടിക്കാലത്തെ എന്റെ "ഈദ്" ആഘോഷങ്ങൾക്ക് അത്ര വലിയ പൊലിമയൊന്നും ഉണ്ടായിരുന്നില്ല. തറവാട്ടിൽ നിന്നെല്ലാവരും ഭാഗം വെച്ച് പിരിഞ്ഞു പോയതോണ്ട്, തറവാട്ടിൽ അംഗസംഖ്യ കുറവ്. കുട്ടികളായി ഞാനും അനുജത്തിയും പിന്നെയൊരു കുഞ്ഞനുജനും മാത്രം .
പിന്നെ, വീട്ടിൽ ഉപ്പയും ഉമ്മയും വല്ല്യുമ്മയും;
ഞാനെപ്പോഴും വല്ല്യുമ്മയുടെ വാലിൽ തൂങ്ങിയായിരുന്നു നടപ്പ് .
എന്റെ ശരിക്കുള്ള വല്ലിമ്മ- ഉമ്മയുടെ ചെറുപ്പത്തിലേ മരിച്ചു പോയി. അതിനു ശേഷം കെട്ടി കൊടുന്നതാണീ വല്ല്യുമ്മയെ. എന്റെ ഉമ്മ വല്ല്യുമ്മയെ സ്വന്തം ഉമ്മയെ പോലെ പരിഗണിക്കയും പരിചരിക്കയും ചെയ്തിരുന്നു. പരുക്കൻ സ്വഭാവക്കാരി ആയിരുന്ന വല്ല്യുമ്മയുടെ ആദ്യ കല്ല്യാണത്തിലുള്ള മകളും കുടുംബവും പെരുന്നാളിൻ വിരുന്ന് വരുമ്പോഴാണ്‌ ഞങ്ങളുടെ വീടൊന്നുണരുക. ആ മകളെ ഞാൻ മൂത്തുമ്മ എന്നായിരുന്നു വിളിച്ചിരുന്നത്. മനോരമ ആഴ്ചപ്പതിപ്പ് അവർക്കൊരു വീക്‌നസ്സ് ആണ്‌. അവർക്ക് മക്കൾ‍ നാല്‌. മൂത്തത് ബീക്കുട്ടി പിന്നെ യഥാക്രമം ജലീൽ ,ശിഹാബ്, ജബ്ബാർ. ഇവരുടെ ഉപ്പ മലേഷ്യക്കാരനായതു കൊണ്ട് ഒരു മലായപ്പെരുമയുള്ള ശൊങ്കത്തിയും ശൊങ്കന്മാരും ആണ്‌ ഇവർ. പോരാതെ തീറ്റ പ്രിയരും .
നേരത്തെ എഴുന്നേറ്റ് എണ്ണതേപ്പും കുളിയും കഴിഞ്ഞ് ഉപ്പ ഗുജറാത്തില്‍ നിന്നും കൊണ്ടുവന്ന കുഞ്ഞുടുപ്പും കുട്ടിനിക്കറും ധരിച്ച് പള്ളിയിലേക്ക് പെരുന്നാള്‍ നിസ്കാരത്തിനു പോകും ഉപ്പയുടെ കയ്യും പിടിച്ച്. അവിടെ പള്ളിയില്‍ മൌലവിയും കൂട്ടരും തക്‌ബീര്‍ ഉച്ചത്തില്‍ ചൊല്ലുന്നുണ്ടായിരിക്കും .ഞങ്ങള്‍ കുട്ടികളും അതേറ്റു ചൊല്ലും .പിന്നെ നിസ്കാരം തുടങ്ങും .ഞങ്ങള്‍ നിക്കര്‍ ധാരികള്‍ക്ക് നിസ്കാരം 'ഹറാം' ആയതു കൊണ്ട് പിന്‍ വരിയിലാണ്‌ സീറ്റ്.
എനിക്ക് സില്‍ക്ക് തുണി-സുന്നത്ത് കല്യാണത്തിനും മറ്റും ധരിക്കുന്ന ഒരുതരം കുട്ടിത്തുണി-ഇല്ലാത്തതില്‍ വ്യസനം തോന്നും . എന്തോ.. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടതു പോലെ. അല്പനേരം കൊണ്ട് അതെല്ലാം മറക്കും. കാരണം , കുസൃതിയും അടക്കി പിടിച്ച പൊട്ടിച്ചിരികളുമായി ഒരു കൂട്ടം കുട്ടികല്‍ അവിടെ കാത്തിരിക്കുകയാണ്‌.

നിസ്കാരം കഴിഞ്ഞാല്‍ ഒരു നീണ്ട പ്രസംഗമാണ്‌. ഖുത്ബ- എന്ന് പറയും അറബിയില്‍. എനിക്കത് കേള്‍കുമ്പോള്‍ ഒരു തരം മടുപ്പാണ്‌ തോന്നിയിരുന്നത്.
എങ്ങനെ എങ്കിലും പുറത്ത് കടക്കാനുള്ള ബേജാറാണ്‌ പിന്നെ.
അപ്പോഴേക്കും പ്രസംഗം തീര്‍ന്നിരിക്കും .
പിന്നെ ഉപ്പയുമായി വല്ലിപ്പയുടെ വീട്ടിലേക്ക് പോകും.
അതൊരു പതിവ് കൃത്യമാണ്. ഉപ്പ എവിടെ പോയി വന്നാലും വല്ലിപ്പയെ മുഖം കാട്ടി കുശലം അന്വേഷിച്ചതിന് ശേഷമേ എന്ത് കാര്യവും ഉള്ളൂ.
മലേഷ്യക്കാരനാണ് മൂത്താപ്പ. ബ്രിട്ടീഷ് പ്രജയായ അദ്ദേഹത്തിന്‌ ഇംഗ്ലീഷില്‍ അഗാധ പാണ്ടിത്യം ഉണ്ട്. മലേഷ്യന്‍ ഭാഷയായ 'മലയ്' അദ്ദേഹത്തിന്‍ ഒഴുകുന്ന വെള്ളം പോലെയാണ്‌. കണക്കപിള്ളമാരുടെ ബുക്ക് കീപ്പിങ് എന്ന സമ്പ്രദായവും അദ്ദേഹത്തിന്‌ വഴങ്ങും .ഇദ്ദേഹത്തെ കുറിച്ചെഴുതാന്‍ ഒട്ടേറെയുണ്ട്, അതൊരു പോസ്റ്റായി പ്രതീക്ഷിക്കാം .
നമുക്ക് പെരുന്നാളാഘോഷത്തിലേക്ക് വരാം .
തുടര്‍ന്ന്, ചെറുപഴമായ മൈസൂര്‍ പഴവും കഴിച്ച് വീട്ടിലേക്ക് പോരും . മൈസൂര്‍ പഴം പെരുന്നാളിന്റെ ഒരു പ്രധാന ഐറ്റം ആണ്. അതോണ്ട്, എന്തില്ലെങ്കിലും മൈസൂര്‍ പഴം ഇല്ലാത്ത വീട് ചുരുക്കമായിരിക്കും.
കാലത്തേ തന്നെ കൈനീട്ടം വാങ്ങാനായി കുറത്തികളും ആശാരിച്ചികളും മണ്ണാത്തിയും വീടിനു മുന്നില്‍ ഹാജറായിട്ടുണ്ടാകും.
“പുണ്ണ്യള്ള കയ്യ്യാ ആ ഉമ്മയുടേത്”
എന്ന് അവര്‍ അടക്കം പറയുന്നതില്‍ അതിശയോക്തി ഒരിക്കലും തോന്നിയിട്ടില്ല. കാരണം, അവര്‍ തിരിച്ചു വരുമ്പോള്‍ നമുക്ക് ബോധ്യപ്പെടും. അത്രയ്ക്കും അരിയും പപ്പടവും പഴവും നിറഞ്ഞ ഭാണ്ട കെട്ടുകളുമായാണ് അവര്‍ തിരിച്ചുപോകാറ്.
കിട്ടിയതനുസരിച്ച് നന്ദി അറിയിക്കാനും മറക്കാറില്ല ആ പാവങ്ങള്‍.
മനസ്സില്‍ ഏറെ തങ്ങി നിന്നത് കുറത്തികളുടെ കൈനോട്ടവും സംഭാഷണ ശൈലിയിലുമായിരുന്നു. ഞങ്ങള്‍ക്ക് സ്ഥിരം കൈ നോക്കിയിരുന്നത് ഒരു കുട്ടിക്കുറത്തിയായിരുന്നു.
“ഉമ്മേ ഞാന്‍ വന്നീര്‍ക്കുണൂട്ടോ, മുഖം നോക്കി ലക്ഷണം പറയും, നല്ല സത്യള്ള തത്തേണ് ചീട്ടെടുക്കും.........” അവര്‍ വരവറിയിക്കും;
തത്തമ്മേടെ ചുണ്ടു പോലുള്ള അവരുടെ സംസാരം കേള്‍ക്കാന്‍ നല്ല രസമാണ്.
കൈനോട്ടത്തില്‍ ഉപ്പാക്ക് താത്പര്യം ഇല്ലെങ്കിലും ഒരു വിധം ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി സമ്മതിക്കും.
വീട്ടിലെ സദ്യവട്ടമാണ്‌ ഓർമ്മയിലെന്നും തിളങ്ങുന്ന മറ്റൊരു വിശേഷം.
അതെ...അയല്‍ക്കാരുമൊത്തുള്ള ആ സദ്യവട്ടം.......
അവിടെ അടുത്തവീട്ടുകാരി മണിയും എന്റെ കളിത്തോഴി കുഞ്ഞോളും കറിക്കൂട്ടുകളൊരുക്കി ഉമ്മയെ സഹായിക്കാന്‍ അടുക്കളയില്‍ ഉണ്ടാകും. അന്നൊക്കെ പ്രധാനമായും പുന്നെല്ലരിച്ചോറും നെമ്മീന്‍ കറിയും നെമ്മീന്‍ വറുത്തതും മോരുകറിയും പുളിങ്കറിയും പരുപ്പുകറിയും മൊട്ടക്കോസുപ്പേരിയും രണ്ടുതരം പപ്പടവും പിന്നെ ചെറുപഴവും.
പോക്കറ്റിലെ കാശിന്റെ പൊക്കത്തിനനുസരിച്ച് വിഭവങ്ങല്‍ക്ക് മാറ്റമുണ്ടാകാമെങ്കിലും വീട്ടിലെ സദ്യവട്ടം ഇങ്ങനെയൊക്കെ തന്നെയാണ്.
അന്നൊക്കെ ഭക്ഷണം പതിനൊന്നു മണിയോടെ തന്നെ കഴിക്കും.
വലിയ വാഴയിലയില്‍ ചോറു വിളമ്പി മറ്റു കറികളും കൂട്ടു കറികളും ഒഴിച്ച് എല്ലാവരും ആ വലിയ ഇലക്കു മുന്നില്‍ വട്ടം ഇരുന്ന് ഒന്നിച്ച് കഴിക്കും.
ഒട്ടേറെ ആഹ്ലാദം തരുന്ന ഒരു രംഗമാണത്. ജാതിമത ഭേധമില്ലാതെ ആ ഒത്തു ചേരലിന്‌ സാഹോദര്യത്തിന്റെ പരിവേഷമുണ്ട്. ഒരു വല്ലാത്ത അനുഭൂതിയാണത്. അവസാനം അതേ വാഴയിലയില്‍ തന്നെ പഴവും പപ്പടവും ചോറും ഉടച്ച് ചേര്‍ത്ത് വെട്ടി വിഴുങ്ങി ഏമ്പക്കവുമിട്ട് എഴുന്നേല്‍ക്കുമ്പോള്‍ എന്തൊക്കെയോ വെട്ടിപ്പിടിച്ച സുഖമാണ്‌.
അപ്പോഴേക്കും ഗോവിന്ദേട്ടന്‍ റെഡിയായി നിൽപുണ്ടാവും നീണ്ട മാലപ്പടക്കവും പിടിച്ച്. ആ പടക്കം അദ്ദേഹത്തിന്റെ വകയാണ്. അത് സ്വന്തം കയ്യില്‍ നീട്ടിപ്പിടിച്ചു കൊണ്ടു തന്നെ തീ കൊളുത്തുകയും ചെയ്യും. പഴൂര്‍ തറവാട്ടിലെ പടക്കം കഴിഞ്ഞാല്‍ വലിയ പടക്കം ഞങ്ങടെ വീട്ടില്‍ തന്നെയാണ് പൊട്ടിക്കാറ്. അതെന്റൊരു വീക്ക്‌നെസ്സ് ആണ്‌. ഏകദേശം പന്ത്രണ്ടര ആകുമ്പോഴേക്കും മുതുവമ്മല്‍ നിന്ന് ഉമ്മുറുട്ടിക്കയും കാദുറുക്കയും എത്തും 'സില്‍മ" പരിപാടിയുമായി. ഉമ്മുറുട്ടിക്ക അണ്ടിക്കുഴി വിദഗ്ദനണ്. കശുവണ്ടിക്കാലത്ത് മൂപ്പര്‍ തിരക്കോട് തിരക്കും !!. സ്ത്രൈണ സ്വഭാവമുള്ള കാദുറുക്ക വീടൊരുക്കാനും മൈലാഞ്ചി ഇടാനും ഉഷാറാണ്. മാത്രമല്ല നന്നായി പാടുകയും ചെയ്യും. ഇവര്‍ എന്റെ ഉമ്മയുടെ ജേഷ്ടത്തിയുടെ മക്കള്‍ ആണ്.
അങ്ങനെ ഉമ്മയില്‍ നിന്നും കാശു വാങ്ങി വേച്ചു നടക്കും ചെറുവത്താനി വഴി കുന്ദംകുളത്തേക്ക്. പോകുന്ന വഴിയില്‍ ആരെങ്കിലും കാത്തു നില്‍പുണ്ടാകും മക്കളുടെ കയ്യും പീടിച്ച്.
"മക്കളെ ങ്ങള്‌ സില്മ കാണാനാണ്ടാ....ന്ന.. ന്റെ മോനേം കോണ്ടോയ്ക്കൊ"
എന്നുപറഞ്ഞ് ഒരുറുപ്പിക തരും. അതു വാങ്ങി പോക്കറ്റിലിടും ഉമ്മറുട്ടിക്ക. മൂപ്പരാണ്‌ സംഘനായകന്‍ .
അന്ന് ബെന്ചിന്‌ എഴുപത്തന്ചു പൈസ ആയിരുന്നു ടിക്കറ്റ് വില. ബാക്കി പുള്ളി പോക്കറ്റിലിടും .അന്നവിടെ രണ്ടു സിനിമാശാലകളേ ഉണ്ടായിരുന്നുള്ളൂ.ഒന്ന് ബൈജു തിയ്യേറ്ററും അടുത്തത് ജവഹര്‍ ടക്കീസും. അതിലേതെങ്കിലും ഒന്നില്‍ കയറി സിനിമ കണ്ടിരിക്കും ഞങ്ങള്‍ . തിരിച്ച് വീട്ടില്‍ എത്തുമ്പോള്‍ ഏകദേശം ആരര ആയിരിക്കു. കാര്ക്കശക്കാരനായ ഉപ്പയുടെ ചോദ്യങ്ങൾക്ക് മുഖം കൊടുക്കാതെ വടക്കുപുറത്തുകൂടെ അകത്തു കയറി കട്ടൻ ചായയും പപ്പടവും കുടിച്ചു കഴിഞ്ഞാൽ അന്നത്തെ പെരുന്നാളിന്ന് തിരശ്ശീല വീഴും .
ഇന്നത്തെ ആഘോഷങ്ങൾ വെൽ‍ പ്ലാന്‍ഡ് ആണെങ്കിലും പഴയ ആ സുഖം ഇന്നില്ല. ഇന്നെല്ലാവരും തന്നിലേക്കൊതുങ്ങി പൊട്ടക്കിണറ്റിലെ തവള കണക്കെ ജീവിക്കുന്നു. എഴുതുകയാണെങ്കിൽ ഒട്ടേറെയുണ്ട് അതെല്ലാം എഴുതിയാല്‍ ഒരു നീണ്ട പോസ്റ്റാകും. അതൊന്നും വായിക്കാനുള്ള ക്ഷമ ബൂലോഗ വാസികൾക്കില്ലാ എന്നറിയാം . ആയതിനാല്‍ നിറുത്തട്ടെ, ഇത്തവണ പെരുന്നാൾ നാട്ടില്‍ ആണ്‌ എല്ലാവര്‍‌ക്കും ഒരിക്കല്‍ കൂടി ചെറിയപെരുന്നാൾ ആശംസിച്ചു കൊണ്ട്.
സ്നേഹപൂർവ്വം ,
അത്കൻ (വഴിയാത്രക്കാരൻ‍)




Thursday, September 4, 2008

പൂവേ...പൊലി പൂവേ...

