Tuesday, April 22, 2008

പടിപ്പുര

















സത്യഭാമ എല്ലാം ഓര്‍ത്തെടുക്കുകയായിരുന്നു.










ആദ്യമായി,അഛന്റെ കൈ പിടിച്ച് ഈ പടി കയറിയത് പരിഭ്രമത്തോടെ ആയിരുന്നു.





പോറ്റി മാഷാണ് ഇവിടെ താമസം ശെരിയാക്കി തന്നത്.




പോറ്റി മാഷ് അഛന്റെ ചെങ്ങാതിയാണ്.അവരൊരുമിച്ചായിരുന്നൂത്രെ തിരുവില്വാമല സ്കൂളില് പഠിപ്പിച്ചിരുന്നത്.അഛന്റെ താവഴിയായി ഞാനും ടീച്ചറായി, മാഷെ നാടായ വില്യാകുറിശ്ശിയില്‍ എത്തിയതോടെ ആ സുഹൃത്ത് ബന്ധത്തിന് ഒന്നു കൂടി തിളക്കം വന്നു.




ആദ്യത്തെ പോസ്റ്റിംങ്ങ് ദൂരെ ആയത് കൊണ്ട് ഇത്തിരി പ്രയാസണ്ടായിരുന്നു.പിന്നെ മാഷെ നാട്ടിലേക്കാണല്ലൊ എന്നോര്‍ത്തപ്പോഴാണ് സമാധാനായത്.
മാഷെ വീട്ടില്‍ താമസ സൌകര്യം ഒരുക്കി എങ്കിലും,മനപ്പൂര്‍വ്വം വേറെ ഒന്നിന് ശ്രമിക്കയായിരുന്നു.ഒരു പാട് അംഗങ്ങളുള്ള ആ കൊച്ചു വീട്ടില്‍ ഒരധികപ്പറ്റാവരുതെന്ന് കരുതി.








പേടിക്കാനൊന്നുമില്ല കുട്ടീ, ആ ലക്ഷ്മിഅമ്മേടെ അടുത്ത് എല്ലാം ഭദ്രമായിരിക്കും.പോറ്റി മാഷ് പറഞ്ഞു.





ശെരിയായിരുന്നു- മുഖത്ത് നിറയെ ചിരിയുള്ള,തലയില്‍ നെറേ മുടിയുള്ള ഐശ്വര്യമുള്ളൊരു ഒരു മുത്തശ്ശി..!!










ങ്ങട് കേറിരിയ്ക്കാലൊ മാഷെ.., ജാനുവേ..ഈ കുട്ടീടെ പെട്ടീം സാമാനെല്ലാം എടുത്ത് അകത്തേയ്ക്ക് വെയ്ക്കാ...





ന്താ പേര്.?





സത്യഭാമ.





എവിട്യാ നാട്.?





ഗുരുവായൂര്.





കൃഷ്ണ...കൃഷ്ണാ‍...ഗുരുവായൂരൊ...? അമ്പലത്തിനടുത്താണൊ..?





ശ്വാസം വിടാതെ ചോദ്യമുതിര്‍ക്കുന്ന മുത്തശ്ശിയുടെ മുഖത്ത് കൌതുകത്തോടെ നോക്കിയിരിക്കയായിരുന്നു അഛന്‍. ആ മുഖത്തെ ശാന്തിയുടെ ലാഞ്ചന ഞാനറിഞ്ഞു.





ന്നാ എറങ്ങല്ലെ മാഷെ..?-പോറ്റി മാഷ്.





മോളെ.. ഞാനിറങ്ങട്ടെ..അഛന്റെ കണ്ഠമിടറിയിരുന്നു.





ന്താത് മാഷെ..ധൈര്യായിട്ട് പൊക്കോളൂ..ദിന്റെ കുട്ട്വോളെ പോലെ ന്റെ കൂടേണ്ടാകും.





അഛാ.. അമ്മയ്ക്ക് മരുന്ന് തെറ്റാതെ...





പറഞ്ഞു തീര്‍ക്കാന്‍ കഴിഞ്ഞില്ല..മിഴിനീര്‍ ധാര-ധാരയായൊഴുകി.


അഛന്‍ കണ്ണ് തുടയ്ക്കുന്നത് കണ്ടു.





വീട് വിട്ട് ആദ്യായിട്ടായിരുന്നു.അതിന്റെ ആ ആകുലത ഉണ്ടായിരുന്നു മനസ്സില്‍.എങ്കിലും, ഈ മുത്തശ്ശീടെ ആ തലോടലില്‍ ഞാന്‍ സുരക്ഷിതയാണെന്ന് തോന്നി.




