Friday, January 16, 2009

പടിപ്പുര

ഭാമയുടെ ഉച്ചത്തിലുള്ള ശകാരം കേട്ടാണ് രുഗ്മിണി പുറത്തേക്കിറങ്ങിയത്.
“ന്താ..ഭാമേച്ചി..ആരെയാ ചീത്ത വിളിക്കുന്നേ..?”
“ദാ കണ്ടില്ലേ..പശൂന്റെ പാലു മുഴുവന്‍ കുട്ടി കുടിച്ചു, ഇനീപ്പൊ ന്താ ചെയ്യാ സൊസൈറ്റീക്കാര് വന്നാ ഞാനെവിട്ന്ന്‌ട്ത്താ പാ‍ല് കൊട്ക്ക്വന്റീശ്വരാ..”

പശൂന് കാടിവെള്ളം കൊടുക്കുന്നതിനിടയില്‍ പശുക്കുട്ടിയുടെ കയറഴിഞ്ഞത് നാണിയമ്മ അറിഞ്ഞില്ല.


നാണിയമ്മയ്ക്ക് ഭാമേച്ചീടട്ത്ത്‌ന്ന് ശ്ശി കേട്ടാലെ അന്നത്തെ ദിനത്തിന് ഊര്‍ജ്ജം കിട്ടൂന്നാ തോന്നണെ,.ഇന്നലെ പശു തൊടീലെ വാഴ മുഴുവന്‍ കടിച്ചേനായിരുന്നു. എന്നും ഓരോരൊ വിക്രിസം ഒപ്പിക്കും അവര്. എന്ത് പറഞ്ഞാലും ഒന്നും പറയാതെ നോക്കി നില്‍ക്കും.

ആയമ്മയ്ക്ക് ഇവിടെ ജോലിക്ക് നില്‍ക്കണ്ട ആവശ്യം ഒന്നുമില്ല. നോക്കാന്‍ മക്കളൊക്കീണ്ട്, ന്നാലും ഇവടന്ന് പോകില്ല. ചെറുപ്പത്തില് വന്നതാത്രെ അവര്. അവര്‍ക്ക് വേളിയായതും ഇവിടെ വച്ചു തന്ന്യാത്രെ. ഇവിട്ത്തെ വാല്യക്കാരന്‍ തന്ന്യായിരുന്നു കേളുനായര്‍. മുത്തശ്ശനാത്രെ വേളി കഴിച്ചു കൊടുത്തത്.

ഒരൂസം വൈകുന്നേരം തൊടീല് അടയ്ക്ക പെറുക്കായിരുന്നു, കാലിലെന്തൊ കടിച്ചൂന്ന് പറഞ്ഞു. നേരത്തോട് നെരം ണ്ടായില്യ. നീലച്ച ശരീരം കാഴ്ചക്കിട്ട് അങ്ങേര് പോയി. അതീ പിന്നെ ആയമ്മയും മക്കളും പൂര്‍ണ്ണമായും പൊറുപ്പ് ഇവടെ തന്ന്യാക്കി.

അന്നൊക്കെ ഇല്ലത്ത് പ്രതാപത്തിന്റെ നാളായിരുന്നു. നിയ്ക്കെല്ലാം നേരിയ ഒരോര്‍മ്മേള്ളു. പിന്നെ അഛന്‍ പറഞ്ഞും ഭാമേച്ചി പറഞ്ഞും ആണ് ഇല്ലത്തെ വിശേഷങ്ങള്‍ അറിഞ്ഞിരുന്നുള്ളു. ഓരൊ ദുരന്തങ്ങള്‍ ഇല്ലത്തെ വിഴുങ്ങി തീര്‍ക്കുകയായിരുന്നൂത്രെ.




“ദെന്താ കുട്ടീ നിനക്ക് പോകണ്ടെ?, കുന്നത്തൂര്‍ക്ക് ശ്ശി ദൂരണ്ട്. നെരത്തെ പുറപ്പെട്ടാലെ ഉച്ചയ്ക്ക് മുന്‍പവിടെ എത്തുള്ളു. അഛന്‍ കുളിച്ചൊ ആവൊ, വെള്ളം ചൂടാക്കി മറപ്പുരയില്‍ വെച്ചിട്ടുണ്ടായിരുന്നു. എല്ലോടം ന്റെ കയ്യെന്നെ എത്തണ്ടെ.”


ശെരിയാണ്, ഭാമേച്ചി അങ്ങിനെയൊക്കെ പറയുമെങ്കിലും ആരേയും ഒന്നും തൊടാന്‍ അനുവദിയ്ക്കില്ല. എല്ലാം തന്നത്താന്‍ ചെയ്തെങ്കിലേ തൃപ്തീണ്ടാവൂ. സൊസൈറ്റിയിലെ ബാങ്കിലെ എക്കൌണ്ടന്റായിരുന്നു. വീട്ടിലെ തെവാരൊം കഴിഞ്ഞ് ജോലിക്ക് പൊകുമ്പോഴേക്കും സമയം അതിന്റെ വഴിയ്ക്ക് പോയിട്ടുണ്ടാകും. പിന്നെ തിക്കും തിരക്കും ആണ്.അതിനിടയ്ക്ക് എന്റെ യൂണീഫോമും ചോറ്റുപാത്രവും.