ഇതൊരു പുണ്യമാസം
റമദാനും ഓണവും ഒത്തുചേര്‍ന്നത് ഒരു നിമിത്തം പോലെ.
ഓരോരുത്തരും അവന്റെ വാര്‍ഷിക വരുമാനത്തിന്റെ കണക്കനുസരിച്ച് സക്കാത്ത് കൊടുക്കാന്‍ വിധിക്കപ്പെട്ട മാസം.
തന്റെ പ്രജകളെല്ലാം സന്തോഷത്തിലാണൊ എന്ന് അറിയാന്‍ മാവേലി മന്നന്‍ എത്തുന്ന മാസം.
പ്രിയപ്പെട്ടവരെ,
നാമെല്ലാം വിനിയോഗിക്കുന്ന ധനത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും “ബൂലോഗകാരുണ്യ”ത്തിലേക്ക് ഉപയോഗപ്പെടുത്തുക. നാമെല്ലാം കുടിച്ചു തീര്‍ക്കുന്ന കള്ളിന്റെ വിലയുടെ ഒരംശം പോലും വേണ്ടതില്ല അതിലേക്ക് സംഭാവന ചെയ്യാന്‍.
ഒരു സമാധാനത്തിന്റെ ഓണവും പെരുന്നാളും ഇനിയെങ്കിലും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്.


ഓണക്കാഴ്ച ഇവിടെയും

Friday, August 15, 2008

കുഞ്ഞോള്‌ന്ന കുത്തഞ്ച്യാ


ഓണം വര്വാന്നറിഞ്ഞാല്‍ ആദ്യം ഓര്‍മ്മ വരിക ‘കുഞ്ഞോളെ’യാ‍ണ്. പൂക്കൂട നെയ്തും പൂക്കളിറുത്തും ഞങ്ങടെ കൂട്ടത്തിലെ കാരണവത്തിയായി എപ്പോഴും കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും കലഹിച്ചും പിണങ്ങിയും......ഓണത്തിന്റെ നാളുകള്‍ മറക്കാത്ത അനുഭവങ്ങളാക്കി തന്നു അവള്‍.
എനിക്കന്ന് പ്രായം മൂന്നൊ നാലൊ, അന്നൊക്കെ ഞാ‍ന്‍ ഉമ്മയോട് ചോദിക്കാറുള്ള ചോദ്യമായിരിന്നൂത്രെ ‘കുഞ്ഞോള്‌ന്ന കുത്തഞ്ച്യാ’ന്ന്. ഞാനേറെ വലുതായിട്ടും എന്നേക്കാള്‍ നാലു വയസ്സിനു മൂത്ത കുഞ്ഞോള്‍ ഈ കുസൃതി ചോദ്യമെറിഞ്ഞ് എന്നെ കളിയാക്കുമായിരുന്നു. ഞാന്‍ സ്കൂളില്‍ ചേര്‍ന്നപ്പോള്‍ എന്റെ ക്ളാസ്സിലും അവള്‍ ഉണ്ടായിരുന്നു. പഠിക്കാന്‍ ‘മിടുക്കി’ ആയിരുന്നതുകൊണ്ട് നാലാം ക്ലാസ്സില്‍ പട്‌ത്തം നിര്‍ത്തി. പിന്നീട് അടുക്കളപ്പണിയും കൂലിപ്പണിയും ചെയ്ത് ഏട്ടമ്മാര്‍ക്കും അവരുടെ കുട്ട്യോള്‍ക്കും വേണ്ടി ജീവിച്ചു കാലം കഴിച്ചു. പിന്നീടെപ്പോഴൊ കുടുമ്പജീവിതം കോതിച്ചപ്പോള്‍ സമയം ഏറെ വൈകിയിരുന്നു. ‘കെട്ടുപ്രായം കഴിഞ്ഞ അവളെ ആരു വേള്‍ക്കാന്‍‘.

കാലം ആര്‍ക്കും വേണ്ടി കാത്തിരിക്കില്ലല്ലോ, ഞാന്‍ കഞ്ഞിക്കുള്ള വഹ തേടി മലേഷ്യയിലേക്ക് വിമാനം കയറി. വഹക്കുള്ള വ്യവഹാരങ്ങള്‍ക്കിടയില്‍ ഞാന്‍ പലതും മറന്നു. ഒരു ദിവസം ഭാര്യയുടെ കത്ത് വന്നു. “നമ്മുടെ കുഞ്ഞോള്‍ കൊല്ലത്തൂന്ന് വന്ന മേസ്തിരീടെ കൂടെ ഓടിപ്പോയി”.
സത്യത്തില്‍ എനിക്ക് സന്തോഷമാണ് വന്നത്. “അവള്‍ക്കൊരു കുടുംബജീവിതം കിട്ടൂലൊ”.അവള്‍ക്ക് വേണ്ടി മനംനിറയെ പ്രാര്‍ത്ഥിച്ചു. ഒരു കുടുംബിനിയാകാന്‍ അത്രയേറെ മോഹിച്ചിരുന്നു അവള്‍..!!.

ഈശ്വരന്‍ പ്രാര്‍ത്ഥന കേട്ടില്ലെന്ന് തോന്നുന്നു. പിന്നെ എന്നെ തേടിവന്ന വാര്‍ത്തകള്‍ തികച്ചും ദു:ഖകരമായിരുന്നു. കെട്ട്യോന് വേറെ പെണ്ണും കുട്ട്യോളും ഉണ്ടായിരുന്നൂത്രെ. രാത്രി കുടിച്ചു വന്ന് സ്ഥിരം മര്‍ദ്ദനം ആയിരുന്നൂത്രെ; ആ‍യിടക്കെന്നോ ഗര്‍ഭിണിയുമായി .പ്രസവത്തില്‍ കുഞ്ഞ് മരിച്ചു. കുഞ്ഞിനെ കാണാനുള്ള ഭാഗ്യോം ണ്ടായീല്യാത്രേ..

ഒരൂസം ഭാര്യ വിളിച്ചു പറഞ്ഞു...”നമ്മടെ കുഞ്ഞോള് മരിച്ചു. തൂങ്ങി മരണായിരുന്നൂത്രെ, ആ മേസ്തിരി കൊന്നതാന്നും പറേണ്‌ണ്ട്, ചോദിക്കാനും പറയാനും ആളില്ലാത്തോണ്ട് കേസും കൂട്ടോം ണ്ടായീല്യ .ആങ്ങള വാസു പോയിരുന്നൂത്രെ , എല്ലാം കഴിഞ്ഞ് കുഴി മാന്തി കണ്ടിട്ട് എന്താകാനാ.., ജീവിച്ചിരിക്കെണ കാലത്ത് ഒന്നും ചെയ്ത് കൊടുക്കാന്‍ കഴിഞ്ഞില്ലാലൊ....” അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.....ഞാന്‍ കേട്ടു കൊണ്ടിരുന്നു പ്രതികരിക്കാനാകതെ.........

Wednesday, July 30, 2008

കഥകളുറങ്ങുന്ന കരിച്ചാൽ കടവ് - മൂന്ന്

കഥകളുറങ്ങുന്ന കരിച്ചാല്‍ കടവ്-ഭാഗം മൂന്ന്



വിണ്ണില്‍ വെടിക്കെട്ടുതിര്‍ത്തു ഇടിയും മിന്നലും, മണ്ണില്‍ പഞ്ചാരി മേളം തീര്‍ത്തു പേമാരിയും. മഴയുത്സവത്തിന്റെ കൊടിയിറങ്ങി. മാനം വെളുത്തു. ഓര്‍മ്മകള്‍ വീണ്ടും കൊടി കയറി.

ഉപ്പ പ്രവാസം ഒഴിവാക്കി നാട്ടില്‍ ചേക്കേറിയ കാലം. ഞാനന്ന് ഒന്‍പതാം ക്ലാസ്സിലാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ഹിഡ്ഡന്‍ അജണ്ടകള്‍ക്ക് മുന്നില്‍ വിഷണ്ണനായി ഇരിക്കുന്ന സമയം. അദ്ദേഹത്തിനൊരു പൂതി..!!?. ‘ഒരു പശൂനെ മേടിക്കണം......‘, പിന്നെ അതിന്റെ മുന്നൊരുക്കങ്ങളായി . തൊഴുത്തുയര്‍ന്നു, പശു വന്നു...പുല്ലെവിടെ വയ്ക്കോലെവിടെ...?. അവിടെയായിരുന്നു പ്രശ്നം മുഴുവന്‍.!!. അങ്ങിനെയിരിക്കുമ്പോഴാണ് സമാന ചിന്താഗതിയുമായി ഉപ്പയുടെ മച്ചുനന്‍ മുഹമ്മദ് കുട്ടിക്ക ഒരു ഉപായം വെച്ചത്..?.
“മുത്ത്വ...നമുക്കിച്ചിരി പുഞ്ചനിലം വാങ്ങ്യാലൊ.?”
ഉപ്പയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.





Wednesday, June 25, 2008

കഥകളുറങ്ങുന്ന കരിച്ചാൽ കടവ് - രണ്ട്

ഒളിമങ്ങാത്ത ഓർമ്മയുടെ ഓളങ്ങൾഅനിൽ-അവൻ എന്റെ സഹപാഠി മാത്രമായിരുന്നില്ല. സഹമുറിയനും കൂടിയായിരുന്നു. സരസമായി സദസ്സിനോട് സല്ലപിക്കാന്‍ ഞങ്ങളുടെ കൂട്ടത്തില്‍ അവനെപ്പോലെ വേറെ ആരും ഇല്ലായിരുന്നു.ഒരിക്കലും മറക്കാത്ത ആ ഓര്‍മ്മയുടെ ഓളങ്ങള്‍ ഒതുക്കുകല്ലിലെന്നപോലെ ഞങ്ങളുടെ ഹൃദയങ്ങളിലും തട്ടി പ്രതിധ്വനിച്ചു.

അതാ ഒരീണം നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലേ....? ഒന്നു കാതോര്‍ത്തു നോക്കൂ....എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട്. അതെ ഞാനവിടെയാണ്, ആ കഴുങ്ങിന്‍ തോട്ടത്തില്‍, നീര്‍ചാലില്‍ കുഞ്ഞോളങ്ങളില്‍ താളം ചവിട്ടി ആ ഈണത്തിന് കാതോര്‍ത്തു കൊണ്ട്....!!.അവിടെ ‘തേക്കും തിരിയും’ അരങ്ങേറുകയാണ്. മരച്ചക്ക്ര കപ്പിയും കളകളം ഒഴുകുന്ന കുഞ്ഞരുവിയും അബ്ദുട്ടിക്കയുടെ ആ...പോത്ത് ....ഇമ്പ.....ഇമ്പ....പോത്ത് സ്വരജതികളും ബാലേട്ടന്‍റെ കൈക്കോട്ടിന്‍ സ്വരവും ചേര്‍ന്ന് അകമ്പടിയായി സിംഫണിയൊരുക്കുന്നു.
തുമ്പിയും കൊട്ടയും ചേര്‍ന്ന തുമ്പിക്കൊട്ടയില്‍ വെള്ളം കോരിയൊഴിക്കുകയാണ് ‘ചെമ്പനും കാരിയും‘. അവര്‍ അബ്ദുട്ടിക്കായുടെ അരുമ പോത്തുകള്‍.മോന്തക്കൊട്ട കെട്ടി ആ സുന്ദരന്മാര്‍ അവരുടെ ജോലിയില്‍ വ്യാപൃതരാണ്. അനുസരണയോടെ അവര്‍ മുന്നോട്ടും പിന്നോട്ടും അനായാസം നടന്ന് നീങ്ങുന്നത് കാണുമ്പോള്‍ നമുക്ക് കൌതുകം തൊന്നും. മൂന്ന് കമ്പക്കയറാല്‍ നിയന്ത്രിക്കുന്ന ഈ സമ്പ്രദായം നമുക്കിന്നന്യമാണ്. കയറിലിരുന്നു കൊണ്ട് അഭ്യാസിയെ പോലെ അബ്ദുട്ടിക്കയുടെ നിയന്ത്രണം ..........

“ഡാ....കുട്ട്യ....ആ ചാലില്‍ നടന്നിട്ട്, കഴ പൊട്ടിക്കല്ലടപ്പേയ്.........“
അത്- ബാലേട്ടന്‍, കഴുങ്ങിന് തിരിക്കുന്നതില്‍ സൂപ്പര്‍ സ്റ്റാര്‍. മെയ്‌വഴക്കമുള്ള ആ കരിമാടിക്കുട്ടന്‍, ഓരോ പ്രാവശ്യവും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ തോതനുസരിച്ചായിരിക്കും തിരിക്കുന്ന കഴുങ്ങുകളുടെ എണ്ണം. അത് പരമാവധി ഉപയോഗപ്പെടുത്തുന്നതില്‍ ബാലേട്ടന്റെ കഴിവ് പ്രശംസനീയമാണ്.എങ്കിലും വെപ്രാളമാണ് മൂ‍പ്പരുടെ താളം,അതെങ്ങനെയാണ് മറക്കാന്‍ കഴിയുക...!!!?.