ഒട്ടേറെ മുറികളുള്ള ആ തറവാട്ടില്‍ ഈ മുത്തശ്ശീം വാല്യക്കാരി ജാനൂം മാത്രേ ഉള്ളൂ..മറ്റാരേം കാണുന്നില്ലല്ലോ...?,


സംശയത്തോടെ പരിസരം വീക്ഷിക്കുകയായിരുന്നു.എന്റെ മനസ്സറിഞ്ഞാവണം, ജാനൂമ്മയുടെ വിളി കേട്ടു.


ഇങ്ങട് വന്നോളൂ കുട്ട്യേ..ഇവട്ത്തെ കുട്ട്യോളൊക്കെ വരാറാവുന്നേള്ളൂ..


നാല്പത്തഞ്ച് വയസ്സുള്ള ഒരു വിധവ ആയിരുന്നു അവര്‍.ഒരിക്കല്‍ മുത്തശ്ശി കാടാമ്പുഴയില്‍ തൊഴാന്‍ പോയപ്പോള്‍ കൂടെ കൂട്ടിയതായിരുന്നൂത്രെ..!. വര്‍ഷങ്ങളായി ഇവിടുത്തെ അടിച്ചുതെളിക്കാരി ഈ പാ‍വം സ്ത്രീയാണ്.കുഞ്ഞുകുട്ടികള്‍ വരെ പേരു ചൊല്ലി ജാനൂന്നാണ് വിളിച്ചിരുന്നതെങ്കിലും എനിയ്ക്കങ്ങനെ വിളിക്കാന്‍ തോന്നിയില്ല.ഞാന്‍ ജാനൂമ്മ എന്ന് വിളിച്ചു.ആയതിനാലാവണം അവര്‍ക്ക് എന്റെ കാര്യത്തില്‍ അല്പം പരിഗണനയും ഉണ്ടായിരുന്നു.


ജാനുവേ..പഴമ്പുരാണം പറയാന്‍ള്ള നേരാത്..?. അടുക്കളേലെ പണിയെല്ലാം കഴിഞ്ഞോ..?.


ആ പരിഷ്കാരി കുട്ട്യോളോട് കലപില കൂട്ടാന്‍ ന്ന്യക്കൊണ്ടാവില്യ.കലികാലം ന്നെല്ലാണ്ട് എന്താ പറയാ..


കുട്ടി പോയി കുളിച്ചു വന്നോളൂ.


ജാനുവേ..കുട്ടിയെ കുളിപ്പുരയിലേയ്ക്ക് കൂട്ടിക്കോളൂ..


ഈറന്‍ മാറി വന്ന നേരം മുത്തിശ്ശി തിരി നനയ്ക്കുകയായിരുന്നു.


മുത്തശ്ശീ,ങ്ങട് തന്നോളൂ ഞാന്‍ ചെയ്തോളാം..?


വേണ്ട കുട്ടീ..ഞാന്‍ തന്ന്യാ ഇതൊക്കെ ചെയ്യാറ്.


ഇവിട്ത്തെ കുട്ട്യോള്‍ക്കൊന്നും ഇതില് താത്പര്യല്യ. വരുണതും പോണതും അറിയില്യ.അന്യ ദേശത്ത് വളര്‍ന്ന കുട്ട്യോളല്ലെ നിയന്ത്രിക്കാനൊന്നും ഈ വയസ്സുകാലത്ത് ഇന്ന്യക്കൊണ്ടാവില്യ.അവറ്റേള്‍ക്കോട്ട് അറിയേല്ല. ന്തെങ്കിലും പറഞ്ഞാതന്നെ കടിച്ച് കീറാന്‍ വരും,ആണായാലും പെണ്ണായാലും. സ്നേഹത്തിന്റെ കണിക ഈ കുട്ട്യോളട്ത്ത് ഞാന്‍ കണ്ടിട്ടില്ല. ന്റെ അപ്പൂന് മാത്രെ ന്റെ കാര്യത്തിലൊരു ശ്രദ്ദീ‍ള്ളൂ.


ആ മനസ്സിലെ ആധി ഒരു വലിയ മഴ പോലെ പെയ്തിറങ്ങാന്‍ തുടങ്ങി.


കേള്‍ക്കാന്‍ താത്പര്യമില്ലെങ്കിലും മുത്തശ്ശിയോടുള്ള ആദരസൂചകമായി ഞാന്‍ നല്ലൊരു കേള്‍വിക്കാരിയായി.ഒരു പക്ഷെ മുത്തശ്ശിക്കതൊരു ആശ്വാസമായെങ്കിലോ.?.


വിളക്ക് വെയ്ക്കാറായീലൊ കുട്ട്യേ..ഇനി മുതല്‍ കുട്ടിക്കാണിതിന്റെ ചുമതല.


ദീപം..ദീപം...ദീപം....






















