Wednesday, September 24, 2008

പെരുന്നാൾ

ചെറിയ പെരുന്നാൾ ആശംസകൾ‍
കുട്ടിക്കാലത്തെ എന്റെ "ഈദ്" ആഘോഷങ്ങൾക്ക് അത്ര വലിയ പൊലിമയൊന്നും ഉണ്ടായിരുന്നില്ല. തറവാട്ടിൽ നിന്നെല്ലാവരും ഭാഗം വെച്ച് പിരിഞ്ഞു പോയതോണ്ട്, തറവാട്ടിൽ അംഗസംഖ്യ കുറവ്. കുട്ടികളായി ഞാനും അനുജത്തിയും പിന്നെയൊരു കുഞ്ഞനുജനും മാത്രം .
പിന്നെ, വീട്ടിൽ ഉപ്പയും ഉമ്മയും വല്ല്യുമ്മയും;
ഞാനെപ്പോഴും വല്ല്യുമ്മയുടെ വാലിൽ തൂങ്ങിയായിരുന്നു നടപ്പ് .
എന്റെ ശരിക്കുള്ള വല്ലിമ്മ- ഉമ്മയുടെ ചെറുപ്പത്തിലേ മരിച്ചു പോയി. അതിനു ശേഷം കെട്ടി കൊടുന്നതാണീ വല്ല്യുമ്മയെ. എന്റെ ഉമ്മ വല്ല്യുമ്മയെ സ്വന്തം ഉമ്മയെ പോലെ പരിഗണിക്കയും പരിചരിക്കയും ചെയ്തിരുന്നു. പരുക്കൻ സ്വഭാവക്കാരി ആയിരുന്ന വല്ല്യുമ്മയുടെ ആദ്യ കല്ല്യാണത്തിലുള്ള മകളും കുടുംബവും പെരുന്നാളിൻ വിരുന്ന് വരുമ്പോഴാണ്‌ ഞങ്ങളുടെ വീടൊന്നുണരുക. ആ മകളെ ഞാൻ മൂത്തുമ്മ എന്നായിരുന്നു വിളിച്ചിരുന്നത്. മനോരമ ആഴ്ചപ്പതിപ്പ് അവർക്കൊരു വീക്‌നസ്സ് ആണ്‌. അവർക്ക് മക്കൾ‍ നാല്‌. മൂത്തത് ബീക്കുട്ടി പിന്നെ യഥാക്രമം ജലീൽ ,ശിഹാബ്, ജബ്ബാർ. ഇവരുടെ ഉപ്പ മലേഷ്യക്കാരനായതു കൊണ്ട് ഒരു മലായപ്പെരുമയുള്ള ശൊങ്കത്തിയും ശൊങ്കന്മാരും ആണ്‌ ഇവർ. പോരാതെ തീറ്റ പ്രിയരും .
നേരത്തെ എഴുന്നേറ്റ് എണ്ണതേപ്പും കുളിയും കഴിഞ്ഞ് ഉപ്പ ഗുജറാത്തില്‍ നിന്നും കൊണ്ടുവന്ന കുഞ്ഞുടുപ്പും കുട്ടിനിക്കറും ധരിച്ച് പള്ളിയിലേക്ക് പെരുന്നാള്‍ നിസ്കാരത്തിനു പോകും ഉപ്പയുടെ കയ്യും പിടിച്ച്. അവിടെ പള്ളിയില്‍ മൌലവിയും കൂട്ടരും തക്‌ബീര്‍ ഉച്ചത്തില്‍ ചൊല്ലുന്നുണ്ടായിരിക്കും .ഞങ്ങള്‍ കുട്ടികളും അതേറ്റു ചൊല്ലും .പിന്നെ നിസ്കാരം തുടങ്ങും .ഞങ്ങള്‍ നിക്കര്‍ ധാരികള്‍ക്ക് നിസ്കാരം 'ഹറാം' ആയതു കൊണ്ട് പിന്‍ വരിയിലാണ്‌ സീറ്റ്.
എനിക്ക് സില്‍ക്ക് തുണി-സുന്നത്ത് കല്യാണത്തിനും മറ്റും ധരിക്കുന്ന ഒരുതരം കുട്ടിത്തുണി-ഇല്ലാത്തതില്‍ വ്യസനം തോന്നും . എന്തോ.. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടതു പോലെ. അല്പനേരം കൊണ്ട് അതെല്ലാം മറക്കും. കാരണം , കുസൃതിയും അടക്കി പിടിച്ച പൊട്ടിച്ചിരികളുമായി ഒരു കൂട്ടം കുട്ടികല്‍ അവിടെ കാത്തിരിക്കുകയാണ്‌.