വല്ലാത്തൊരു മാസ്മരീക ഗന്ധമാണ് കഴുങ്ങിന്‍ തോട്ടത്തിന്.പാലപ്പൂവും,ഇലഞ്ഞിയും,കുങ്കുമവും കൂടാതെ കഴുങ്ങിന്‍ പൂവും ചേര്‍ന്ന ആ മാസ്മരീകത, ഏതൊരു കലാഹൃദയത്തേയും തൂലിക ചലിപ്പിക്കാന്‍ പ്രാപ്തനാക്കും.

അവധി ദിവസമായാല്‍ എന്തെങ്കിലും തരികിട പറഞ്ഞ് നേരെ വച്ച്‌പിടിക്കും കരിച്ചാലിലുള്ള എന്റെ മൂത്തുമ്മ(അക്കരത്തെ ഉമ്മ എന്നു ഞാന്‍ വിളിക്കും)യുടെ വീട്ടിലേക്ക്. മൂത്തുമ്മയുടെ കുശലാന്വേഷണങ്ങള്‍ക്ക് ചെവികോടുക്കാതെ നേരെ ഓടും തോര്‍ത്തുമെടുത്ത് കടവിലേക്ക്. ശംസു കടവത്ത് നേരത്തെ തന്നെ റെഡിയായി ഇരിക്കുന്നുണ്ടാവും എന്റെ വരവും കാത്ത്.പിന്നെ ഞങ്ങളൊന്നാര്‍മ്മാദിക്കും കുട്ടിക്കരണം മറിഞ്ഞും മുങ്ങാംകുഴിയിട്ടും നീന്തിയും തുടിച്ചും അങ്ങനെ....അങ്ങനെ.....................
ഊളിയിട്ട് വന്ന് തോര്‍ത്ത് മുണ്ട് ഉരിഞ്ഞ് കൊണ്ടു പോകാന്‍ മിടുക്കനാണ് രാജന്‍.ഒരിക്കല്‍ അബദ്ധത്തില്‍ ഉരിഞ്ഞത് സ്വന്തം അഛന്‍ പാച്ചപ്പേട്ടന്റേതു തന്നെ ആയിരുന്നു. അതിന് കണക്കിന് കിട്ടി അവന്. കിട്ടിയ നിലക്ക് ഇനി കുളി തുടരുന്നതില്‍ അര്‍ത്ഥമില്ലല്ലോ..?.അങ്ങിനെ ഞങ്ങളെല്ലാവരും കൂടെ അടുത്ത പദ്ധതി ഉടനെ തന്നെ തയ്യാറാക്കും.

കുളി കഴിഞ്ഞാല്‍ പൊരിഞ്ഞ വിശപ്പായിരിക്കും, നേരെ വീട്ടില്‍ ചെന്ന് കിട്ടുന്ന ഭക്ഷണം വാരിവലിച്ച് കയറ്റുമ്പോള്‍ മൂത്തുമ്മയുടെ വക അത്യാവശ്യം കേള്‍ക്കും ഇതുവരെ ഒപ്പിച്ചതിനും ഇനി ഒപ്പിക്കാന്‍ പോകുന്നതിനും കൂടെ.

പൂ......................................................................................വേയ്,


അതാ............സിഗ്നല്‍ കിട്ടി.അനിലന്‍ ചൂളമടിച്ചതാണ്. രാജന്‍ മറുചൂളമടിച്ചു, ശംസുവും..!, എനിക്ക് ചൂളമടിക്കാനറിയാത്തതു കൊണ്ട് ആദ്യമേ തന്നെ ഞാനോടി പറമ്പിലെ മാവില്‍ കയറി സ്ഥാനം പിടിക്കും. അപ്പോഴേക്കും എല്ലാ കുട്ടിക്കുരങ്ങന്മാരും എത്തിച്ചേരും.

പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പറങ്കിമാവും നാവില്‍ കൊതിയൂറും മുട്ടിക്കുടിയന്‍ മാവും കയ്യെത്തും ദൂരെ നിറയെ കായ്ച്ചു നില്‍ക്കുന്ന പേരയും നിറഞ്ഞ ആ വിളയാട്ടുഭൂവില്‍ ചെമ്പോത്തിന്റേയും അടക്കാക്കിളിയുടെയും താളമേളങ്ങളോടെ ഞങ്ങള്‍ കുട്ടിപ്പട ആ വിളയാട്ടു ഭൂവില്‍ ഒന്ന് തിമര്‍ത്ത് വിളയാടും.
പിന്നെയൊറിക്കമാണ് കഴുങ്ങിന്‍ തോട്ടത്തിലേക്ക്, കാട്ടാനക്കൂട്ടം നാട്ടിലേക്കിറങ്ങിയതു പോലെ
ശെരിക്കും മതിച്ച് നടക്കും ഞങ്ങള്‍;
ഒത്താല്‍ പാച്ചപ്പേട്ടന്‍റെ വാറ്റുകലങ്ങള്‍ എറിഞ്ഞുടക്കും. കൂടുതല്‍ രാജനാണത് ചെയ്യുക.
“അഛന്‍ തന്നതിന് പകരമായി എന്തെങ്കിലും കൊടുത്തില്ലെങ്കില്‍ മോശല്ലേ യൂസപ്പേ”
ആ തിരു സന്തതിയുടെ മൊഴി.

അവിടെ കുലച്ചു നില്‍ക്കുന്ന വാഴക്കുലയില്‍ ഏതെങ്കിലും ഒന്നില്‍ മിക്കവാറും കാണും, ഒരു പടലയോളം പഴുത്തത്; അണ്ണാറക്കണ്ണനോ കടവാതലോ തിന്നില്ലായെങ്കില്‍ തീര്‍ച്ചയായും അത് ഞങ്ങളുടെ വയറ്റില്‍ സ്ഥാനം പിടിച്ചിരിക്കും.‍

പ്രകൃതിപരമായി ദൈവം തമ്പുരാന്‍ ഒട്ടേറെ ചേലോടെയാണ് കരിച്ചാലിനെ മെനഞ്ഞിരിക്കുന്നത്. ഒരു ഭാഗത്ത് ഇടകലര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന കഴുങ്ങും വാഴയും കൊക്കോയും ജാതിയും വയലേലകളീലേക്ക് ചാഞ്ഞു കിടക്കുന്ന തേങ്ങുകളും............
മറുഭാഗത്ത് പച്ചപ്പട്ടുടുത്ത് പുഞ്ചപ്പാടവും പുല്‍മേടും, മേട്ടില്‍ സ്വഛന്ദം പാറിക്കളിക്കുന്ന കുരുവികളും മേയുന്ന മാടുകളും ആടുകളും കോഴികളും കുളക്കോഴികളും ചിലുചിലം ചൊല്ലി തത്തിക്കളിക്കുന്ന അണ്ണാറക്കണ്ണനും പുന്നമരക്കോമ്പിലിരുന്നു കൂകിവിളിക്കുന്ന കാര്‍കുയിലും..........................................!!;

ഇനിയും വര്‍ണ്ണിച്ചാല്‍ മതിയാകാത്ത ആ ഹരിതഭൂമികക്ക് ആമ്പലാല്‍ മാലചാര്‍ത്തി നീലത്തടാകവും എല്ലാത്തിനും മൂകസാക്ക്ഷിയായി തലയുയര്‍ത്തി തണല്‍ വിരിച്ചു നില്‍ക്കുന്ന ആ പേരാല്‍മരവും....!!
മറക്കാനാകുമോ.......സ്വയം മറന്നു നിന്നിരുന്ന ഈ കൊച്ചുദ്വീപിനെ....?

കാലത്തിന്‍റെ കണക്കുപുസ്തകത്തില്‍ ആ പേരാല്‍ പിന്നീട് ചാഞ്ഞ് വീഴുകയും പിന്നീടെപ്പോഴൊ സ്വാര്‍ത്ഥകരങ്ങള്‍ക്ക് ബലിമരമായി.

“അനിലാ നീ ഓര്‍ക്കുന്നോ നമ്മളന്ന് മീന്‍ വെട്ടിപ്പിടിക്കാന്‍ വന്നിരുന്നത്..?”
“പിന്നല്ലാതെ.....ഞാനും നീയും ബിരിയാണി ഹംസക്കയും, എത്ര മീനാ നമുക്ക് കിട്ടിയിരുന്നത് അല്ലേ..”
“കല്ലുത്തിയും പരലും പൊരിക്കും ബ്രാലും കടുവും മൊയ്യും.......ഒരു വലിയ ബക്കറ്റ് നിറയെ മീന്‍ കിട്ടിയിരുന്നു അല്ലേ...”
രാത്രിയുടെ യാമങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കി ചൂട്ടും പിടിച്ച് പാടം നിറയെ ആളുകള്‍ ഉണ്ടാകും ഒറ്റലും കുരുത്തിയുമായി. സാക്സഫോണ്‍ വായിക്കുന്ന തവളക്കൂട്ടവും തമ്പുരുമീട്ടി താളം കൊടുത്ത് ചീവീടുകളും ഉണ്ടാകും സാക്ക്ഷിയായി പുലരുവോളം.

ചാറ്റല്‍മഴയില്‍ വാലിനുകടിച്ചുപിടിച്ചെന്നോണം വരിവരിയായി ഒഴുക്കിനെതിരെ നീങ്ങുന്ന മുഴുത്ത മൊയ് കൂട്ടങ്ങളെ ചണ്ക്കെ......ചണ്ക്കെന്ന്....വെട്ടിയിടുമ്പോള്‍ ഓര്‍ത്ത് പോകാറുണ്ട് ഞാന്‍ അത്ഭുതത്തോടെ....!!:
“ഇന്നലെ പെയ്ത മഴക്ക് ഇത്ര മുഴുത്ത മീനുകള്‍ എങ്ങിനെ വന്നു...!!?”
എല്ലാം ദൈവത്തിന്‍റെ ഓരോ പണികളാണല്ലേ...?
വെട്ടിപ്പിടുത്തത്തിന് മിടുക്കന്‍ ഹംസക്ക തന്നെയാണ്. അനിലന്‍ നീര്‍ക്കോലി വീരനാണ്. ഒരൊറ്റ് നീര്‍ക്കോലിയേയും അവന്‍ വിടില്ല; പിറ്റെ ദിവസം നാറിയിട്ട് നടക്കാന്‍ കഴിയില്ല. അതിന് കരക്കാരുടെ പുളിച്ച തെറിയും കേള്‍ക്കും അവന്‍.
“ഇടക്കാ ‘വളിമന്തു’ നമ്മോട് കൂട്ടുകൂടി എല്ലാം കുളമാക്കി അല്ലേ”
“അല്ലേലും കുരുത്തി അങ്ങേരുടെ ഒരു വീക്നസ്സാ....ആരുടേതെങ്കിലും അടിച്ചുമാറ്റിയില്ലെങ്കില്‍ അങ്ങോര്‍ക്ക് ഉറക്കം വരില്ല. അവസാനം നമുക്ക് ചീത്തപ്പേര് ബാക്കി”
“എന്തു രസമായിരുന്നു അല്ലേടാ അനിലാ ആ കാലം, പിന്നെ നീ ബോംബെക്കും ഞാന്‍ കോയമ്പത്തൂര്‍ക്കും വിട്ടു. ഇനി ആ കാലമൊക്കെ നമുക്ക് തിരിച്ചു കിട്ടുമോ...?”
“എവടെ....!!”
“ഒരു കനത്തമഴ വരാന്‍ സാധ്യതയുണ്ട്, നമുക്കാ ഷെഡ്ഡിലേക്ക് മാറി നില്‍ക്കാം, അവിടെ ‘സുബ്രു‘വിന്‍റെ ചായക്കടയുണ്ട് അവിടെയിരിക്കാം“

സുബ്രു ഞങ്ങളുടെ പ്രായക്കാരനാണെങ്കിലും കൂട്ടുകെട്ടെല്ലാം മുതിര്‍ന്നവരുമായിട്ടായിരുന്നു. അതു കൊണ്ട് അവനൊരു ഹീറൊയുടെ റോളിലായിരുന്നു. ആഴത്തില്‍ ഊളിയിട്ട് കൂന്തക്കട പറിക്കാനും കൊട്ടുക പൊട്ടിക്കാനും അവനോളം ആരും ഉണ്ടായിരുന്നില്ല. എന്തൊരുശിരായിരുന്നു....
ഇന്നവനെ കണ്ടാല്‍ സങ്കടം തോന്നും.
പെങ്ങാമുക്ക് പൂ‍രത്തിന് വടക്ക് മുറിയും പടിഞ്ഞാറ്റുമുറിയും തമ്മിലുണ്ടായ അടിയില്‍ ദണ്ട് കൊണ്ട് കിട്ടിയ അടി അവന്‍റെ ജീവിതമാകെ മാറ്റിമറിച്ചു. ഇന്ന് മൃതപ്രായനായി കഴിയുന്നു. ഇന്ന് അവന്‍റെയും കുടുംബത്തിന്‍റെയും ജീവിതോപാധിയാണ് ഈ ചായക്കട. പിന്നെ ആരെങ്കിലും അറിഞ്ഞുകൊടുക്കുന്ന കൈമടക്കിന്‍റെ കരുത്തിലാണ് അവരുടെ ജീവിതചക്രം തിരിയുന്നത്.

ആര്‍ത്തുപെയ്ത മഴ ഒരു ശോകരാഗം പോലെ പെയ്തുനിന്നു. ആ പടിയിറങ്ങുമ്പോള്‍ ഞങ്ങളും ശോകമൂകരായിരുന്നു.
വികസനത്തിന്റെ ചിന്തകള്‍ കരിച്ചാലിന്റെ മുഖഛായക്ക് മാറ്റം വരുത്തി എങ്കിലും; ഒട്ടും കര്‍മ്മബോധമില്ലാത്ത യുവാക്കളാണ് അന്നും ഇന്നും ഇവിടുത്തെ ശാപം. മദ്യത്തിനും ചൂതാട്ടത്തിനും അടിമപ്പെട്ട ലക്‍ഷ്യബോധമില്ലാത്ത അവരെ, കാലത്തിന്‍റെ നോക്കുകുത്തികളോട് ഉപമിക്കാം.



ഫോട്ടൊ-കടപ്പാട് സക്കീർ പറയക്കൽ

Sunday, June 15, 2008

കഥകളുറങ്ങുന്ന കരിച്ചാല്‍ കടവ്


കഥകളുറങ്ങുന്ന കരിച്ചാല്‍ കടവ് (ഭാഗം-1)


തിമിര്‍ത്ത് പെയ്ത മഴ ഒന്നടങ്ങിയേ ഉള്ളൂ. മാനം വെളുത്തു.


ഒതുക്കുകല്ലുകളോട് കിന്നാരം ചൊല്ലി ഓളങ്ങള്‍ താളമിടുന്നതും
ശ്രദ്ധിച്ച് അക്കരേക്ക് കടത്ത് കടക്കാനായി കടവിന്‍റെ അരികു പറ്റി ഞാന്‍ നിന്നു.
നനഞ്ഞ കുളിരുമായി വന്ന് മന്ദമാരുതന്‍ ഇടക്കിടെ അലോരസപ്പെടുത്തുന്നുണ്ട്.
ചൂണ്ടയിട്ടും മുങ്ങാംകുഴിയിട്ടും കടവിനും പരിസരത്തിനും ജീവന്‍ കൊടുക്കാന്‍
ചെറുമക്കള്‍ തയ്യാറായി നില്‍‌പുണ്ട്.