Sunday, April 13, 2008

പണ്ടു പണ്ടൊരു വിഷു പുലരി








എന്‍റെ ഉമ്മയുടെ പേര്‍ ഖദീജ എന്നാണെങ്കില്‍,വേണ്ടപ്പെട്ടവരെല്ലാം സ്നേഹത്താല്‍ കയ്യാവു എന്നു വിളിയ്ക്കും.അയല്‍വാസികളായ ആശ്രിതരെല്ലാം കയ്യാവുമ്മ എന്നും വിളിച്ചിരുന്നു.
തറവാട്ടിലെ അവസാന അംഗമായതു കൊണ്ടാകാം ഉമ്മയ്ക്കാണ്,തറവാട് ലഭിച്ചത്.
അതു കൊണ്ടു തന്നെ എപ്പോഴും വിരുന്നുകാരായി ആരെങ്കിലുമൊക്കെ ഉണ്ടാകും.സമൃദ്ധിയില്ലെങ്കിലും ഞങ്ങള്‍ ഉണ്ണുന്നത് പോലെ മറ്റ്ള്ളവരേയും ഊട്ടാന്‍ ഉമ്മ മറക്കാറില്ല.പ്രത്യേകിച്ച് അയല്‍ക്കാരുടെ കാര്യത്തില്‍..!!.

വീട്ടിലെ തിരക്കും സൌഹൃദവും കാണുമ്പോള്‍ ഞങ്ങളുടെ ബന്ധുക്കളില്‍ പലര്‍ക്കും ഞങ്ങളോട് കുശുമ്പ് തോന്നാറുണ്ട്.ചിലപ്പോഴൊക്കെ ചില അസ്വാരസ്യങ്ങളും സംഭവിയ്ക്കാറുണ്ട്.

ഒരിയ്ക്കല്‍,കുഞ്ഞമ്മായി വീട്ടില്‍ വന്നത് ഉച്ചയ്ക്ക് ഉണ്ണാനിരുന്നപ്പോഴായിരുന്നു.ഉണ്ണാന്‍ അടുത്ത വീട്ടിലെ ശാരദേച്ചിയും ഉണ്ടായിരുന്നു.ഞങ്ങളെല്ലാവരും ഒരുമിച്ചായിരുന്നു ഉണ്ണാനിരുന്നത്.(അല്ലെങ്കിലും ഞങ്ങടെ വീട്ടില്‍ രണ്ടു പന്തി ഇടാറില്ല.) അതു കണ്ടിട്ടാകണം കുഞ്ഞമ്മായീടെ മുഖമിരുണ്ടു.ഉമ്മയ്ക്ക് കാര്യം പിടികിട്ടി.

അതൊന്നും കാര്യമാക്കാതെ ഉമ്മ ഉണ്ണാനായി വിളിച്ചു.
ഇത്താ...ചോറ് കഴിയ്ക്കാന്‍ വരീന്‍..മത്തി തപ്പു വെച്ചതുണ്ട്..?
വേണ്ട, ഇയ്യെന്നെ കയിച്ചാമതി..
എന്നു പറഞ്ഞ് മുന്‍ഭാഗത്തെ വരാന്തയില്‍ ചെന്നിരുന്നു.
ഉമ്മയും പിന്നാലെ ചെന്നു, എന്നിട്ട് ചോദിച്ചു-

എന്തെ..ഇത്താ..ഇങ്ങനെ ....വല്ലാണ്ട്..?

ഹല്ലാ..അനക്ക് വിറുത്ത്യും വെടുപ്പും ഇല്ലാച്ചിട്ട്...ഇനിക്കത്ണ്ടേയ്.

അതിനെന്താ..ഇത്താ ഉണ്ടായി...?

കണ്ട മൂത്ത്രൊഴിച്ചാ വെള്ളട്ക്കാത്തോറ്റീങ്ങളെ മടീ കേറ്റി ചോറ് കൊടുത്തോ, ഇന്നെ അയിനു കിട്ടില്ല.നിയ്ക്ക് നിസ്കാരൊം ഇബാദത്തൊ*ക്കെണ്ടൈ.

ഇത്രയൊക്കെ കേട്ടപ്പോള്‍, ഉമ്മയും അടങ്ങിയിരുന്നില്ല.

ഞാനുള്ള കാലത്തോളം ഇവരൊക്കെ എന്നും ഉണ്ടാകും.അല്ലെങ്കിലും എന്റെ കാര്യത്തിനു ഇവരൊക്കേ ണ്ടായിട്ടുള്ളൂ.

പിന്നെ,വൃത്തിയുടെ കാര്യം പറഞ്ഞൂലൊ..? ആദ്യം അത് മനസ്സിനുണ്ടാകണം.
ഒരു ജൂതനെ പള്ളീല്‍ കയറ്റി താമസിപ്പിച്ച നബി(സ)യുടെ അനുയായികളാ നമ്മള്.
ആ നബി(സ) തന്ന്യാ അയല്‍ക്കാരനേം സ്നേഹിക്കാന്‍ പഠിപ്പിച്ചത്.

