Tuesday, February 17, 2009

ആനക്കാരന്‍

എന്‍റെ വല്യുപ്പ; അദ്ദേഹം എന്‍റെ ചെറുപ്പത്തിലേ മരിച്ചുപോയി. ഓര്‍മ്മയിലെ അദ്ദേഹം വലിയ ദേഷ്യക്കാരനായിരുന്നു എങ്കിലും എന്നോട് വളരെ സ്നേഹം ആയിരുന്നു.

ഞാന്‍ സ്കൂളില്‍ പോകുന്നതിനു മുന്‍പു തന്നെ മലയാളവും ആംഗലേയവും എഴുതാനും വായിക്കാനും പഠിച്ചിരുന്നു. ഒപ്പം അക്കങ്ങളും!!!. ഒരു രണ്ട് എന്ന് എഴുതാന്‍ പഠിപ്പിച്ചപ്പോള്‍ ശരിയായി എഴുതുന്നതിനു പകരം തലതിരിച്ചായിരുന്നു എഴുതിയിരുന്നത്.‘ താരെ സമീന്‍ പര്‍ ‘ എന്ന ചിത്രത്തിലെ പയ്യനെ പോലെ. രണ്ട് ശരിയായി എഴുതാന്‍ എന്നെ നല്ലവണ്ണം തല്ലുമായിരുന്നു ഉമ്മ. അതൊന്നും വല്യുപ്പയ്ക്ക് സഹിക്കുമായിരുന്നില്ല. എന്‍റെ നിലവിളിയും സങ്കടവും കണ്ടാല്‍ ഊന്നുവടിയുമായി അദ്ദേഹം ഉമ്മയെ തല്ലാന്‍ വരും.

ഞാന്‍ ഉറങ്ങിയിരുന്നത് അദ്ദേഹത്തിനൊപ്പമായിരുന്നു. ഒരു ദിവസം ഉറങ്ങാനായി ചെന്നപ്പോള്‍ ഉമ്മ പറഞ്ഞു “മോനെ വല്യുപ്പാക്ക് ദീനം കലശലാണ് ഇന്ന് കൂടെ ഒറങ്ങണ്ട”. എന്താണ് ദീനം എന്നറിയില്ലെങ്കിലും മനസ്സില്‍ സങ്കടക്കടല്‍ ഇരമ്പി. ഇത്തിരി നേരത്തിനകം വീട്ടില്‍ സ്വന്തക്കാരും നാട്ടുകാരും നിറഞ്ഞു. വെള്ളവസ്ത്രം ധരിച്ച ആരോ ഒരു സ്ത്രീ വെള്ളം തൊട്ട് കൊടുക്കുന്നുണ്ട്. പിന്നീട് നെരം വെളുത്തപ്പോഴെപ്പോഴൊ ഉമ്മയുടെ കരച്ചില്‍ കേട്ടാണ് ഞാനുണര്‍ന്നത്. നടുവകത്തെ കട്ടിലില്‍ പടിഞ്ഞാറിന്നഭിമുഖമായി വെള്ളത്തുണികളാല്‍ മൂടപ്പെട്ട് കിടന്നിരുന്ന വല്യുപ്പ ഒരോര്‍മ്മയായി എന്ന് തീര്‍ച്ചപ്പെടുത്തിയത് സംസ്കാരത്തിനായി മയ്യിത്തുംകട്ടില്‍ എത്തിയപ്പോഴായിരുന്നു.

കാലം പിന്നീട് വല്യുപ്പയുടെ ഓര്‍മ്മകള്‍ കറുത്ത കള്ളികളുള്ള വെള്ള മൌലാനാ ലുങ്കിയിലും പച്ചനിറമുള്ള കമ്പളപ്പുതപ്പിലും മെത്യടിയിലും ഊന്നുവടിയിലും കുടിയിരുത്തി. കാലാന്തരെ, വല്യുപ്പ ഒരു നേരിയ ഓര്‍മ്മയായി. ഞങ്ങളുടെ കുടുംബം യാഥാസ്തിക മുസ്ലിം കുടുംബം അല്ലാതിരുന്നത് കൊണ്ട് ആണ്ടറുതിയൊ ഓര്‍മ്മപ്പെരുന്നാളൊ ഉണ്ടായില്ല അദ്ദേഹത്തെ ഓര്‍ക്കാന്‍. അങ്ങനെ പല വര്‍ഷങ്ങള്‍ കടന്നു പോയി.