ആ.........................പൂ...വ്വേയ്....

മഴമാറിയിട്ടും കടത്തുകാരിയെ കാണാഞ്ഞിട്ട് വാപ്പുക്കയുടെ ആത്മവിളിയായിരുന്നു അത്.
“നേരം വൈഗ്യാ ന്‍റെ മീനൊക്കെ ചീയും....ഈ പഹച്ചി എവിടേണ് കെടക്ക്‌ണത്”
“ഓള് തൂറാന്‍ പോയിട്ട്‌ണ്ടാവും” പറങ്ങോടന്‍ തന്ത ചായപ്പീടികയില്‍ നിന്നും വിളിച്ചു പറഞ്ഞു.
“വെറുതെല്ല ഈ പറമ്പിനൊക്കെ ച്ചിരി കായബലം*” ചിരിക്ക് വഹ നല്‍കി പൌലോസ് മാപ്പിള
അദ്ദേഹത്തിന്‍റെ അലൂമിനിയപത്രങ്ങളുടെ തലച്ചുമട് ആ മതിലില്‍ ഇറക്കി വെച്ചു.


“അതികം ചിരിക്കണ്ടാ, മന്‍ചി* ഞാന്‍ വെള്ളത്തില് മുക്കും”കടത്തുകാരി അപ്പോഴേക്കും എത്തി.


“ഹല്ലാ അന്‍റെ കെട്ട്യോനെവടെ...രെണ്ടീസായിട്ട് കാണാല്യാലോ”
“ ആ സെഡ്ഡില്ണ്ട്..രണ്ടീസായിട്ട് മൂപ്പര്‍ക്ക് സൊകല്യ”

ഇത് കടത്തുകാരി പുളിഞ്ചിരി. കറുകറുത്ത പുളിഞ്ചിരിയുടെ കെട്ട്യോന്‍ ചാത്തായി.
അവര്‍ക്ക് ആണ്മക്കള്‍ രണ്ട്; അപ്പുണ്ണിയും കുഞ്ഞുണ്ണിയും.ഇവരെല്ലാം ഉഗാണ്ടയില്‍ നിന്ന്
കേരളത്തില്‍ കുടിയേറി പാര്‍ത്തതാണെന്ന് ഒരൂഹണ്ട്.

എണ്ണം പറഞ്ഞ് കടത്തുകൂലി വാങ്ങാന്‍ പുളിഞ്ചിരിക്കേ സാധിക്കൂ.
ഈളക്കടു*പോലിരിക്ക്‌ണ ചാത്തായിക്ക് പനങ്കള്ളടിച്ച് കിറുങ്ങി
ഇരിക്കാനേ നേരള്ളു. എന്നിരുന്നാലും തുഴയെറിയുന്നത് കണ്ടാല്‍ അത്ഭുതം കൂറിപ്പോകും,
ചാത്തായി തന്ന്യാണൊ ഇത്....!!!. മെലിഞ്ഞിട്ടാണെങ്കിലും നല്ല കൈക്കരുത്താണ്.
അയാളുടെ തുഴച്ചിലിന് നാടന്‍ ശീലിന്‍റെ ഈണമുള്ളതായി തോന്നും.

മക്കള്‍ രണ്ടു പേരും കൂലിപ്പണിക്കാരാണ്.അവര്‍ക്ക് പണിയില്ലെങ്കിലേ അഛനേം അമ്മേനേം സഹായിക്കാനായിട്ട് വരാറുള്ളു. കൂട്ടത്തില്‍ കുഞ്ഞുണ്ണിക്കാണ് അഴക് കൂടുതല്‍.
അതോണ്ട് താളരിയാന്‍ വരുന്ന ചെറുമിപ്പെണ്‍കിടാങ്ങള്‍ക്ക് അവനോടൊ‘രിതാ‘ണ്.....

“മാധവേട്ടനെത്തി, ന്നാ പൊറപ്പെട്വല്ലേ...”
മാധവേട്ടന്‍ ആ വിടര്‍ന്ന ചിരിയുമായ് വെറ്റിലകൊട്ട തോണിയില്‍ വെച്ച് കയറിയിരുന്നു.

“മാപ്ലാരെ മഞ്ചി നീങ്ങണില്യ ഒന്ന് എറങ്ങി തള്ളിയെ”എന്ന് പറഞ്ഞ് പുളിഞ്ചിരി തുഴയെറിഞ്ഞു.


“പോകല്ലേ....ഞാ‍നൂണ്ടേ................യ്”


“ഈ വറീതാപ്ല എപ്പളും ഇങ്ങനന്ന്യാ മനുഷ്യനെ മെനക്കെടുത്തും. നിക്ക് ഞാണക്കാട്ട്‌ക്ക് അങ്ങ്‌ട് എത്തണേയ്”. ചക്കര ആണത് പറഞ്ഞത്.
കരിച്ചാലിലെ ചെറുമികളില്‍ ഇച്ചിരി ചൊങ്ക് ചക്കരക്കാണ്.
അതിന്‍റെ ഒരു നെകളിപ്പ് ചക്കരക്ക് ഉണ്ട്.അത് ഭാഷയിലും നടത്തത്തിലും കാണാന്‍ സാധിക്കും.
“ഉമ്മക്കുട്ട്യോളാ അവളെ ഇങ്ങനെ വെടക്കാക്ക്യേത്” എന്ന് ഗദ്ഗദം കൊള്ളും മറ്റു ചെറുമികള്‍.

“ഇതെന്തൂട്ടാ പുളിഞ്ചിര്യെ ഇമ്പളെ ഒന്ന് കാത്തൂട ല്യേ”
“മാപ്ലേയ്..ന്‍റെ തൊള്ള തൊറപ്പിക്കണ്ട ഇങ്ങള്”

“ന്നെന്താ കോള് വറീതേ....”
“അതിത്തിരി കാവത്തും ചേമ്പും, നല്ല മഴയായതോണ്ട് കോള് കുറവാ വാപ്പോപ്ലെ...”
വറീതാപ്ല ചാക്കുംകെട്ട് വെയ്ക്കുന്നതിനിടയില്‍ പറഞ്ഞു.

അങ്ങനെ വറീതാപ്ലയും കയറി, ആ ജീവിതനൌക കൊച്ചനൂരിന്‍റെ കര ലക്‍ഷ്യമാക്കി മന്ദം നീങ്ങി.

“ഹലൊ യൂസഫ് താനെന്നു വന്നു” ഞാനെന്‍റെ പഴയ ഓര്‍മ്മയില്‍ നിന്നും ഉണര്‍ന്ന് തിരിഞ്ഞു നോക്കി. അനിലായിരുന്നു അത്. എന്‍റെ സഹപാഠി. ഞങ്ങള്‍ കുശലാന്വേഷണത്തിലേര്‍പ്പെട്ടു.

(തുടരും)



മഞ്ചി=തോണി
കായബലം=കായ,ഫലം

Thursday, May 15, 2008

കം റിജാല്‍

ഫോട്ടൊ..കടപ്പാട് നിതിന്‍ വാവയോട്
പണ്ട്......പതിനാലു വര്‍ഷത്തിനു മുന്‍പാണെന്ന് തോന്നുന്നു,ഒരു ഞായറാഴ്ച വൈകീട്ട് അഞ്ചരമണിക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് ആണ്, പോയി രക്ഷപ്പെടാമെങ്കില്‍ രക്ഷപ്പെട്ടോന്നും പറഞ്ഞ് എന്നെ റാസല്‍ഖൈമയില്‍ ഉന്തിയുംതള്ളിയുമിട്ടത്.
മഴക്ക് പെയ്യണം എന്ന് തോന്നുമ്പോള്‍ പെയ്യുകയും കതിരോന്റെ ഇഷ്ടത്തിന് പ്രഭ ചൊരിയുകയും ചെയ്യുന്ന പച്ച പട്ടണിഞ്ഞ മലേഷ്യയിലെ ഏഴര കൊല്ലത്തെ പ്രവാസത്തിനു ശേഷമാണ് ഞാനീ ഊഷരഭൂമിയില്‍ കാലുകുത്തിയത്. ചുരുക്കി പറഞ്ഞാല്‍-ഊട്ടിയില്‍ നിന്നും കോയമ്പത്തൂര്‍ക്ക് വന്നതുപോലെ.അന്നത്തെ റാസല്‍ഖൈമക്ക് ഒരു നരച്ച മുഖമായിരുന്നു.
വല്ലപ്പോഴും പെയ്യുന്ന മഴ പോലെ തന്നെയാണ് റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുക.
അതുകൊണ്ടു തന്നെ വരുന്നവരെ സ്വീകരിക്കാനായി ധാരാളം ആളുകളുമുണ്ടാകും.

എനിയ്കുമുണ്ടായി അറിയുന്നവരും അറിയാത്തവരുമായ ഒരു കൂട്ടം.ആ കൂട്ടത്തില്‍ എന്റെ ഭാര്യയുടെ ഉപ്പയും ഉണ്ടായിരുന്നു.ആദ്യമായിട്ടാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്...!!?
ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം........
“അതെന്താ...ഹെ..അങ്ങനെ...?” എന്ന്.
അതൊരു കഥയാണ്.അതെഴുതാന്‍ നിന്നാല്‍ നമ്മുടെ വിഷയത്തില്‍ നിന്നും വഴുതിപ്പോകും.
അങ്ങിനെ തൊഴുതും കൈകൊടുത്തും കെട്ടിപ്പിടിച്ചും ഒരു മാതിരി കോലത്തില്‍ റൂമിലെത്തി.

ധര്‍മ്മാശുപ്പത്രീല് കട്ടിലിട്ടതുപോലായിരുന്നു അവിടം.എന്നാലും,ബോംബെയിലെ മണ്ണിര ജീവിതം പോലെ അല്ലല്ലോ എന്ന് സമാധാനിച്ചു.ഉലകം ഇത്തിരി ചുറ്റിയത് കൊണ്ട് താരതമ്യപ്പെടുത്താനൊന്നും ഞാന്‍ മിനക്കെട്ടില്ല.”വീണേടം വിഷ്ണുലോകം”

പിറ്റേ ദിവസം മുതല്‍ ശമ്പളം ചാലു ആയി. ‘മേരീസ്” എന്ന പ്രവിശ്യയിലെ പാക്കിസ്ഥാന്‍ ബസാറില്‍ ഒരു റെഡിമെയ്ഡു കട, അതായിരുന്നു എന്റെ മേച്ചില്‍ പുറം.
പേരു പാകിസ്ഥാന്‍ ബസാറാണെങ്കിലും, പാക്കിസ്ഥാനികളെ പോലെ തന്നെ ഇന്ത്യക്കാരും(മല്ലൂസ്) നിറഞ്ഞ പ്രദേശമായിരുന്നു അത്.സീസണ്‍ കച്ചവടം കഴിഞ്ഞാല്‍ പിന്നെ, എല്ലാവരും കുത്തിയിരുന്ന് ചന്തി കഴയ്ക്കും.പിന്നെ എല്ലാവരുടേയും കണ്ണുകള്‍ സ്വര്‍ണ്ണക്കടകളില്‍ വരുന്ന ഇരകളിലേക്കാണ്.
വല്ലപ്പോഴെങ്കിലും ഒരിര വീണാല്‍ അത് കിട്ടിയവന്റെ ഭാഗ്യം.എന്റെ മുതലാളിക്ക് നാലഞ്ചു കടകള്‍ ഉണ്ടായിരുന്നത് കൊണ്ട് ശമ്പളക്കാശ് കൃത്യമായി കിട്ടിപ്പോന്നു.
ബാക്കിയുള്ള സമയങ്ങളിലെല്ലാം ആരുടെയെങ്കിലും ഇറച്ചി തിന്നുകയോ പാരവയ്പോ പുതുതായി വന്നവരെ കുരങ്ങു കളിപ്പിക്കുകയോ ആകും മെയിന്‍ തൊഴില്‍.

ഒരു ദിവസം അടുത്ത കടയില്‍ ചെറിയൊരു കളവു നടന്നു.അതിനു തൊട്ടപ്പുറത്തെ കടയില്‍ ആയിരുന്നു, എന്നെ പോലെ തന്നെ പുതുതായി എത്തിയ റഷീദും ജോലി ചെയ്തിരുന്നത്.
ചുമ്മാതിരിക്കുന്ന മല്ലൂസെല്ലാം പതുക്കെ ചെക്കനെയൊന്നു സുയിപ്പാക്കം എന്ന് പദ്ധതിയിട്ടു.

“അല്ല റെസിദെ ഇജ്യന്തിനാ ആ കായി എടുത്തത്” തിരുര്‍ കാരന്‍ യാഹുക്ക ചോദിച്ചു.

“ഇങ്ങള് മുണ്ടാണ്ട് പൊയ്കോളിട്ടാ പിത്തനണ്ടാക്കാണ്ട്” റഷീദ് തിരിച്ചും,

“ഇല്ലെങ്ങായെ..ഞ്ഞിപ്പൊ പോലീസും പട്ടാളോം വന്നാ...സുയ്പാ..അതോണ്ട് പറഞ്ഞതാ..”

“ഹാ..ഒട്ടക സീഐഡി വന്നാ..റെഡ്യാ.. എന്തായാലും കുടുങ്ങും,പിടിച്ചാപിന്നെ കയ്യിആ‍ണ്ട് വെട്ടും”

റഷീദിന്റെ മട്ടും ഭാവവും കണ്ടപ്പോള്‍ യാഹുക്കാക്ക് ഹരം കൂടി,

“ഒട്ടക സീഐഡീന്ന് പറഞ്ഞാല്‍ ഇനിക്കെന്താന്നറിയോ കോയാ...”കോഴിക്കോടന്‍ കുഞ്ഞാലൂന്റെ വക,

“ആ ഒട്ടകം വന്ന് കള്ളമ്മാരെ മണം പിടിച്ചാ കണ്ടു പിടിക്കുക.എന്നിട്ട് കടയിലേക്ക് തലയിട്ടൊന്ന് നോക്കും,

അതോടെ തീര്‍ന്നു സംഗതി; എന്ന് പറഞ്ഞ് മല്ലൂസ് ടീം അവിടുന്ന് സ്ഥലം വിട്ടു.