ഇത്രയും പറഞ്ഞപ്പോഴേക്കും ഉമ്മ സങ്കടം വന്ന് കരയാനും ഏക്കം വലിക്കാനും തുടങ്ങി.മനസ്സ് നിറയെ സ്നേഹമുള്ള ഉമ്മയുടെ ദൌര്‍ബല്യമാണ് സങ്കടം.പിന്നെ, ഏക്കം വലി കൂടപ്പിറപ്പും.

യാഥാസ്തികയായ കുഞ്ഞമ്മായി മുറു..മുറുത്തു കൊണ്ട് സ്ഥലം കാലിയാക്കി.

ബന്ധുക്കളേക്കാള്‍ കൂടുതല്‍ അടുപ്പം എന്നും ഞങ്ങള്‍ക്ക്, അയല്‍ക്കാരോടും ഉപ്പയുടെ സുഹ്രുത്തുക്കളോടും അവരുടെ കുടുംബാംഗങ്ങളോടുമായിരുന്നു.

അത് കൊണ്ടുതന്നെ ഞങ്ങള്‍ മക്കളിലും അത്തരം ഉഛനീചത്വങ്ങളൊന്നും ഉണ്ടായിരുന്നില്ല.ഞങ്ങളെല്ലാം ഏകോദര സഹോദരങ്ങളായി ജീവിച്ചു പോന്നു.


മാളുവമ്മയുടേയും അമ്മുവമ്മയുടേയും വിളി കേട്ടാണ് വിഷുവിന്‍ പുലര്‍കാലത്ത് ഞങ്ങളുണരാറ്.
അവരുടെ അഞ്ചു സെന്റില്‍ വിളയിച്ച പൂവന്‍ പഴവും കണിവെള്ളരിയും കായ്കനികളും കാഴ്ചവെച്ച് ഉമ്മയില്‍ നിന്നും കൈനീട്ടം വാങ്ങാതെ അവര്‍ക്ക് വിഷു ഇല്ല.കാരണം ഉമ്മയുടെ കയ്യില്‍ നിന്നും കിട്ടുന്നതിന് ഐശ്വര്യം കൂടും എന്നാണവരുടെ വിശ്വാസം. ഭിക്ഷക്കാര്‍ വരെ ഉണ്ടാകും ആ കയ്യില്‍ നിന്ന് ദക്ഷിണ വാങ്ങാനായി.ആര്‍ക്കും പരാതിയ്ക്ക് വകയില്ലാതെ മനസ്സറിഞ്ഞ് നല്‍കും.

ഞങ്ങള്‍ കുട്ടികള്‍ക്ക് വിശേഷം ഗോവിന്ദേട്ടന്‍ വരുമ്പോഴാണ്.കൈ നിറയെ പടക്കം ണ്ടാവും.മാളുവമ്മേടെ മകള്‍ ദേവുഏടത്തീടേ ഭര്‍ത്താവാണ് ഗോവിന്ദേട്ടന്‍.മാലപടക്കം കയ്യില്‍ പിടിച്ച് പൊട്ടിക്കും ഒരു പേടീല്ലാതെ ആ ഏട്ടന്‍.

മദിരാശീന്ന് അപ്പു അളിയനും ലളിത മാമീം പ്രൌണയും പ്രസീം വന്നാല്‍ ബഹുവിശേഷാണ്.എന്റെ ഉപ്പയുടെ ചങ്ങാതിയാണ് അദ്ദേഹം.എല്ലാര്‍ക്കും ഉടുവടേണ്ടാവും*.

പിന്നെ രവ്യേട്ടന്റെ മാങ്ങയോ,ഞാവല്‍ പഴമോ ഒക്കെ എത്തീട്ടുണ്ടാകും.

കുഞ്ഞോള്‍ടെ കോഴുക്കട്ട.ലക്ഷ്മി ഏടത്തീടെ അടപ്പായസം.

അങ്ങിനെ ഓര്‍മ്മിയ്ക്കാനായി ഞങ്ങള്‍ക്കില്ലാതിരുന്നത് കണിക്കൊന്ന മാത്രമായിരുന്നു.ഞങ്ങടെ നാട്ടില്‍ കണിക്കൊന്ന ഇല്ലായിരുന്നു.ഈ അടുത്ത കാലത്താണ് അവിടവിടായി കൊന്ന പൂക്കാന്‍ തുടങ്ങിയത്.

അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ആ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഈ വിഷു ദിനം സമര്‍പ്പിക്കട്ടെ.





*പ്രാര്‍ത്ഥനയും മറ്റു ആരാധനാ കര്‍മ്മങ്ങളും


*ഉടയാടകള്‍