Wednesday, June 25, 2008

കഥകളുറങ്ങുന്ന കരിച്ചാൽ കടവ് - രണ്ട്

ഒളിമങ്ങാത്ത ഓർമ്മയുടെ ഓളങ്ങൾഅനിൽ-അവൻ എന്റെ സഹപാഠി മാത്രമായിരുന്നില്ല. സഹമുറിയനും കൂടിയായിരുന്നു. സരസമായി സദസ്സിനോട് സല്ലപിക്കാന്‍ ഞങ്ങളുടെ കൂട്ടത്തില്‍ അവനെപ്പോലെ വേറെ ആരും ഇല്ലായിരുന്നു.ഒരിക്കലും മറക്കാത്ത ആ ഓര്‍മ്മയുടെ ഓളങ്ങള്‍ ഒതുക്കുകല്ലിലെന്നപോലെ ഞങ്ങളുടെ ഹൃദയങ്ങളിലും തട്ടി പ്രതിധ്വനിച്ചു.

അതാ ഒരീണം നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലേ....? ഒന്നു കാതോര്‍ത്തു നോക്കൂ....എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട്. അതെ ഞാനവിടെയാണ്, ആ കഴുങ്ങിന്‍ തോട്ടത്തില്‍, നീര്‍ചാലില്‍ കുഞ്ഞോളങ്ങളില്‍ താളം ചവിട്ടി ആ ഈണത്തിന് കാതോര്‍ത്തു കൊണ്ട്....!!.അവിടെ ‘തേക്കും തിരിയും’ അരങ്ങേറുകയാണ്. മരച്ചക്ക്ര കപ്പിയും കളകളം ഒഴുകുന്ന കുഞ്ഞരുവിയും അബ്ദുട്ടിക്കയുടെ ആ...പോത്ത് ....ഇമ്പ.....ഇമ്പ....പോത്ത് സ്വരജതികളും ബാലേട്ടന്‍റെ കൈക്കോട്ടിന്‍ സ്വരവും ചേര്‍ന്ന് അകമ്പടിയായി സിംഫണിയൊരുക്കുന്നു.
തുമ്പിയും കൊട്ടയും ചേര്‍ന്ന തുമ്പിക്കൊട്ടയില്‍ വെള്ളം കോരിയൊഴിക്കുകയാണ് ‘ചെമ്പനും കാരിയും‘. അവര്‍ അബ്ദുട്ടിക്കായുടെ അരുമ പോത്തുകള്‍.മോന്തക്കൊട്ട കെട്ടി ആ സുന്ദരന്മാര്‍ അവരുടെ ജോലിയില്‍ വ്യാപൃതരാണ്. അനുസരണയോടെ അവര്‍ മുന്നോട്ടും പിന്നോട്ടും അനായാസം നടന്ന് നീങ്ങുന്നത് കാണുമ്പോള്‍ നമുക്ക് കൌതുകം തൊന്നും. മൂന്ന് കമ്പക്കയറാല്‍ നിയന്ത്രിക്കുന്ന ഈ സമ്പ്രദായം നമുക്കിന്നന്യമാണ്. കയറിലിരുന്നു കൊണ്ട് അഭ്യാസിയെ പോലെ അബ്ദുട്ടിക്കയുടെ നിയന്ത്രണം ..........

“ഡാ....കുട്ട്യ....ആ ചാലില്‍ നടന്നിട്ട്, കഴ പൊട്ടിക്കല്ലടപ്പേയ്.........“
അത്- ബാലേട്ടന്‍, കഴുങ്ങിന് തിരിക്കുന്നതില്‍ സൂപ്പര്‍ സ്റ്റാര്‍. മെയ്‌വഴക്കമുള്ള ആ കരിമാടിക്കുട്ടന്‍, ഓരോ പ്രാവശ്യവും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ തോതനുസരിച്ചായിരിക്കും തിരിക്കുന്ന കഴുങ്ങുകളുടെ എണ്ണം. അത് പരമാവധി ഉപയോഗപ്പെടുത്തുന്നതില്‍ ബാലേട്ടന്റെ കഴിവ് പ്രശംസനീയമാണ്.എങ്കിലും വെപ്രാളമാണ് മൂ‍പ്പരുടെ താളം,അതെങ്ങനെയാണ് മറക്കാന്‍ കഴിയുക...!!!?.