ഉച്ചയ്ക്കുള്ള ബ്രെയ്ക്ക് വൈകിട്ട് നാലു വരെയാണ് റാസല്‍ഖൈമയില്‍.കാരണം,സൌദി നിയമമാണ് അവിടെ പാലിച്ചു പോരുന്നത്. എല്ലാ പ്രാര്‍ത്ഥനാസമയത്തും കൃത്യമായി കടകള്‍ അടച്ചിരിക്കണം.ഇത്തരം സമയങ്ങളിലാണ് ഒട്ടകങ്ങള്‍ സാധാരണ മേയാന്‍ വരിക.
അങ്ങിനെ ഉച്ചയുറക്കവും കഴിഞ്ഞ് അസര്‍ നിസ്കരിച്ച് ഒരു സുലൈമാനിയും കുടിച്ച് റഷീദ് കടയിലേക്കു പോയി.ഞങ്ങളോരോരുത്തര്‍ അവരവരുടെ കടകളിലേക്കും.

യാഹുക്കയുടെ ചിരികേട്ടാണ് കടയുടെ പുറത്തേക്ക് നോക്കിയത്.......??

റഷീദ് പാന്‍‌റ്റും കൂട്ടിപ്പിടിച്ച് തിരിപ്പിടിച്ച് ഓടുന്നതാണ് കണ്ടത്.മൂട് നനഞ്ഞ് ഓടുന്ന പുള്ളി വഴിയില്‍ ട്രാക്കും ഇട്ടിരുന്നു.പാവം റഷീദ്,ഒട്ടകം തലയിട്ട മാത്രയില്‍ പേടിച്ചിട്ട് ഒന്നും രണ്ടും ഒരുമിച്ചു പോയീത്രെ.
ഒരൊട്ടകം ആ പാവത്തിന്‍‌റ്റെ കടയില്‍ തലയിട്ടു നോക്കീത്രെ..!!?.
ചാത്തപ്പനെന്ത് “മ‌അഷറ“ എന്ന് പറഞ്ഞതു പോലെ..അലഞ്ഞ് നടക്കുന്ന ഒട്ടകത്തിനെന്തു കട...അല്ലെങ്കില്‍....,
ബസാറില്‍ അത് കൂട്ടച്ചിരിക്ക് വകയായി.

ദിവസങ്ങള്‍ ആഴ്ചകളായി.ആഴ്ചകള്‍ മാസങ്ങളായി ഞങ്ങളൊക്കെ മുറിയന്‍ അറബി സംസരിക്കാന്‍ തുടങ്ങി. കൂടുതല്‍ ഭംഗിയായി സംസാരിക്കാന്‍ പഠിക്കണം എന്നൊരാഗ്രഹം എന്‍‌റ്റെ മനസ്സില്‍ ഉള്ളതു കൊണ്ടാകണം ലോക്കത്സുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു.

അങ്ങിനെ ഒരു ദിവസം,ഒരു പ്രായമുള്ളൊരു “ബദൂവിയന്‍“ സ്ത്രീ കടയില്‍ സാധനം വാങ്ങാനായി വന്നു.
എന്‍‌റ്റെ മനസ്സില്‍ ഭാഷ പഠിക്കാനുള്ള ആ ആഗ്രഹം പൊടുന്നനെ പൊട്ടിമുളച്ചു,അങ്ങിനെ ഞാന്‍ അറിയാവുന്ന വിധത്തില്‍ സുഖ വിവരങ്ങള്‍ അന്വേഷിച്ചു.തൃപ്തികരമാം വിധം മറുപടി പറഞ്ഞു.എന്‍‌റ്റെ ഉള്ളില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉരുത്തിരിഞ്ഞു.

“കം ബച്ച ഫീ ഇന്തക്ക്(എത്ര കുട്ടികളുണ്ട് നിനക്ക്)..?” ഞാന്‍ ചോദിച്ചു,

“ഇത്നാശര്‍(12)“

“ഇത്നാശറ,,,,!?;

“ഹെയ്....ലേശ്..?”(ഹും...എന്തേ)

“കം ബനാത്ത്..?”(എത്ര പെണ്‍കുട്ടികള്‍) ഞാന്‍ വിടാനുള്ള ഭാവമില്ല;

“സിത്ത”(6)

“കം റിജാല്‍...?”

ഠേ.........#8*8*്*#<`.......??????????.

ആ കിട്ടി ചണ്ണമ്മൂളി ഒന്ന്.എന്‍‌റ്റെ കണ്ണില്‍ പൊന്നീച്ച പാറി.
അമ്മച്ചി ഒന്ന് പെടച്ചതാ.....കാരണമെന്താന്നല്ലെ..?.

ഞാന്‍ ചോദിച്ചത് എത്ര ആണ്‍കുട്ടികള്‍ എന്നായിരുന്നു.പക്ഷെ പറഞ്ഞു പോയത് എത്ര പുരുഷന്മാര്‍ എന്നും...!!.എന്നു വച്ചാല്‍,ഞാന്‍ ചോദിച്ചതില്‍ അവര്‍ അര്‍ത്ഥമാക്കിയത്...എത്ര ഭര്‍ത്താക്കന്മാരുണ്ട് എന്നാണ്!!!!;

ഞാന്‍ ചോദിക്കേണ്ടിയിരുന്നത്, “കം ഔലാദ് “എന്നായിരുന്നു.ഔലാദ് ന്ന് ച്ചാല്‍ പുത്രന്മാര്‍.അതോടു കൂടി എന്‍‌റ്റെ ഭാഷാ മോഹത്തിന്‍‌റ്റെ ആ മുള ആ അമ്മച്ചി തന്നെ നുള്ളിക്കളഞ്ഞു.
പിന്നീട് ആ അമ്മച്ചി കടയില്‍ വരികയും പോവുകയും ചെയ്തിരുന്നൂ എങ്കിലും ഞാന്‍ നേരിടാറില്ലായിരുന്നു.കാരണം ആ അടിയുടെ ചൂടു കൊണ്ടും നാണക്കേടു കൊണ്ടും അതിനേക്കാളുപരി നാട്ടിലേക്ക് വണ്ടി കേറേണ്ടി വരുമോ എന്ന ഭീതിയിലും.
സ്ത്രീകളുടെ വാക്കുകള്‍ക്ക് വിലകല്‍പിക്കുന്ന രാജ്യമായതു കൊണ്ട്-
“തിരുവയ്ക്ക് എതിര്‍വായില്ല”.
കാലങ്ങള്‍ക്ക് ശേഷം ആ അമ്മച്ചി എനിക്കൊരു നൂറു ദിര്‍ഹം നീട്ടി.ഞാന്‍ സ്തബ്ധനായി നിന്നു.

“വാങ്ങിക്കോടാ സംഭവം തള്ളയോട് ഞാന്‍ പറഞ്ഞു” കുഞ്ഞാലിക്കായുടെ ശബ്ദം;

ഞാന്‍ കാശുവാങ്ങി, അമ്മച്ചി ചിരിച്ചു.
....മ‌അസ്സലാമ.......


Saturday, May 3, 2008

“ആശകള്‍ മരിക്കുന്നില്ല“


അവര്‍ രണ്‍‌ടുപേര്‍‌‌-അമ്മ ഡോക്ടര്‍, അച്ഛന്‍ എന്‍‌ജിനീയര്‍.

അവര്‍ക്ക് രണ്‍‌ടുപേര്‍-ഒരു പെണ്ണും ഒരാണും, അവര്‍ ഇരട്ടകള്‍.

അച്ഛനും അമ്മയ്ക്കും രണ്‍‌ടു ചിന്ത.

അച്ഛന്‍ പറഞ്ഞു- മക്കള്‍ രണ്‍‌ടു പേരേയും എന്‍‌ജിനീയര്‍മാരാക്കാം,
അമ്മ പറഞ്ഞു- പറ്റില്ല, ഡോക്ടര്‍മാരാക്കണം,

വീട്ടില്‍-അമ്മയും അച്ഛനും കശപിശ, മക്കള്‍ ശോകമൂകര്‍.


കാലം മാറി, ഗതി മാറി-


മക്കള്‍ രണ്‍‌ടു പേരും എന്‍‌ട്രന്‍‌സുകള്‍ രണ്‍‌ടും മാറി മാറി എഴുതി,

മക്കള്‍ രണ്‍‌ടു പേരും എന്‍‌ട്രന്‍‌സില്‍ വിജയം വരിച്ചു.

റാങ്കിന്‍‌റ്റെ തിളക്കം-പക്ഷെ, വീട്ടില്‍ നിരാശയുടെ മെഴുകുതിരി വെട്ടം.

മകള്‍ക്ക് മെഡിസിന് വിജയം, മകന് എന്‍‌ജിനീയറിങ്ങ് വിജയം.

അച്ഛനു തോന്നി- ഒരാള്‍ക്കെങ്കിലും കിട്ടിയല്ലോ...!!..ആശ്വാസം.

അമ്മയ്ക്കു തൊന്നി-രണ്‍‌ടു പേര്‍ക്കും കിട്ടിയില്ലല്ലോ..?...നിരാശ.

മക്കള്‍ രണ്‍‌ടു പേര്‍ക്കും അസ്വസ്ഥതയുടെ തിരയിളക്കം...


കാലം മാറി, കഥ മാറി-അമ്മ മാറിയില്ല.


അമ്മയെഴുതി മകന്-


മകനേ..,

നിനക്ക് അമ്മയുടെ ആശ നിറവേറ്റാന്‍ ആയില്ലല്ലോ...?.അച്ഛനു മുന്നില്‍ ഞാന്‍ തോറ്റു.

മകനെഴുതി അമ്മയ്ക്ക്-


പ്രിയപ്പെട്ട അമ്മേ..,


ഇവിടെ അച്ഛനും അമ്മയും തോല്‍ക്കുന്നില്ല. തോല്‍ക്കുന്നത് ഞാന്‍ മാത്രമാണ്.

ഒരു പക്ഷെ, അച്ഛനതൊരു തോല്‍‌വി ആയേക്കാം. ചിലപ്പോള്‍ അദ്ദേഹത്തിനതു താങ്ങാനുമായേക്കാം.

എനിക്കു മടുത്തു. ഞാന്‍ പോകുന്നു. വിളിച്ചാല്‍ വിളി കേള്‍ക്കാത്ത ഒരിടത്തേക്ക്.

ക്ഷമിക്കുക..മാപ്പ്...മാപ്പ്..

സ്വന്തം മകന്‍.


(ചിത്രം-കടപ്പാട്,ഗൂഗുളിനോട്)

Tuesday, April 22, 2008

പടിപ്പുര

















സത്യഭാമ എല്ലാം ഓര്‍ത്തെടുക്കുകയായിരുന്നു.










ആദ്യമായി,അഛന്റെ കൈ പിടിച്ച് ഈ പടി കയറിയത് പരിഭ്രമത്തോടെ ആയിരുന്നു.





പോറ്റി മാഷാണ് ഇവിടെ താമസം ശെരിയാക്കി തന്നത്.




പോറ്റി മാഷ് അഛന്റെ ചെങ്ങാതിയാണ്.അവരൊരുമിച്ചായിരുന്നൂത്രെ തിരുവില്വാമല സ്കൂളില് പഠിപ്പിച്ചിരുന്നത്.അഛന്റെ താവഴിയായി ഞാനും ടീച്ചറായി, മാഷെ നാടായ വില്യാകുറിശ്ശിയില്‍ എത്തിയതോടെ ആ സുഹൃത്ത് ബന്ധത്തിന് ഒന്നു കൂടി തിളക്കം വന്നു.




ആദ്യത്തെ പോസ്റ്റിംങ്ങ് ദൂരെ ആയത് കൊണ്ട് ഇത്തിരി പ്രയാസണ്ടായിരുന്നു.പിന്നെ മാഷെ നാട്ടിലേക്കാണല്ലൊ എന്നോര്‍ത്തപ്പോഴാണ് സമാധാനായത്.
മാഷെ വീട്ടില്‍ താമസ സൌകര്യം ഒരുക്കി എങ്കിലും,മനപ്പൂര്‍വ്വം വേറെ ഒന്നിന് ശ്രമിക്കയായിരുന്നു.ഒരു പാട് അംഗങ്ങളുള്ള ആ കൊച്ചു വീട്ടില്‍ ഒരധികപ്പറ്റാവരുതെന്ന് കരുതി.








പേടിക്കാനൊന്നുമില്ല കുട്ടീ, ആ ലക്ഷ്മിഅമ്മേടെ അടുത്ത് എല്ലാം ഭദ്രമായിരിക്കും.പോറ്റി മാഷ് പറഞ്ഞു.





ശെരിയായിരുന്നു- മുഖത്ത് നിറയെ ചിരിയുള്ള,തലയില്‍ നെറേ മുടിയുള്ള ഐശ്വര്യമുള്ളൊരു ഒരു മുത്തശ്ശി..!!










ങ്ങട് കേറിരിയ്ക്കാലൊ മാഷെ.., ജാനുവേ..ഈ കുട്ടീടെ പെട്ടീം സാമാനെല്ലാം എടുത്ത് അകത്തേയ്ക്ക് വെയ്ക്കാ...





ന്താ പേര്.?





സത്യഭാമ.





എവിട്യാ നാട്.?





ഗുരുവായൂര്.





കൃഷ്ണ...കൃഷ്ണാ‍...ഗുരുവായൂരൊ...? അമ്പലത്തിനടുത്താണൊ..?





ശ്വാസം വിടാതെ ചോദ്യമുതിര്‍ക്കുന്ന മുത്തശ്ശിയുടെ മുഖത്ത് കൌതുകത്തോടെ നോക്കിയിരിക്കയായിരുന്നു അഛന്‍. ആ മുഖത്തെ ശാന്തിയുടെ ലാഞ്ചന ഞാനറിഞ്ഞു.





ന്നാ എറങ്ങല്ലെ മാഷെ..?-പോറ്റി മാഷ്.





മോളെ.. ഞാനിറങ്ങട്ടെ..അഛന്റെ കണ്ഠമിടറിയിരുന്നു.





ന്താത് മാഷെ..ധൈര്യായിട്ട് പൊക്കോളൂ..ദിന്റെ കുട്ട്വോളെ പോലെ ന്റെ കൂടേണ്ടാകും.





അഛാ.. അമ്മയ്ക്ക് മരുന്ന് തെറ്റാതെ...





പറഞ്ഞു തീര്‍ക്കാന്‍ കഴിഞ്ഞില്ല..മിഴിനീര്‍ ധാര-ധാരയായൊഴുകി.


അഛന്‍ കണ്ണ് തുടയ്ക്കുന്നത് കണ്ടു.





വീട് വിട്ട് ആദ്യായിട്ടായിരുന്നു.അതിന്റെ ആ ആകുലത ഉണ്ടായിരുന്നു മനസ്സില്‍.എങ്കിലും, ഈ മുത്തശ്ശീടെ ആ തലോടലില്‍ ഞാന്‍ സുരക്ഷിതയാണെന്ന് തോന്നി.




ഒട്ടേറെ മുറികളുള്ള ആ തറവാട്ടില്‍ ഈ മുത്തശ്ശീം വാല്യക്കാരി ജാനൂം മാത്രേ ഉള്ളൂ..മറ്റാരേം കാണുന്നില്ലല്ലോ...?,


സംശയത്തോടെ പരിസരം വീക്ഷിക്കുകയായിരുന്നു.എന്റെ മനസ്സറിഞ്ഞാവണം, ജാനൂമ്മയുടെ വിളി കേട്ടു.