നിസ്കാരം കഴിഞ്ഞാല്‍ ഒരു നീണ്ട പ്രസംഗമാണ്‌. ഖുത്ബ- എന്ന് പറയും അറബിയില്‍. എനിക്കത് കേള്‍കുമ്പോള്‍ ഒരു തരം മടുപ്പാണ്‌ തോന്നിയിരുന്നത്.
എങ്ങനെ എങ്കിലും പുറത്ത് കടക്കാനുള്ള ബേജാറാണ്‌ പിന്നെ.
അപ്പോഴേക്കും പ്രസംഗം തീര്‍ന്നിരിക്കും .
പിന്നെ ഉപ്പയുമായി വല്ലിപ്പയുടെ വീട്ടിലേക്ക് പോകും.
അതൊരു പതിവ് കൃത്യമാണ്. ഉപ്പ എവിടെ പോയി വന്നാലും വല്ലിപ്പയെ മുഖം കാട്ടി കുശലം അന്വേഷിച്ചതിന് ശേഷമേ എന്ത് കാര്യവും ഉള്ളൂ.
മലേഷ്യക്കാരനാണ് മൂത്താപ്പ. ബ്രിട്ടീഷ് പ്രജയായ അദ്ദേഹത്തിന്‌ ഇംഗ്ലീഷില്‍ അഗാധ പാണ്ടിത്യം ഉണ്ട്. മലേഷ്യന്‍ ഭാഷയായ 'മലയ്' അദ്ദേഹത്തിന്‍ ഒഴുകുന്ന വെള്ളം പോലെയാണ്‌. കണക്കപിള്ളമാരുടെ ബുക്ക് കീപ്പിങ് എന്ന സമ്പ്രദായവും അദ്ദേഹത്തിന്‌ വഴങ്ങും .ഇദ്ദേഹത്തെ കുറിച്ചെഴുതാന്‍ ഒട്ടേറെയുണ്ട്, അതൊരു പോസ്റ്റായി പ്രതീക്ഷിക്കാം .
നമുക്ക് പെരുന്നാളാഘോഷത്തിലേക്ക് വരാം .
തുടര്‍ന്ന്, ചെറുപഴമായ മൈസൂര്‍ പഴവും കഴിച്ച് വീട്ടിലേക്ക് പോരും . മൈസൂര്‍ പഴം പെരുന്നാളിന്റെ ഒരു പ്രധാന ഐറ്റം ആണ്. അതോണ്ട്, എന്തില്ലെങ്കിലും മൈസൂര്‍ പഴം ഇല്ലാത്ത വീട് ചുരുക്കമായിരിക്കും.
കാലത്തേ തന്നെ കൈനീട്ടം വാങ്ങാനായി കുറത്തികളും ആശാരിച്ചികളും മണ്ണാത്തിയും വീടിനു മുന്നില്‍ ഹാജറായിട്ടുണ്ടാകും.
“പുണ്ണ്യള്ള കയ്യ്യാ ആ ഉമ്മയുടേത്”
എന്ന് അവര്‍ അടക്കം പറയുന്നതില്‍ അതിശയോക്തി ഒരിക്കലും തോന്നിയിട്ടില്ല. കാരണം, അവര്‍ തിരിച്ചു വരുമ്പോള്‍ നമുക്ക് ബോധ്യപ്പെടും. അത്രയ്ക്കും അരിയും പപ്പടവും പഴവും നിറഞ്ഞ ഭാണ്ട കെട്ടുകളുമായാണ് അവര്‍ തിരിച്ചുപോകാറ്.
കിട്ടിയതനുസരിച്ച് നന്ദി അറിയിക്കാനും മറക്കാറില്ല ആ പാവങ്ങള്‍.
മനസ്സില്‍ ഏറെ തങ്ങി നിന്നത് കുറത്തികളുടെ കൈനോട്ടവും സംഭാഷണ ശൈലിയിലുമായിരുന്നു. ഞങ്ങള്‍ക്ക് സ്ഥിരം കൈ നോക്കിയിരുന്നത് ഒരു കുട്ടിക്കുറത്തിയായിരുന്നു.
“ഉമ്മേ ഞാന്‍ വന്നീര്‍ക്കുണൂട്ടോ, മുഖം നോക്കി ലക്ഷണം പറയും, നല്ല സത്യള്ള തത്തേണ് ചീട്ടെടുക്കും.........” അവര്‍ വരവറിയിക്കും;
തത്തമ്മേടെ ചുണ്ടു പോലുള്ള അവരുടെ സംസാരം കേള്‍ക്കാന്‍ നല്ല രസമാണ്.
കൈനോട്ടത്തില്‍ ഉപ്പാക്ക് താത്പര്യം ഇല്ലെങ്കിലും ഒരു വിധം ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി സമ്മതിക്കും.
വീട്ടിലെ സദ്യവട്ടമാണ്‌ ഓർമ്മയിലെന്നും തിളങ്ങുന്ന മറ്റൊരു വിശേഷം.
അതെ...അയല്‍ക്കാരുമൊത്തുള്ള ആ സദ്യവട്ടം.......
അവിടെ അടുത്തവീട്ടുകാരി മണിയും എന്റെ കളിത്തോഴി കുഞ്ഞോളും കറിക്കൂട്ടുകളൊരുക്കി ഉമ്മയെ സഹായിക്കാന്‍ അടുക്കളയില്‍ ഉണ്ടാകും. അന്നൊക്കെ പ്രധാനമായും പുന്നെല്ലരിച്ചോറും നെമ്മീന്‍ കറിയും നെമ്മീന്‍ വറുത്തതും മോരുകറിയും പുളിങ്കറിയും പരുപ്പുകറിയും മൊട്ടക്കോസുപ്പേരിയും രണ്ടുതരം പപ്പടവും പിന്നെ ചെറുപഴവും.
പോക്കറ്റിലെ കാശിന്റെ പൊക്കത്തിനനുസരിച്ച് വിഭവങ്ങല്‍ക്ക് മാറ്റമുണ്ടാകാമെങ്കിലും വീട്ടിലെ സദ്യവട്ടം ഇങ്ങനെയൊക്കെ തന്നെയാണ്.