വല്ലാത്തൊരു മാസ്മരീക ഗന്ധമാണ് കഴുങ്ങിന്‍ തോട്ടത്തിന്.പാലപ്പൂവും,ഇലഞ്ഞിയും,കുങ്കുമവും കൂടാതെ കഴുങ്ങിന്‍ പൂവും ചേര്‍ന്ന ആ മാസ്മരീകത, ഏതൊരു കലാഹൃദയത്തേയും തൂലിക ചലിപ്പിക്കാന്‍ പ്രാപ്തനാക്കും.

അവധി ദിവസമായാല്‍ എന്തെങ്കിലും തരികിട പറഞ്ഞ് നേരെ വച്ച്‌പിടിക്കും കരിച്ചാലിലുള്ള എന്റെ മൂത്തുമ്മ(അക്കരത്തെ ഉമ്മ എന്നു ഞാന്‍ വിളിക്കും)യുടെ വീട്ടിലേക്ക്. മൂത്തുമ്മയുടെ കുശലാന്വേഷണങ്ങള്‍ക്ക് ചെവികോടുക്കാതെ നേരെ ഓടും തോര്‍ത്തുമെടുത്ത് കടവിലേക്ക്. ശംസു കടവത്ത് നേരത്തെ തന്നെ റെഡിയായി ഇരിക്കുന്നുണ്ടാവും എന്റെ വരവും കാത്ത്.പിന്നെ ഞങ്ങളൊന്നാര്‍മ്മാദിക്കും കുട്ടിക്കരണം മറിഞ്ഞും മുങ്ങാംകുഴിയിട്ടും നീന്തിയും തുടിച്ചും അങ്ങനെ....അങ്ങനെ.....................
ഊളിയിട്ട് വന്ന് തോര്‍ത്ത് മുണ്ട് ഉരിഞ്ഞ് കൊണ്ടു പോകാന്‍ മിടുക്കനാണ് രാജന്‍.ഒരിക്കല്‍ അബദ്ധത്തില്‍ ഉരിഞ്ഞത് സ്വന്തം അഛന്‍ പാച്ചപ്പേട്ടന്റേതു തന്നെ ആയിരുന്നു. അതിന് കണക്കിന് കിട്ടി അവന്. കിട്ടിയ നിലക്ക് ഇനി കുളി തുടരുന്നതില്‍ അര്‍ത്ഥമില്ലല്ലോ..?.അങ്ങിനെ ഞങ്ങളെല്ലാവരും കൂടെ അടുത്ത പദ്ധതി ഉടനെ തന്നെ തയ്യാറാക്കും.

കുളി കഴിഞ്ഞാല്‍ പൊരിഞ്ഞ വിശപ്പായിരിക്കും, നേരെ വീട്ടില്‍ ചെന്ന് കിട്ടുന്ന ഭക്ഷണം വാരിവലിച്ച് കയറ്റുമ്പോള്‍ മൂത്തുമ്മയുടെ വക അത്യാവശ്യം കേള്‍ക്കും ഇതുവരെ ഒപ്പിച്ചതിനും ഇനി ഒപ്പിക്കാന്‍ പോകുന്നതിനും കൂടെ.

പൂ......................................................................................വേയ്,


അതാ............സിഗ്നല്‍ കിട്ടി.അനിലന്‍ ചൂളമടിച്ചതാണ്. രാജന്‍ മറുചൂളമടിച്ചു, ശംസുവും..!, എനിക്ക് ചൂളമടിക്കാനറിയാത്തതു കൊണ്ട് ആദ്യമേ തന്നെ ഞാനോടി പറമ്പിലെ മാവില്‍ കയറി സ്ഥാനം പിടിക്കും. അപ്പോഴേക്കും എല്ലാ കുട്ടിക്കുരങ്ങന്മാരും എത്തിച്ചേരും.

പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പറങ്കിമാവും നാവില്‍ കൊതിയൂറും മുട്ടിക്കുടിയന്‍ മാവും കയ്യെത്തും ദൂരെ നിറയെ കായ്ച്ചു നില്‍ക്കുന്ന പേരയും നിറഞ്ഞ ആ വിളയാട്ടുഭൂവില്‍ ചെമ്പോത്തിന്റേയും അടക്കാക്കിളിയുടെയും താളമേളങ്ങളോടെ ഞങ്ങള്‍ കുട്ടിപ്പട ആ വിളയാട്ടു ഭൂവില്‍ ഒന്ന് തിമര്‍ത്ത് വിളയാടും.
പിന്നെയൊറിക്കമാണ് കഴുങ്ങിന്‍ തോട്ടത്തിലേക്ക്, കാട്ടാനക്കൂട്ടം നാട്ടിലേക്കിറങ്ങിയതു പോലെ
ശെരിക്കും മതിച്ച് നടക്കും ഞങ്ങള്‍;
ഒത്താല്‍ പാച്ചപ്പേട്ടന്‍റെ വാറ്റുകലങ്ങള്‍ എറിഞ്ഞുടക്കും. കൂടുതല്‍ രാജനാണത് ചെയ്യുക.
“അഛന്‍ തന്നതിന് പകരമായി എന്തെങ്കിലും കൊടുത്തില്ലെങ്കില്‍ മോശല്ലേ യൂസപ്പേ”
ആ തിരു സന്തതിയുടെ മൊഴി.