ഇങ്ങട് വന്നോളൂ കുട്ട്യേ..ഇവട്ത്തെ കുട്ട്യോളൊക്കെ വരാറാവുന്നേള്ളൂ..


നാല്പത്തഞ്ച് വയസ്സുള്ള ഒരു വിധവ ആയിരുന്നു അവര്‍.ഒരിക്കല്‍ മുത്തശ്ശി കാടാമ്പുഴയില്‍ തൊഴാന്‍ പോയപ്പോള്‍ കൂടെ കൂട്ടിയതായിരുന്നൂത്രെ..!. വര്‍ഷങ്ങളായി ഇവിടുത്തെ അടിച്ചുതെളിക്കാരി ഈ പാ‍വം സ്ത്രീയാണ്.കുഞ്ഞുകുട്ടികള്‍ വരെ പേരു ചൊല്ലി ജാനൂന്നാണ് വിളിച്ചിരുന്നതെങ്കിലും എനിയ്ക്കങ്ങനെ വിളിക്കാന്‍ തോന്നിയില്ല.ഞാന്‍ ജാനൂമ്മ എന്ന് വിളിച്ചു.ആയതിനാലാവണം അവര്‍ക്ക് എന്റെ കാര്യത്തില്‍ അല്പം പരിഗണനയും ഉണ്ടായിരുന്നു.


ജാനുവേ..പഴമ്പുരാണം പറയാന്‍ള്ള നേരാത്..?. അടുക്കളേലെ പണിയെല്ലാം കഴിഞ്ഞോ..?.


ആ പരിഷ്കാരി കുട്ട്യോളോട് കലപില കൂട്ടാന്‍ ന്ന്യക്കൊണ്ടാവില്യ.കലികാലം ന്നെല്ലാണ്ട് എന്താ പറയാ..


കുട്ടി പോയി കുളിച്ചു വന്നോളൂ.


ജാനുവേ..കുട്ടിയെ കുളിപ്പുരയിലേയ്ക്ക് കൂട്ടിക്കോളൂ..


ഈറന്‍ മാറി വന്ന നേരം മുത്തിശ്ശി തിരി നനയ്ക്കുകയായിരുന്നു.


മുത്തശ്ശീ,ങ്ങട് തന്നോളൂ ഞാന്‍ ചെയ്തോളാം..?


വേണ്ട കുട്ടീ..ഞാന്‍ തന്ന്യാ ഇതൊക്കെ ചെയ്യാറ്.


ഇവിട്ത്തെ കുട്ട്യോള്‍ക്കൊന്നും ഇതില് താത്പര്യല്യ. വരുണതും പോണതും അറിയില്യ.അന്യ ദേശത്ത് വളര്‍ന്ന കുട്ട്യോളല്ലെ നിയന്ത്രിക്കാനൊന്നും ഈ വയസ്സുകാലത്ത് ഇന്ന്യക്കൊണ്ടാവില്യ.അവറ്റേള്‍ക്കോട്ട് അറിയേല്ല. ന്തെങ്കിലും പറഞ്ഞാതന്നെ കടിച്ച് കീറാന്‍ വരും,ആണായാലും പെണ്ണായാലും. സ്നേഹത്തിന്റെ കണിക ഈ കുട്ട്യോളട്ത്ത് ഞാന്‍ കണ്ടിട്ടില്ല. ന്റെ അപ്പൂന് മാത്രെ ന്റെ കാര്യത്തിലൊരു ശ്രദ്ദീ‍ള്ളൂ.


ആ മനസ്സിലെ ആധി ഒരു വലിയ മഴ പോലെ പെയ്തിറങ്ങാന്‍ തുടങ്ങി.


കേള്‍ക്കാന്‍ താത്പര്യമില്ലെങ്കിലും മുത്തശ്ശിയോടുള്ള ആദരസൂചകമായി ഞാന്‍ നല്ലൊരു കേള്‍വിക്കാരിയായി.ഒരു പക്ഷെ മുത്തശ്ശിക്കതൊരു ആശ്വാസമായെങ്കിലോ.?.


വിളക്ക് വെയ്ക്കാറായീലൊ കുട്ട്യേ..ഇനി മുതല്‍ കുട്ടിക്കാണിതിന്റെ ചുമതല.


ദീപം..ദീപം...ദീപം....






















Sunday, April 13, 2008

പണ്ടു പണ്ടൊരു വിഷു പുലരി








എന്‍റെ ഉമ്മയുടെ പേര്‍ ഖദീജ എന്നാണെങ്കില്‍,വേണ്ടപ്പെട്ടവരെല്ലാം സ്നേഹത്താല്‍ കയ്യാവു എന്നു വിളിയ്ക്കും.അയല്‍വാസികളായ ആശ്രിതരെല്ലാം കയ്യാവുമ്മ എന്നും വിളിച്ചിരുന്നു.
തറവാട്ടിലെ അവസാന അംഗമായതു കൊണ്ടാകാം ഉമ്മയ്ക്കാണ്,തറവാട് ലഭിച്ചത്.
അതു കൊണ്ടു തന്നെ എപ്പോഴും വിരുന്നുകാരായി ആരെങ്കിലുമൊക്കെ ഉണ്ടാകും.സമൃദ്ധിയില്ലെങ്കിലും ഞങ്ങള്‍ ഉണ്ണുന്നത് പോലെ മറ്റ്ള്ളവരേയും ഊട്ടാന്‍ ഉമ്മ മറക്കാറില്ല.പ്രത്യേകിച്ച് അയല്‍ക്കാരുടെ കാര്യത്തില്‍..!!.

വീട്ടിലെ തിരക്കും സൌഹൃദവും കാണുമ്പോള്‍ ഞങ്ങളുടെ ബന്ധുക്കളില്‍ പലര്‍ക്കും ഞങ്ങളോട് കുശുമ്പ് തോന്നാറുണ്ട്.ചിലപ്പോഴൊക്കെ ചില അസ്വാരസ്യങ്ങളും സംഭവിയ്ക്കാറുണ്ട്.

ഒരിയ്ക്കല്‍,കുഞ്ഞമ്മായി വീട്ടില്‍ വന്നത് ഉച്ചയ്ക്ക് ഉണ്ണാനിരുന്നപ്പോഴായിരുന്നു.ഉണ്ണാന്‍ അടുത്ത വീട്ടിലെ ശാരദേച്ചിയും ഉണ്ടായിരുന്നു.ഞങ്ങളെല്ലാവരും ഒരുമിച്ചായിരുന്നു ഉണ്ണാനിരുന്നത്.(അല്ലെങ്കിലും ഞങ്ങടെ വീട്ടില്‍ രണ്ടു പന്തി ഇടാറില്ല.) അതു കണ്ടിട്ടാകണം കുഞ്ഞമ്മായീടെ മുഖമിരുണ്ടു.ഉമ്മയ്ക്ക് കാര്യം പിടികിട്ടി.

അതൊന്നും കാര്യമാക്കാതെ ഉമ്മ ഉണ്ണാനായി വിളിച്ചു.
ഇത്താ...ചോറ് കഴിയ്ക്കാന്‍ വരീന്‍..മത്തി തപ്പു വെച്ചതുണ്ട്..?
വേണ്ട, ഇയ്യെന്നെ കയിച്ചാമതി..
എന്നു പറഞ്ഞ് മുന്‍ഭാഗത്തെ വരാന്തയില്‍ ചെന്നിരുന്നു.
ഉമ്മയും പിന്നാലെ ചെന്നു, എന്നിട്ട് ചോദിച്ചു-

എന്തെ..ഇത്താ..ഇങ്ങനെ ....വല്ലാണ്ട്..?

ഹല്ലാ..അനക്ക് വിറുത്ത്യും വെടുപ്പും ഇല്ലാച്ചിട്ട്...ഇനിക്കത്ണ്ടേയ്.

അതിനെന്താ..ഇത്താ ഉണ്ടായി...?

കണ്ട മൂത്ത്രൊഴിച്ചാ വെള്ളട്ക്കാത്തോറ്റീങ്ങളെ മടീ കേറ്റി ചോറ് കൊടുത്തോ, ഇന്നെ അയിനു കിട്ടില്ല.നിയ്ക്ക് നിസ്കാരൊം ഇബാദത്തൊ*ക്കെണ്ടൈ.

ഇത്രയൊക്കെ കേട്ടപ്പോള്‍, ഉമ്മയും അടങ്ങിയിരുന്നില്ല.

ഞാനുള്ള കാലത്തോളം ഇവരൊക്കെ എന്നും ഉണ്ടാകും.അല്ലെങ്കിലും എന്റെ കാര്യത്തിനു ഇവരൊക്കേ ണ്ടായിട്ടുള്ളൂ.

പിന്നെ,വൃത്തിയുടെ കാര്യം പറഞ്ഞൂലൊ..? ആദ്യം അത് മനസ്സിനുണ്ടാകണം.
ഒരു ജൂതനെ പള്ളീല്‍ കയറ്റി താമസിപ്പിച്ച നബി(സ)യുടെ അനുയായികളാ നമ്മള്.
ആ നബി(സ) തന്ന്യാ അയല്‍ക്കാരനേം സ്നേഹിക്കാന്‍ പഠിപ്പിച്ചത്.

ഇത്രയും പറഞ്ഞപ്പോഴേക്കും ഉമ്മ സങ്കടം വന്ന് കരയാനും ഏക്കം വലിക്കാനും തുടങ്ങി.മനസ്സ് നിറയെ സ്നേഹമുള്ള ഉമ്മയുടെ ദൌര്‍ബല്യമാണ് സങ്കടം.പിന്നെ, ഏക്കം വലി കൂടപ്പിറപ്പും.

യാഥാസ്തികയായ കുഞ്ഞമ്മായി മുറു..മുറുത്തു കൊണ്ട് സ്ഥലം കാലിയാക്കി.

ബന്ധുക്കളേക്കാള്‍ കൂടുതല്‍ അടുപ്പം എന്നും ഞങ്ങള്‍ക്ക്, അയല്‍ക്കാരോടും ഉപ്പയുടെ സുഹ്രുത്തുക്കളോടും അവരുടെ കുടുംബാംഗങ്ങളോടുമായിരുന്നു.

അത് കൊണ്ടുതന്നെ ഞങ്ങള്‍ മക്കളിലും അത്തരം ഉഛനീചത്വങ്ങളൊന്നും ഉണ്ടായിരുന്നില്ല.ഞങ്ങളെല്ലാം ഏകോദര സഹോദരങ്ങളായി ജീവിച്ചു പോന്നു.


മാളുവമ്മയുടേയും അമ്മുവമ്മയുടേയും വിളി കേട്ടാണ് വിഷുവിന്‍ പുലര്‍കാലത്ത് ഞങ്ങളുണരാറ്.
അവരുടെ അഞ്ചു സെന്റില്‍ വിളയിച്ച പൂവന്‍ പഴവും കണിവെള്ളരിയും കായ്കനികളും കാഴ്ചവെച്ച് ഉമ്മയില്‍ നിന്നും കൈനീട്ടം വാങ്ങാതെ അവര്‍ക്ക് വിഷു ഇല്ല.കാരണം ഉമ്മയുടെ കയ്യില്‍ നിന്നും കിട്ടുന്നതിന് ഐശ്വര്യം കൂടും എന്നാണവരുടെ വിശ്വാസം. ഭിക്ഷക്കാര്‍ വരെ ഉണ്ടാകും ആ കയ്യില്‍ നിന്ന് ദക്ഷിണ വാങ്ങാനായി.ആര്‍ക്കും പരാതിയ്ക്ക് വകയില്ലാതെ മനസ്സറിഞ്ഞ് നല്‍കും.

ഞങ്ങള്‍ കുട്ടികള്‍ക്ക് വിശേഷം ഗോവിന്ദേട്ടന്‍ വരുമ്പോഴാണ്.കൈ നിറയെ പടക്കം ണ്ടാവും.മാളുവമ്മേടെ മകള്‍ ദേവുഏടത്തീടേ ഭര്‍ത്താവാണ് ഗോവിന്ദേട്ടന്‍.മാലപടക്കം കയ്യില്‍ പിടിച്ച് പൊട്ടിക്കും ഒരു പേടീല്ലാതെ ആ ഏട്ടന്‍.

മദിരാശീന്ന് അപ്പു അളിയനും ലളിത മാമീം പ്രൌണയും പ്രസീം വന്നാല്‍ ബഹുവിശേഷാണ്.എന്റെ ഉപ്പയുടെ ചങ്ങാതിയാണ് അദ്ദേഹം.എല്ലാര്‍ക്കും ഉടുവടേണ്ടാവും*.

പിന്നെ രവ്യേട്ടന്റെ മാങ്ങയോ,ഞാവല്‍ പഴമോ ഒക്കെ എത്തീട്ടുണ്ടാകും.

കുഞ്ഞോള്‍ടെ കോഴുക്കട്ട.ലക്ഷ്മി ഏടത്തീടെ അടപ്പായസം.

അങ്ങിനെ ഓര്‍മ്മിയ്ക്കാനായി ഞങ്ങള്‍ക്കില്ലാതിരുന്നത് കണിക്കൊന്ന മാത്രമായിരുന്നു.ഞങ്ങടെ നാട്ടില്‍ കണിക്കൊന്ന ഇല്ലായിരുന്നു.ഈ അടുത്ത കാലത്താണ് അവിടവിടായി കൊന്ന പൂക്കാന്‍ തുടങ്ങിയത്.

അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ആ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഈ വിഷു ദിനം സമര്‍പ്പിക്കട്ടെ.





*പ്രാര്‍ത്ഥനയും മറ്റു ആരാധനാ കര്‍മ്മങ്ങളും


*ഉടയാടകള്‍

Saturday, March 22, 2008

മീന മാസത്തില്‍ ഒരു പെരുമഴ


എന്റെ പ്രിയതമന്,

എത്തര്‍ദീസായി മനസ്സ് നിറയെ എഴുതണോന്ന് കരുതണ്.
തിരയടങ്ങുമ്പോഴേക്കും കടലുണ്ടാവില്ലെന്നാ വാസ്തവം.

എന്നിട്ടേയ്..ഒരീസം, കുറച്ചൊക്കെയങ്ങ് എഴുതിപ്പിടിപ്പിച്ചു;
നല്ലൊരു moodല്‍ ആയിരുന്നൂട്ടൊ, പക്ഷെ ന്താണ്ടായീന്നറിയൊ?
sorryടാ..

ജലക്ഷാമത്തില് ആന്തൂപറമ്പില് കുളിയ്ക്കാന്‍ പോയി.
അതിനിടയിലാണ്,
ദൈവത്തിന്റെ ഔദാര്യമായി ഒരു മഴ നല്‍കി അനുഗ്രഹിച്ചത്.

ഒരു a+grade മഴ തന്നെ.അതും, തികച്ചും അപ്രതീക്ഷിതമായി.
ദൈവത്തിനു സ്തുതി.....