അന്നൊക്കെ ഭക്ഷണം പതിനൊന്നു മണിയോടെ തന്നെ കഴിക്കും.
വലിയ വാഴയിലയില്‍ ചോറു വിളമ്പി മറ്റു കറികളും കൂട്ടു കറികളും ഒഴിച്ച് എല്ലാവരും ആ വലിയ ഇലക്കു മുന്നില്‍ വട്ടം ഇരുന്ന് ഒന്നിച്ച് കഴിക്കും.
ഒട്ടേറെ ആഹ്ലാദം തരുന്ന ഒരു രംഗമാണത്. ജാതിമത ഭേധമില്ലാതെ ആ ഒത്തു ചേരലിന്‌ സാഹോദര്യത്തിന്റെ പരിവേഷമുണ്ട്. ഒരു വല്ലാത്ത അനുഭൂതിയാണത്. അവസാനം അതേ വാഴയിലയില്‍ തന്നെ പഴവും പപ്പടവും ചോറും ഉടച്ച് ചേര്‍ത്ത് വെട്ടി വിഴുങ്ങി ഏമ്പക്കവുമിട്ട് എഴുന്നേല്‍ക്കുമ്പോള്‍ എന്തൊക്കെയോ വെട്ടിപ്പിടിച്ച സുഖമാണ്‌.
അപ്പോഴേക്കും ഗോവിന്ദേട്ടന്‍ റെഡിയായി നിൽപുണ്ടാവും നീണ്ട മാലപ്പടക്കവും പിടിച്ച്. ആ പടക്കം അദ്ദേഹത്തിന്റെ വകയാണ്. അത് സ്വന്തം കയ്യില്‍ നീട്ടിപ്പിടിച്ചു കൊണ്ടു തന്നെ തീ കൊളുത്തുകയും ചെയ്യും. പഴൂര്‍ തറവാട്ടിലെ പടക്കം കഴിഞ്ഞാല്‍ വലിയ പടക്കം ഞങ്ങടെ വീട്ടില്‍ തന്നെയാണ് പൊട്ടിക്കാറ്. അതെന്റൊരു വീക്ക്‌നെസ്സ് ആണ്‌. ഏകദേശം പന്ത്രണ്ടര ആകുമ്പോഴേക്കും മുതുവമ്മല്‍ നിന്ന് ഉമ്മുറുട്ടിക്കയും കാദുറുക്കയും എത്തും 'സില്‍മ" പരിപാടിയുമായി. ഉമ്മുറുട്ടിക്ക അണ്ടിക്കുഴി വിദഗ്ദനണ്. കശുവണ്ടിക്കാലത്ത് മൂപ്പര്‍ തിരക്കോട് തിരക്കും !!. സ്ത്രൈണ സ്വഭാവമുള്ള കാദുറുക്ക വീടൊരുക്കാനും മൈലാഞ്ചി ഇടാനും ഉഷാറാണ്. മാത്രമല്ല നന്നായി പാടുകയും ചെയ്യും. ഇവര്‍ എന്റെ ഉമ്മയുടെ ജേഷ്ടത്തിയുടെ മക്കള്‍ ആണ്.
അങ്ങനെ ഉമ്മയില്‍ നിന്നും കാശു വാങ്ങി വേച്ചു നടക്കും ചെറുവത്താനി വഴി കുന്ദംകുളത്തേക്ക്. പോകുന്ന വഴിയില്‍ ആരെങ്കിലും കാത്തു നില്‍പുണ്ടാകും മക്കളുടെ കയ്യും പീടിച്ച്.
"മക്കളെ ങ്ങള്‌ സില്മ കാണാനാണ്ടാ....ന്ന.. ന്റെ മോനേം കോണ്ടോയ്ക്കൊ"
എന്നുപറഞ്ഞ് ഒരുറുപ്പിക തരും. അതു വാങ്ങി പോക്കറ്റിലിടും ഉമ്മറുട്ടിക്ക. മൂപ്പരാണ്‌ സംഘനായകന്‍ .
അന്ന് ബെന്ചിന്‌ എഴുപത്തന്ചു പൈസ ആയിരുന്നു ടിക്കറ്റ് വില. ബാക്കി പുള്ളി പോക്കറ്റിലിടും .അന്നവിടെ രണ്ടു സിനിമാശാലകളേ ഉണ്ടായിരുന്നുള്ളൂ.ഒന്ന് ബൈജു തിയ്യേറ്ററും അടുത്തത് ജവഹര്‍ ടക്കീസും. അതിലേതെങ്കിലും ഒന്നില്‍ കയറി സിനിമ കണ്ടിരിക്കും ഞങ്ങള്‍ . തിരിച്ച് വീട്ടില്‍ എത്തുമ്പോള്‍ ഏകദേശം ആരര ആയിരിക്കു. കാര്ക്കശക്കാരനായ ഉപ്പയുടെ ചോദ്യങ്ങൾക്ക് മുഖം കൊടുക്കാതെ വടക്കുപുറത്തുകൂടെ അകത്തു കയറി കട്ടൻ ചായയും പപ്പടവും കുടിച്ചു കഴിഞ്ഞാൽ അന്നത്തെ പെരുന്നാളിന്ന് തിരശ്ശീല വീഴും .
ഇന്നത്തെ ആഘോഷങ്ങൾ വെൽ‍ പ്ലാന്‍ഡ് ആണെങ്കിലും പഴയ ആ സുഖം ഇന്നില്ല. ഇന്നെല്ലാവരും തന്നിലേക്കൊതുങ്ങി പൊട്ടക്കിണറ്റിലെ തവള കണക്കെ ജീവിക്കുന്നു. എഴുതുകയാണെങ്കിൽ ഒട്ടേറെയുണ്ട് അതെല്ലാം എഴുതിയാല്‍ ഒരു നീണ്ട പോസ്റ്റാകും. അതൊന്നും വായിക്കാനുള്ള ക്ഷമ ബൂലോഗ വാസികൾക്കില്ലാ എന്നറിയാം . ആയതിനാല്‍ നിറുത്തട്ടെ, ഇത്തവണ പെരുന്നാൾ നാട്ടില്‍ ആണ്‌ എല്ലാവര്‍‌ക്കും ഒരിക്കല്‍ കൂടി ചെറിയപെരുന്നാൾ ആശംസിച്ചു കൊണ്ട്.
സ്നേഹപൂർവ്വം ,
അത്കൻ (വഴിയാത്രക്കാരൻ‍)