ഇല്ലം ഭാഗം വെയ്ക്കുമ്പോള്‍ ഭാമേച്ചിപഠിക്കുകയായിരുന്നൂത്രെ, അഛന്റെ ഒരൊറ്റ നിര്‍ബന്ധം കൊണ്ടാ ഏച്ചി പഠിച്ചത്. അല്ലെങ്കില്‍ ഇല്ലത്തെ അടുക്കളേല് നാണിയമ്മേടെ കൂടെ കരിപുരണ്ട് പോയേനെ ജീവിതം. ഭാഗം വെച്ചപ്പോള്‍ ആകെ കിട്ടിയത് കയ്യാലയും പേരിന് അതിനോട് ചേര്‍ന്നൊരു പത്ത് സെന്റും.അതിന് കാരണം പറഞ്ഞത്-

“നെനക്ക് ജോലീല്ലെ ചിത്രാ..അതോണ്ട് നീ ഇത് തൃപ്തിപ്പെട്ട് അങ്ങട്ട് വാങ്ങിക്കോളൂ”-അഛന്‍ തിരുമേനീടെ മുന്‍പില്‍ കിട്ടിയതും വാങ്ങി ഒന്നും മിണ്ടാതെ നിന്നു.

കിട്ടിയതില്‍ മോശം അച്ചനായിരുന്നൂത്രെ, ആരോടും ഒന്നും പറയാതെ ലളിതമായി ജീവിച്ചു കാണിച്ചു തന്നു അഛന്‍. അഛന്റെ ശമ്പളവും തൊടിയിലെ വരുമാനവും കൊണ്ടാ ഞങ്ങള്‍ ജീവിച്ചത്. പിന്നെ അഛന് പെന്‍ഷനായി ഒപ്പം രോഗവും കൂട്ടായി. ഭാമേച്ചി അപ്പോഴേക്കും പഠിപ്പെല്ലാം കഴിഞ്ഞു ജോലിക്കായി കാത്തിരിക്കുകയായിരുന്നു. ഒരു നിമിത്തം പോലെയാ സൊസൈറ്റിയില്‍ ജോലി കിട്ടിയത്. പിന്നെ എന്റ്റെ ഉപരിപഠനം,അഛന്റെ ചികിത്സ എല്ലാം ചേച്ചിയുടെ കൈകളിലായി. ശ്ശി കഷ്ടപ്പെടുന്നുണ്ട്, ഒരല്ലലും അറീച്ചിട്ടില്യ ഇതുവരെയും. ഒരമ്മേടെ സ്ഥാനത്ത് നിന്ന് കൊണ്ട് എല്ലാം ചെയ്യുന്നു.

പലപ്പോഴും അമ്മയെ കുറിച്ചാലോചിക്കാറുണ്ട്. ഒരിക്കലും കാണാത്ത അമ്മ ഒരു സമസ്യയായി ഉടക്കിക്കിടന്നു മനസ്സില്‍. അഛന്റെ കവിതയെഴുത്തും വായനയും പുഛമായിരുന്നൂത്രെ അമ്മയ്ക്. അസ്വാരസ്യങ്ങള്‍ നിറഞ്ഞ ദാമ്പത്യജീവിതത്തില്‍ അഛനെന്ന വ്യക്തിക്ക് അമ്മയില്‍ യാതൊരു ചലനവും ഉണ്ടാ‍ക്കാനായില്ല. അതായിരുന്നു അഛന്റെ പരാജയവും.

കൊഴിഞ്ഞാമ്പാറ സ്കൂളിലായിരുന്നു അഛന് ജോലി. രണ്ടാഴ്ച കൂടുമ്പോഴായിരുന്നൂത്രെ അഛന്‍ വീട്ടില്‍ വരാറ്. ഒരൂസം വരുമ്പോള്‍ അഛന്റെ കൈപിടിച്ച് ഒരു അഞ്ചുവയസ്സുകാരിയും കൂടെ ഉണ്ടായിരുന്നു.-അതായിരുന്നു ഭാമേച്ചി..!!?.

അകന്ന ബന്ധത്തിലെ ക്ഷയിച്ച തറവാട്ടിലെ കുട്ട്യായിരുന്നൂത്രെ, അമ്മയ്ക്ക് ഭ്രാന്തായിരുന്നു.ആ ഇല്ലത്ത് തന്ന്യായിരുന്നു അഛനും താമസിച്ചിരുന്നത്. കഷ്ടപ്പാട് കണ്ട് കൂട്ടിയതായിരുന്നു‍. അഛന്റെ മനസ്സിലെ നന്മ മനസ്സിലാക്കാന്‍ അമ്മയ്ക്കായില്ല. ആദ്യ വേളിയിലെ സന്തതിയാണെന്നും പറഞ്ഞ് വഴക്കടിച്ച് അവരുടെ ഇല്ലത്തേക്ക് പോയി.എനിയ്ക്കന്ന് ഒരു വയസ്സായിരുന്നൂത്രെ. എന്നെ കൂട്ടാന്‍ ഒരുങ്ങി എങ്കിലും അഛന്‍ എന്നെ വിട്ടു കൊടുത്തില്ല. പലതവണ അഛന്‍ ആളയച്ചെങ്കിലും അമ്മ തിരിച്ചു വന്നില്ല.