അമ്മി കഴുകിയതും പാത്രം മോറിയതുമായ
വെള്ളം കൊണ്ട് നനച്ച്-
ജീവന്‍ നിലനിര്‍ത്തിയ ചേമ്പും കൂവയും,
വാഴയും തുടങ്ങി എല്ലാ
സസ്യജാലങ്ങളൊക്കെ ആകെയങ്ങ് മുങ്ങിക്കുളിച്ചു.

ഉഷാറോടെ പുഞ്ചിരിച്ചും മുരടനക്കിയും,
എന്റെ സാമീപ്യം അവര്‍ ആസ്വദിച്ചിരുന്നത്
അരികിലൂടെ നടക്കുമ്പോള്‍ മുന്‍പൊക്കെ അവരെന്നെ അറിയിച്ചിരുന്നു.

ഇന്നിപ്പൊ എല്ലാരും നല്ല happyല്‍ ആണ്. ഈ ഞൊണ്ടിക്കാലും വെച്ച് ഒഴിച്ചതോണ്ടാകും,
എല്ലാര്‍ക്കും ന്നെ കണ്ടപ്പൊ ഒരു തമാശ.

ങ്ങളെ ഇഷ്ടള്ളെ ആ മീനാമ്പഴത്തിന്റെ മരോണ്ടല്ലൊ;?
മഴച്ചില്ലു കോരിയെന്റെ തലയില്‍ ചൊരിഞ്ഞു.
ഒരു തെമ്മാടിക്കാറ്റവളെ ലൈനടിച്ചതാന്നാ തോന്നണെ.

ഇരുമ്പാമ്പുളിയുടെ ചില്ലയിലിരുന്ന് വണ്ണാത്തിക്കിളി തത്തി ക്കളിയ്ക്കീണ്ട്.

ശരിയ്ക്കും വര്‍ഷക്കാലത്തിന്റെ feel ണ്ടെനിയ്ക്ക്.
ഒന്നു മുങ്ങിക്കുളിച്ച സംത്രിപ്തി.

ഞാന്‍ പറയാറില്ലേ;
പച്ചത്തവളകളുടെ irritating sound,
that giving me a special satisfaction and your special memmories.
അതു പോലുമുണ്ടായിരുന്നു ആ മഴയ്ക്ക്.

എന്റെ മനസ്സും നിറഞ്ഞു.

കുളിയും തേവാരോം കഴിഞ്ഞ്, വീട്ടിലെത്തിയപ്പോഴുണ്ട്......!!?

നമ്മുടെ അന്തപ്പുരത്തിന്റെ അകത്തളം മുഴുവന്‍ വെള്ളം ..
അതിലുണ്ടെന്റിസ്റ്റാ...
എന്റെ പ്രേമം മുഴുവന്‍ ചാലിച്ചെഴുതിയ
ആ കടലാസു കഷ്ണം ഒഴുകി നടക്കുന്നു.

ഞാന്‍ നിറുത്തുന്നു; ഇനി എനിയ്കെഴുതാന്‍ കെല്പില്ല്.


എത്രയും പെട്ടെന്ന് കണ്ടു മുട്ടുവാനായിട്ട്
ദൈവത്തിനോട് കേഴുന്നു.


എന്ന്,
നിങ്ങടെ സ്വന്തം
പ്രേയസി.

Wednesday, March 19, 2008

ആര്‍മ്മാദം




പ്രിയപ്പെട്ട ജീവനക്കാരെ,
നബിദിനം പ്രമാണിച്ച്, കൊല്ലം തോറും നല്‍കി വരാറുള്ള അവധി,
ഇത്തവണ (ഇനിയങോട്ടും)ഷോറൂം ജീവനക്കാറ്ക്കില്ല.
ആയതിനാല്‍ എല്ലാവരും ക്രിത്യ സമയത്തു തന്നെ ഷോറൂം
തുറന്ന് പ്രവര്‍ത്തിക്കേണ്ടതാകുന്നു.

ഓഫീസ് ജീവനക്കാര്‍ വ്യാഴവും വെള്ളിയും ശെനിയും

കഴിഞ്ഞ് ഞായറാഴ്ച ക്രിത്യസമയത്തു തന്നെ ജൊലിക്ക്
ഹാജരാകേണ്ടതാകുന്നു.



അവധിക്കാലം ആര്‍മ്മാതിക്കുക.



ആശംസകളോടെ,

മനുഷ്യ വിഭവ ശേഷി അധികാരി,


ഒപ്പ്


------------------------------------------------------------------------


ഇതും വായിച്ച് വിഷണ്ണനായി ഇരിക്കുമ്പോഴാണ്,

ഇവിടെ കാണുന്ന ആര്‍മ്മാദം ഒരു ദുഷ്ടന്‍ എനിക്കയച്ചു തന്നത്.

Monday, March 17, 2008

പൂപ്പു ഈസ് ദ ലീജെന്‍റ്......ഓഫ്......?

പോത്തോടിയാല്‍ എവിടം വരെ (ഭാഗം 3)

എല്ലാവരും എഴുന്നേല്‍ക്കുന്നതു പോലെ പൂപ്പുവും എഴുന്നേല്‍ക്കും.
പക്ഷെ, പത്തു മണിക്കാണെന്നു മാത്രം.

ഒന്നു മൂരിനിവര്‍ന്ന് ചില കോപ്റായങ്ങളൊക്കെ കാട്ടി,
ഉമിക്കരി കുട്ടയില്‍ നിന്ന് ഉമിക്കരിയും വാരി ഒരിറക്കമാണ് നേരെ ഏറത്തെ പറമ്പിലേക്ക്."
മൂലധന നിക്ഷേപ"വും ഒപ്പം പല്ലുതേപ്പും. .!!
(സാധാരണ നിലയില്‍ എല്ലാവരും ഈ സമയത്താണൊന്നു പുകവലിക്കുക,.പുള്ളി നേരെ മറിച്ചാണ്)
പല്ലുതേപ്പെന്നാല്‍ ഒരൊന്നൊന്നെര തേപ്പാണ്,ഏതാണ്ട് പെണ്ണുങ്ങള്‍ കലം മോറുന്നത് പോലെ, കജകൊജാന്നിരിക്കും.

എങ്ങിനെ തേക്കാണ്ടിരിയ്ക്കും..?.

കാരണം,അത്രയ്ക്കിണ്ട് നേരം വെളുത്ത് അന്തി വരെ കയറ്റുന്ന കഞ്ജാവ് ബീഡിയുടെ എണ്ണം.

പിന്നെ കുളത്തിലിറങ്ങി ഒരു നീരാട്ട്,ജലകേളി എന്നൊക്കെ സാഹിത്യത്തില്‍ പറയും,
ആനയുടെ നീരാട്ടിനെ ഓര്‍മിപ്പിക്കുമാറതങിനെ തുടരും ഒരരമണീക്കൂറ്.

പിന്നീടങ്ങോട്ട് എടുത്തോ പിടിച്ചോന്നും പറഞ്ഞുള്ള സ്പീഡിലാണു കാര്യങ്ങളൊക്കെ.

പൂപ്പുന് സ്ഥിരം ഒരു കോസ്റ്റ്യൂമേ ഉള്ളൂ.വയലെറ്റില്‍ പുള്ളിയുള്ള ഫോറിന്‍ ലുങ്കിയും അതിന് ചേര്‍ന്നൊരു ബനിയനും.

അതെല്ലാം വാരിയണിഞ്ഞ് നായരേട്ടന്‍റെ ചായക്കടേലൊരു മ്രിഷ്ടാന്നഭോജനം-പുട്ടും കടലയും.
അങിനെ പൂപ്പു ഇറങുകയായി, തരാതരം തിരിച്ചുള്ള ഗഞ്ജയുടെ പൊതിക്കെട്ടും ബീഡിക്കെട്ടുകളുമായി അന്നത്തെ അന്നം തേടി.

കസ്റ്റമേഴ്സ് തേടി വരുന്ന ഫീല്‍ഡായതു കൊണ്ട് സമയം 12നും1നുമിടയില്‍ ജോലി തീര്‍ന്നിരിക്കും.
പിന്നെ കോമളയില്‍ കയറിയൊരൂണ്,യൂണിയന്‍ ഷെഡ്ഡില്‍ കയറിയൊരു പള്ളിയുറക്കം.
ഉണര്‍ന്നാല്‍-ശാസ്തയില്‍ നിന്നൊരു കാപ്പിയും ഇലയടയും.

ഒരു പ്രത്യേക കാര്യം പറയാന്‍ വിട്ടു പോയി-

ഉറക്കമൊഴിച്ചിരിക്കുന്ന സമയങളില്‍ ആത്മാവിനു ശാന്തിയേകാനായി
കഞ്ചാവിന്‍ പുക കൊണ്ട് 0000000000000000 വരച്ചു മായീക വലയം തീര്‍ക്കാറുണ്ട്.
ഇനി വിഷയത്തിലേക്ക് വരാം.

ചുരുക്കി പറഞ്ഞാല്‍,
ഫുള്‍ മപ്പായി പൂപ്പു ഓരൊ കലാപാരിപടികളുമായി
കുന്ദംകുളത്തിന്‍റെ വിരിമാറില്‍ വീരേതിഹാസങള്‍ സ്രുഷ്ടിക്കും.
അതിനിടയില്‍ ലൊട്ടുലൊഡുക്കു ജോലികളെടുത്ത് എന്തെങ്കിലും ചിക്ളി തരപ്പെടുത്തുന്നതു കട്ടായം.

ദിനചര്യയുടെ അവസാന ഘട്ടത്തിലേയ്ക്ക് നാം അടുത്തു കൊണ്ടിരിക്കയാണ്,

യാമിനിയുടെ യാമങ്ങളില്‍, പൂപ്പു ജവഹറിന്‍റെ താഴ്വാരങ്ങളില്‍ ചേക്കേറിയിരിക്കും.
അവിടെ അയാളെ കാത്ത് രാത്രിയ്ക്ക് നെടുവീര്‍പ്പുകൊണ്ടും സീല്‍കാരം കൊണ്ടും,
താളം കൊടുക്കുന്ന നഗര സുന്ദരികള്‍ അണിഞ്ഞൊരുങി നില്‍പുണ്ടാകും.
അവര്‍ക്കു വേണ്ട ഒത്താശകളെല്ലാം ചെയ്തുകൊടുത്ത് തന്‍റെ കമ്മീശനും പറ്റി,
നേരെ ശ്യാമേട്ടന്റെ ഷാപ്പിലേക്ക്; അല്ലെങ്കില്‍ വിക്ടറി ബാറിലേക്ക്.
അവിടെ ചെന്ന് ചെറുതായൊന്ന് മിനുങും;പിന്നെ ഏതെങ്കിലും മാപ്പിള ചെക്കന്മാരുമായി ഒന്നുരസും.

"ഈ ജ്യോനോമാരെ കൊണ്ട് ഞിങള്‍ നസ്രാണ്യോള്‍ക്ക് ഒന്ന് സമാധാനായിട്ടൊന്ന് മിനുങാനും പറ്റില്യ"
അതു കേട്ടാല്‍ തരിപ്പിലിരിയ്ക്കണ പിള്ളേര്‍ക്കു ഹാലിളകും.
അന്നത്തെ ഉരസലില്‍ പൂപ്പുവിനാണു പരാജയമെങ്കില്‍ ,അതിന്‍റെ പക പിന്നെ തീര്‍ക്കും.
അത് ബാറില്‍ വെച്ചാകാറില്ല, അത് കൈ കൊണ്ടുമാകാറില്ല.ശരിക്കും നാക്കു കൊണ്ടായിരിക്കും.

അങ്ങിനെയിരിക്കെ ഒരു സംഭവമുണ്ടായി;

വെട്ടിന്റെ ക്ഷണം സ്വീകരിച്ച് വിക്ടറി ഇന്നില്‍ എത്തിയതായിരുന്നു പൂപ്പു.
ദാണ്ടെ ഇരിക്കുന്നു പണ്ടുരസിയ ടീം.
എണ്ണത്തില്‍ കൂടുതലുണ്ടായിരുന്ന അവര്‍ മറുത്തൊന്നും ആലോചിച്ചില്ല.
ശരിക്കും പെരുമാറി.
വെട്ടിടപെട്ട് തടിയൂരിയെങ്കിലും പൂപ്പു അത് മനസ്സിന്‍റെ ഉള്ളിലിട്ട് ഞെക്കി കശക്കി
ഒരു അവസരത്തിനായി കാത്തിരുന്നു.

അങ്ങിനെ ഒരു ദിവസം, യൂണിയന്‍ ഷെഡ്ഡിലിരിക്ക്യായിരുന്നു പൂപ്പു.
അപ്പോഴാണ്, അന്നത്തെ കക്ഷി അയാള്‍ടെ തന്തപ്പിടിയേയും കൊണ്ട് അതിലെ പോയത്.
ഇതു തന്നെ താപ്പ്....ആലോചിച്ചു നിന്നില്ല..ഒരൊറ്റ കാച്ച്..!

..ഏത് ബാറില്‍ക്കാണ്ട സായിവിനേം കൊണ്ട്........
ഇങ്ങനെയൊക്കെയാണ് പൂപ്പു എങ്കിലും ആളൊരു പാവമാണ്.
ബാറില്‍ നിന്ന് നേരെ ബ്രൈറ്റിലേക്ക്..അവിടന്ന് നാലു പൊറോട്ടയും ബീഫും,
അതു കഴിഞ്ഞ് ഏമ്പക്കവുമിട്ട് കാശും കൊടുത്ത് നേരെ ചെറളയത്ത് ചെന്ന് കൂടണയും.

Tuesday, March 4, 2008

പോത്തിനിയും ഓടിത്തുടങീട്ടില്ല

ഒന്നുകില്‍ മല്ലന്‍ അല്ലെങ്കില്‍ മാതേവന്‍ - അങ്ങിനെയുള്ള ഒരു സിറ്റുവേഷനിലായിരുന്ന വ്യൂവേഴ്സ് പെട്ടെന്ന്
കണ്‍പാര്‍ത്തത്, പൂപ്പുവിന്റെ കരിമ്പുപോലുള്ള വടിവൊത്ത ശരീരത്തില്‍ കെട്ടിപ്പിടിച്ച് ഉമ്മവെയ്ക്കുന്ന (മൂന്നാംപിറയില്‍ സില്‍കും കമലും ഡാന്‍സ് സീനില്‍ പയറ്റിയതു പോലെ)വെട്ടിനെയാണ്.

തുടര്‍ന്ന് വെട്ടിന്റെ പ്രസ്ഥാവനയും വന്നു..........,

ഇന്നു മുതല്‍ നീയ്യിന്റെ ചെങായിയാണ്.ഇന്നെ തളച്ച ആദ്യത്തെ ആണ്‍കുട്ട്യാണു ഇയ്യ്.
അതോണ്ടിനി എന്തും നമുക്കൊരുമിച്ചാകാം.