Thursday, September 4, 2008

പൂവേ...പൊലി പൂവേ...

ഇതൊരു പുണ്യമാസം
റമദാനും ഓണവും ഒത്തുചേര്‍ന്നത് ഒരു നിമിത്തം പോലെ.
ഓരോരുത്തരും അവന്റെ വാര്‍ഷിക വരുമാനത്തിന്റെ കണക്കനുസരിച്ച് സക്കാത്ത് കൊടുക്കാന്‍ വിധിക്കപ്പെട്ട മാസം.
തന്റെ പ്രജകളെല്ലാം സന്തോഷത്തിലാണൊ എന്ന് അറിയാന്‍ മാവേലി മന്നന്‍ എത്തുന്ന മാസം.
പ്രിയപ്പെട്ടവരെ,
നാമെല്ലാം വിനിയോഗിക്കുന്ന ധനത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും “ബൂലോഗകാരുണ്യ”ത്തിലേക്ക് ഉപയോഗപ്പെടുത്തുക. നാമെല്ലാം കുടിച്ചു തീര്‍ക്കുന്ന കള്ളിന്റെ വിലയുടെ ഒരംശം പോലും വേണ്ടതില്ല അതിലേക്ക് സംഭാവന ചെയ്യാന്‍.
ഒരു സമാധാനത്തിന്റെ ഓണവും പെരുന്നാളും ഇനിയെങ്കിലും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്.


ഓണക്കാഴ്ച ഇവിടെയും