ഒരു ദിവസം മദ്ധ്യാഹ്ന നേരം ഞങ്ങളുടെ പുതിയ വീടിന്‍റെ പടി കടന്ന് ഒരു വയോധികന്‍ വേച്ച് വേച്ച് കടന്ന് വന്നു. ചീകി മിനുക്കിയ വെളുത്ത തലമുടി, വെളുത്ത കൊറത്തുണിയുടെ മുണ്ടും ഷര്‍ട്ടും ധരിച്ച ആ കറുത്ത മനുഷ്യന്‍ വെളുക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു;
“ഞാന്‍ ശങ്കരന്നായര്, ആനക്കാരനായിരുന്നു, ഇവിടുത്തെ വല്യുപ്പ ലോഹ്യക്കാരനായിരുന്നു”.
അപ്പോഴേക്കും ഉമ്മ എത്തി.

“ആരാത് ശങ്കരന്നായരൊ, കാണാല്യാലൊ കൊറച്ചായിട്ട്?”.
“സൊഹല്യ കുട്ട്യ, കെടപ്പാര്‍ന്നു”.
“ഇപ്പൊ ആന്യന്നൂല്യ?”.

“ആനപ്പണി നിറുത്തി, അവര്‍ക്ക് ചെറുപ്പക്കാര് മതീന്ന്. ആനച്ചോറ് കൊലച്ചോറാന്നാ...ന്നാലും ഈ കണ്ടകാലം അതോണ്ട് ജീവിച്ചു. ഞാന്‍ പോരുമ്പൊ ന്‍റെ ആന കര്യാര്‍ന്നു”.
അയാളുടെ കണ്ണില്‍ നിന്നും നീരു പൊടിഞ്ഞു.
“ഇപ്പൊ ജീവിയ്ക്കാന്‍ പാ‍ങ്ങില്ല. മോനൊരുത്തനുണ്ട്, ഒരു കൊണോല്യ, വയസ്സ് കാലത്ത് ഞാന്‍ തന്നെ കുടുംബം പോറ്റണം. തെണ്ടാന്‍ അഭിമാനം സമ്മതിക്കിണില്യ, അതോണ്ട...ന്‍റെ കുട്ട്യോളല്ലെ ങ്ങളൊക്കെ..അതാ ഒരു സമാധാനം”
ഉമ്മ അകത്തു പോയി കുറച്ച് കാശും അരിസാധനങ്ങളുമായി വന്ന് ശങ്കരന്നായരെ യാത്രയാക്കി. പിന്നീട് അയാള്‍ വരുമ്പോഴൊക്കെ ഞാന്‍വല്യുപ്പയെ ഓര്‍ക്കാന്‍ തുടങ്ങി.

കാലക്രമേണ അയാള്‍ വരാതെ ആയി. വല്യുപ്പയുടെ ലോഹ്യക്കാരന്‍ ആണെന്നല്ലാതെ അയാളുടെ ഊരും പേരും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. കാലം വല്യുപ്പയെ മനസ്സില്‍ നിന്ന് മായ്ചപോലെ അയാളേയും മായ്ചുകളഞ്ഞു.

പിന്നീട് വല്യുപ്പയുടേയും ശങ്കരന്‍ നായരുടേയും ഓര്‍മ്മയ്ക്കെന്നോണം വീടിനു വെളിയിലെ വെട്ടുവഴിയിലൂടെ ഏതെങ്കിലും ആന വന്നാല്‍ തേങ്ങ നല്‍കല്‍ എന്‍റെ പതിവായിരുന്നു.

ശുഭം..

ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്.