എല്ലാം കണ്ടും കേട്ടും മിഴുങസ്സ്യാ നിന്നിരുന്ന പൂപ്പുവിനു ഇനിയും വിശ്വാസം വന്നിരുന്നില്ല.
കാരണം സംഗതി കുറെ കൊണ്ടും കൊടുത്തും ശീലമുണ്ടെങ്കിലും ഇതു പോലുള്ള ഒരനുഭവംആദ്യായിട്ടാണ്.

ഡാ...ശ്യാമേ ഒരാഫ് ന്റെ വക പൂപ്പൂന്.
കുപ്പിയും വാങി കാശും കൊടുത്ത് പുറത്തേക്കിറങിയപ്പോള്‍,
ശ്യാമേട്ടന്‍ വിളിച്ചു...
ഇസ്മായീലേ ...കത്തി..എടുക്കുന്നില്ലേ..?
ഇല്ല.. ആ കത്തി ഞ്ഞി നിക്കു വേണ്ട.ഇതുവരെ ഇന്‍റെ കത്തി,പോത്തിന്റെങ്കിലും ചോര കാട്ടീട്ടെ ഇന്‍റെ അരേല്‍ തിരികീട്ടുള്ളു.ഇന്നത് മണ്ണീകുത്തി നിന്നപ്പൊ ഞാന്‍ തോറ്റു. ശ്യാമേ അത് യ്യി ഇന്‍റെ ഓര്‍മ്മക്ക് വെച്ചോ.
എന്ന് പറഞ്ഞ് പൂപ്പുവിന്റെ കയ്യും പിടിച്ച് യാത്രയായി.

അങനെ അവരുടെ സ്നേഹബന്ധം ഒരിക്കലും ഉലയാതെ കുറേ പള്ളിപ്പെരുന്നാളും ഉത്സവങളും നേര്‍ച്ചകളും കടന്നു പോയി.

പ്രിയപ്പെട്ടവരെ,നമ്മുടെ ഹീറോകളെ പരിചയപ്പെടാതെ മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്നു തോന്നുന്നു.

വെട്ടിന്റെ ജീവിതം രാവിലെ പോത്തിനെ വെട്ടിയാണു തുടങുന്നത്.
അതു കഴിഞ്ഞ് ഏറൊളത്തീ പോയി മുങിക്കുളിച്ച് നേരെ യൂണിയന്‍ പണിക്ക്.
അല്ല..അതിനുമുന്‍പു ചക്കിത്തറേല്‍ പോയി ഒന്ന് മിനുങും.
നേരം ഇരുട്ടിയാല്‍ പിന്നെ കിട്ടിയ കാശും,തികയാത്തത് പിരിച്ചും നമ്മുടെ മേല്‍പറഞ്ഞ വിശേഷപ്പെട്ട സ്ഥലത്തേക്കു തിരിക്കും.അവിടെ നമ്മുടെ മറ്റേ ഹീറൊ കത്തിരിപ്പുണ്ടാകും.
അവിടെയിരുന്ന് മതിയാവോളം ആര്‍മ്മാദിച്ച് അന്നത്തെ പദ്ധതി പ്ളാന്‍ ചെയ്യും.തിരിച്ചു കുടുമ്മത്തേക്കുള്ള യാത്രയില്‍ ---എന്നുവെച്ചാല്‍...?,
പോരുന്ന വഴിയിലുള്ള പ്രമാണിമാര്‍ തൊട്ട് നാട്ടേരേം വീട്ടേരേം തെറി പറഞ്ഞാണു എത്തുക.
അതിന്നിടയില്‍ ഇരുട്ടടി കിട്ടിയാലായി.അല്ലാതെ നേരിട്ടടിക്കാനിച്ചിരി പ്രയാസമാണ്.

എന്നെങ്കിലും ഒരവസരത്തിനായി കത്തിരിക്കുകയാണു നാട്ടുകാര്‍
(തുടരും)

Monday, March 3, 2008

"പോത്തോടിയാല്‍ എവിടം വരെ"

ജവഹര്‍ ടാക്കീസ് കുന്നംകുളത്തിന്റെ ഹ്റ്ദയ ഭാഗമല്ലെങ്കിലും അങനെയൊക്കെ ആണ്.
എല്ലാം കൊണ്ടും ഒത്ത സ്ഥലം ഇതു പൊലെ എങും ഉണ്ടാകുമെന്ന് തോന്നുന്നില്ല.
അത്റയ്ക്ക് ഡീസന്‍റ്റാണു എന്നര്‍ത്ഥം.ഡീസന്‍റ്റുള്ള സ്വദേശികളും വിദേശികളുമേ അവിടെ ചുറ്റിപറ്റി നില്‍കാറുള്ളൂ .
അങ്കവും കാണാം താളിയും നുള്ളാം- എന്നുവച്ചാല്‍ രണ്ടു ദമ്മടിച്ചു ജവഹറില്‍ കയറി പീസു പടവും കണ്ടു കിറുക്കം വിടുന്നതിനു മുന്‍പെ പുല്ല്,വയ്കോല്‍ തൊട്ട് മുന്തിയ കാടി വെള്ളം വരെ മോന്തി രാവേറെ കാത്തിരുന്നാല്‍, ലലനാമണികളുടെ തിരുവിളയാട്ടമാണ്.
അതുമല്ലെങ്കില്‍ ഏതെങ്കിലും മുക്കിലും മൂലയിലും തപ്പ്യാല്‍ കുട്ടപ്പായീസിനേയും തപ്പിയെടുക്കാം(ആക്റാന്തം കിളവന്‍സിനാണെന്ന്മാത്റം).
എന്നിട്ടെവിയെങ്കിലും കൊണ്ടു പോയി സ്വന്തം വീറും വാശിയുമൊക്കെ കാട്ടി അന്നത്തെ ദിവസം അടിച്ചു പൊളിക്കം.
അങിനെയുള്ളൊരു സായംസന്ധ്യയില്‍, കതിരോന്‍ ഉറങാന്‍ പോയിട്ടേ ഉണ്ടായിരുന്നുള്ളു.ഷാപ്പിന്‍റെ ഭാഗത്ത് പതിവില്‍ കൂടുതല്‍ ആളുകള്‍ കൂടിയിരിക്കുന്നു.സംഭവം ഗുരുതരമാണെന്നു തോന്നുന്നു.
അതെ..സാമാന്യം തരക്കേടില്ലാത്ത തല്ല്കേസാണു അവിടെ അരങേറിക്കൊണ്ടിരിക്കുന്നത്.
ഇഞ്ജോടിഞുജ് പൊരുതുകയാണു പൂപ്പുവും വെട്ട് ഇസ്മയിലും .രണ്ടു പേരും ഒന്നിനൊന്ന് മെച്ചം.മേല്‍വിലാസമില്ലാത്ത തെറിയുടെ അഭിഷേകം,പൊടി പൂരം...

അവരുടെ നടപ്പുവശം,ഇരുപ്പുവശം,കിടപ്പുവശം വെച്ചു നോക്കുകയാണെങ്കില്‍ ആര്‍കും മധ്യ്സ്ഥം പറയാനൊ പിടിച്ചു മാറ്റാനൊ സാധിക്കാറില്ല, അങിനെ ചെയ്യാറുമില്ല.

പെട്ടെന്നു രംഗം വഷളായി.'വെട്ട്'കത്തിയെടുത്തു.കത്തിയെടുത്താല്‍ അവന്‍ ചോര നനച്ചേ അരയില്‍ തിരുകാറുള്ളൂ.സ്വന്തം തന്തേനെ വരെ വെട്ടിയവനാണവന്‍,അതറിയാവുന്ന കൂട്ടുകാരന്‍ 'സോളി'അദ്ദു പരയുന്നുണ്ട്...വെണ്ണ്ട...വേണ്ടാന്നു..ആരു കേള്‍ക്കാന്‍.വെട്ട് ഉറഞ്ഞ് തുള്ളുക തന്നെയാണ്.
ആകെക്കൂടി പുകഞ്ഞൊരന്തരീക്ഷം.എന്തും സംഭവിക്കാം.
കണ്ടു നില്‍കുന്നവര്കൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.

പെട്ടെന്നാരൊ പറഞ്ഞു.....പോലീസ്..

വെട്ടൊന്നുപരുങി....,
തുള്ളിക്കു മാറി നിന്നിരുന്ന പൂപ്പു പെട്ടെന്നു വെട്ടിന്റെ കയ്യില്‍കേറി പിടിച്ചു.
പിന്നെയൊരു മല്ലയുദ്ധം തന്നെ..കത്തി ചോര നുണയും എന്നുറപ്പ്-അല്ല- പെട്ടെന്നതു സംഭവിച്ചു.

കത്തി താഴെ വീണു...

പിന്നെ കണ്ടത് അവിശ്വസനീയമായിരുന്നു.
(തുടരും)

Tuesday, February 26, 2008

പ്രവാസജീവി

പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു കുഞ്ഞാലിക്ക.ഓരൊ പ്രാവശ്യവും തീരുമാനിക്കും മതി...ഇനിയെങ്കിലും നാട്ടീകൂടണംന്ന്...പക്ഷേല്..നാട്ടേരും വീട്ടേരും സ്വൈരം തരൂല്ല സമധാനായിട്ടു ജീവിക്കാന്‍.എല്ലാരേക്കാളും തെരക്കാണ്...നാട്ടേര്‍ക്ക് .ചോതിക്കാനുള്ള ഒരേഒരു ചൊദ്യം....എന്നാ ഇനി തിരിച്ച്....?ആരേം വെറുപ്പിക്കണ്ടാന്ന് കരുതി മുണ്ടാണ്ടിരിക്കും.......എടക്കൊക്കെ സങ്കടോം വരുംഅല്ലാഹുവിനെ പേടിച്ചു ക്ഷമിക്കും..,നാട്ടേര്‍ക്കു വേണ്ടതു പണവും വീട്ടേര്‍ക്കു വേണ്ടതു ആരോഗ്യവുമാണു....പക്ഷെ പ്രവാസിക്കു ഇതു രണ്ടും അന്യം.കടോം കയ്യും തീര്‍ന്ന നേരോംണ്ടാകില്ല.........മനസ്സിലെ ഗദ്ഗ്ദങള്‍ക്കു വിരാമമുണ്ടായില്ല...കുഞ്ഞാലിക്കാക്ക്..വീടിന്റെ പടി ചവിട്ടിയപ്പൊഴേ തുടങി ഓരോതരം കല്ലുകടി.....എന്തിന്റെ കുറവാ ഞാന്‍ അവര്‍ക്കു വരുത്ത്യേത്..മക്കളെ കാര്യങളൊക്കെ സലാമത്തായി,താമസിക്കാന്‍ തരക്കേടില്ലാത്തൊരു വീട്....,നല്ല ഒന്നാന്തരം കാറ്...എന്നിട്ടുമെന്തേ.....?പ്രവാസി തോല്‍ക്കാന്‍ പാടില്ല ....ഒരിക്കലും...ഒരിക്കലും...എന്നു കരുതി സ്വയം സമാധാനിച്ചുകൊണ്ട് പതുക്കെ ചാരുകസേരയിലേക്കു ചാഞ്ഞു.മിറ്റത്തെ കാല്‍പ്പെരുമാറ്റം കേട്ടാണു മയക്കത്തില്‍നിന്നുണര്‍ന്നത്..ആരാത്...?ഞാനാ കുഞ്ഞലിക്കാ...അയമുട്ടി...,വട്ക്കേലെ...യ്യിങണ്ട് വളര്‍ന്നല്ലോ പോത്തു പോലെ..?കുഞ്ഞാലിക്ക അങനെയാണു തുറന്ന പ്രഗ്രുതം...ഒപ്പം സരസനും....അനക്കിപ്പൊന്താണ്ടാ പണി....?ചെറുവക ഫോറിന്‍കച്ചോടം....പിന്നെ ..ഇന്‍സുറന്‍സും.....!അതൊക്കെ അന്നെക്കൊണ്ടാകൊ അയമുട്ട്യെ.....അയിനൊക്കെ ന്റടുത്താള്ണ്ടൈ.........ങളട്ത്ത് എന്തെങ്കിലുണ്ടെങ്കിതരീന്‍...ഞാന്‍ നല്ല ലാപം തരാം..ഞാനൊന്നും കൊടുന്നിട്ടില്ല എന്റെ ചെങായേ.......ന്നാ മാണ്ട ഒരു പൊളിശിട്ത്തോളീന്‍....അതെന്താ പഹയാ.........കൊറച്ച് കായീണ്ട് തരീങള്.....ഞാന്‍ കാണിച്ചു തരാം...ചില ഹിക്മത്
ജ്ജ് തെളിച്ച് പറ....ഒരു ലച്ചം ഉറുപ്പ്യണ്ട്തന്നാല്‍ ഞാനതൊന്നര ലച്ചാക്കീട്ട് ആണ്ട് തരും പറ്റോ..?അത് തരക്കെടില്ലല്ലോ പഹയാ....അല്ലാ.. ചോയ്കട്ടെ..ഇതേപൊലെ എല്ലാര്‍ക്കും കൊടുക്കോ...?പിന്നെന്താ സംശ്യം....ഈ നിലക്കണെങ്കില്‍ അന്റെ കമ്പനി പൂട്ടൂല്ലെ....?അല്ലാ...അതല്ല ..കുഞ്ഞലിക്കാ......ജ്ജി നിര്‍ത്തിക്കൊ മോനെ..ഇത്തരം കൊറെ നമ്പറുകള്‍ ഞമ്മള്‍ കണ്ടതാ.....
മോന്‍ പൊയി അധ്വാനിച്ച് വല്ലതും തിന്നാന്‍ നോക്ക്..യ്യെന്തയാലും ഐസുംകട്ടമ്മെ പെയിന്റടിക്കാന്‍ നോക്കണ്ട.ന്നാ..ഞാന്‍ പോക്വാ...അല്ല ജ്ജിന്തെങ്കിലും കുടിച്ചിട്ടു പൊയ്കൊ...മാണ്ട വയറു നിറഞ്ഞു.....അസ്സലാ.......................കുംവ അലയ്കും..........ആം

Friday, February 15, 2008

ബൂലോകത്തിലേക്ക് ഞാനും

സര്‍വ്വശക്തനായ ആദികരന്റെ നാമത്തിലും, ബ്ലോഗില്‍ വാഴുന്ന ഇത്തിരിവട്ടത്തില്‍ വിശാലമനസ്സുള്ള കുറുമാന്‍ മുത്തപ്പനേയും, ബെര്‍ളി പുണ്യാളനേയും, കൊച്ചു ത്രേസ്യാ കൊച്ചിനേയും ഗുരു രൂപേന മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ഞാന്‍ ഈ ബ്ലോഗിന്റെ വെഞ്ചരിപ്പ് നടത്തുന്നു.

എഴുതാന്‍ ഒരുപാടുണ്ട് മനസ്സില്‍. പക്ഷെ, എങ്ങിനെ എഴുതണം എന്ന് മാത്രം അറിയില്ല. പക്ഷെ ഞാന്‍ ശ്രമിക്കും. നിങ്ങള്‍ സഹിക്കും എന്ന് കരുതട്ടെ.