“നമ്പൂര്യാരെ എറങ്ങായില്ലെ?.എട്ടരക്കാ ബസ്സ്.”

മായിന്‍കുട്ടിയുടെ ശബ്ദം കേട്ടാണ് രുഗ്മിണി ചിന്തയില്‍ നിന്നും ഉണര്‍ന്നത്. കുളിക്കാനായി കുളിപ്പുരയിലേക്ക് പോയി.ചിന്തകള്‍ വീണ്ടും മനസ്സിനെ മഥിച്ചു.
ഇന്നിപ്പൊ ഞാന്‍ പഴയ ‘രുക്കു’ അല്ല രുഗ്മിണിറ്റീച്ചറാണ്. ഏറെ കാത്തിരുന്നാണ് ഈ ജോലി കിട്ടിയത്. കൈക്കൂലി കൊടുത്താല്‍ എന്നേ ജോലിക്ക് കയറാമായിരുന്നു. അങ്ങനെ വേണ്ടാന്ന് വെച്ചത് തന്ന്യായിരുന്നു. എല്ലാ ആനുകൂല്യങ്ങളും താഴ്ന്ന ജാതിക്കാര്‍ക്കാണ്. പഴയ പ്രതാപത്തിന്റെ പേരില്‍ ഉയന്ന ജാതിക്കാരന്‍ മാനസീകമായി പീഠനം അനുഭവിക്കുന്നു. എന്റെ ആവലാതികള്‍ കണ്ട് അഛന്‍ പറയും-
“കുട്ടീ..ഏത് കാത്തിരിപ്പിനും ഒരു സുഖംണ്ട്. ദൈവം നമുക്കനുവദിച്ചത് അതിന്റെ നേരത്ത് ഇങ്ങട് തരും.ദൈവഭയം ണ്ടാവുക, മനസ്സില്‍ നന്മണ്ടാവുക, ചെയ്തികളില്‍ നേരുണ്ടാവുക, ഒപ്പം ക്ഷമീണ്ടാവുക. അവരൊരിയ്ക്കലും തോല്‍ക്കില്ല. ദൈവത്തിന്റെ സൃഷ്ടികളില്‍ മനുഷ്യന് മാത്രാ വിവേചനബുദ്ധി തന്നത്. അത് അവന് നന്മയും തിന്മയും വേര്‍തിരിച്ചെടുക്കാന്‍ വേണ്ടി തന്ന്യാ. ക്ഷെ, വിഡ്ഡിയായ മനുഷ്യന്‍ കരുതീര്‍ക്ക്‌ണത് എല്ലാം അവന്റെ കയ്യിലാന്നാ.”

“ആ മായിന്‍കുട്ടി വന്നുവോ, ഒരു കണ്ണ്‌ണ്ടാവണം ഇവിടെ, ഞങ്ങള് ഇരുട്ട്‌ണേന് മുന്‍പ് ഇങ്ങ്‌ട് എത്തും,നാണിയമ്മയ്ക്ക് ഒരന്തോല്യാത്തതാ, തൊടീലെ പണിയ്ക്കാരെ മുഷിപ്പിക്കണ്ട അവരുടെ കൂലി കൊടുത്തോളു.“
“ങ്ങള് പറഞ്ഞേന്റോലി ഭാമക്കുട്ട്യാ”

ഭാമയുടെ തിട്ടവട്ടങ്ങളറിയാവുന്ന മായിന്‍കുട്ടി തൊടിയിലേക്കിറങ്ങി. വലിച്ചു തുപ്പുന്ന ബീഡിപ്പുക ചുരുളുകളായി അയാള്‍ക്ക് മുകളില്‍ വിടര്‍ന്നു. തൊടിയിലെ അയിനി മരത്തില്‍ നിന്നും പാതി കഴിച്ച അയിനിച്ചക്ക താഴേക്ക് വീണു.കാക്കകള്‍ കലപിലകൂട്ടി അതിനു ചുറ്റും കൂടി. അണ്ണാറക്കണ്ണന്മാര്‍ ചിച്ചിലംചിലുചിലം ചൊല്ലി പ്രഭാതത്തിന് താളമിടുന്നു. മിറ്റത്തെ ഇലഞ്ഞിമരം പൂത്ത നറുമണം പ്രഭാതാന്തരീക്ഷത്തിന് സുഗന്ധമേകി.

രുഗ്മിണി കുളികഴിഞ്ഞു വരുമ്പോള്‍ ഭാമ കൊണ്ടാട്ടവും കടുമാങ്ങാ അച്ചാറും ബാഗില്‍ വെയ്ക്കുക ആയിരുന്നു.