അവിടെ കുലച്ചു നില്‍ക്കുന്ന വാഴക്കുലയില്‍ ഏതെങ്കിലും ഒന്നില്‍ മിക്കവാറും കാണും, ഒരു പടലയോളം പഴുത്തത്; അണ്ണാറക്കണ്ണനോ കടവാതലോ തിന്നില്ലായെങ്കില്‍ തീര്‍ച്ചയായും അത് ഞങ്ങളുടെ വയറ്റില്‍ സ്ഥാനം പിടിച്ചിരിക്കും.‍

പ്രകൃതിപരമായി ദൈവം തമ്പുരാന്‍ ഒട്ടേറെ ചേലോടെയാണ് കരിച്ചാലിനെ മെനഞ്ഞിരിക്കുന്നത്. ഒരു ഭാഗത്ത് ഇടകലര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന കഴുങ്ങും വാഴയും കൊക്കോയും ജാതിയും വയലേലകളീലേക്ക് ചാഞ്ഞു കിടക്കുന്ന തേങ്ങുകളും............
മറുഭാഗത്ത് പച്ചപ്പട്ടുടുത്ത് പുഞ്ചപ്പാടവും പുല്‍മേടും, മേട്ടില്‍ സ്വഛന്ദം പാറിക്കളിക്കുന്ന കുരുവികളും മേയുന്ന മാടുകളും ആടുകളും കോഴികളും കുളക്കോഴികളും ചിലുചിലം ചൊല്ലി തത്തിക്കളിക്കുന്ന അണ്ണാറക്കണ്ണനും പുന്നമരക്കോമ്പിലിരുന്നു കൂകിവിളിക്കുന്ന കാര്‍കുയിലും..........................................!!;

ഇനിയും വര്‍ണ്ണിച്ചാല്‍ മതിയാകാത്ത ആ ഹരിതഭൂമികക്ക് ആമ്പലാല്‍ മാലചാര്‍ത്തി നീലത്തടാകവും എല്ലാത്തിനും മൂകസാക്ക്ഷിയായി തലയുയര്‍ത്തി തണല്‍ വിരിച്ചു നില്‍ക്കുന്ന ആ പേരാല്‍മരവും....!!
മറക്കാനാകുമോ.......സ്വയം മറന്നു നിന്നിരുന്ന ഈ കൊച്ചുദ്വീപിനെ....?

കാലത്തിന്‍റെ കണക്കുപുസ്തകത്തില്‍ ആ പേരാല്‍ പിന്നീട് ചാഞ്ഞ് വീഴുകയും പിന്നീടെപ്പോഴൊ സ്വാര്‍ത്ഥകരങ്ങള്‍ക്ക് ബലിമരമായി.

“അനിലാ നീ ഓര്‍ക്കുന്നോ നമ്മളന്ന് മീന്‍ വെട്ടിപ്പിടിക്കാന്‍ വന്നിരുന്നത്..?”
“പിന്നല്ലാതെ.....ഞാനും നീയും ബിരിയാണി ഹംസക്കയും, എത്ര മീനാ നമുക്ക് കിട്ടിയിരുന്നത് അല്ലേ..”
“കല്ലുത്തിയും പരലും പൊരിക്കും ബ്രാലും കടുവും മൊയ്യും.......ഒരു വലിയ ബക്കറ്റ് നിറയെ മീന്‍ കിട്ടിയിരുന്നു അല്ലേ...”
രാത്രിയുടെ യാമങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കി ചൂട്ടും പിടിച്ച് പാടം നിറയെ ആളുകള്‍ ഉണ്ടാകും ഒറ്റലും കുരുത്തിയുമായി. സാക്സഫോണ്‍ വായിക്കുന്ന തവളക്കൂട്ടവും തമ്പുരുമീട്ടി താളം കൊടുത്ത് ചീവീടുകളും ഉണ്ടാകും സാക്ക്ഷിയായി പുലരുവോളം.

ചാറ്റല്‍മഴയില്‍ വാലിനുകടിച്ചുപിടിച്ചെന്നോണം വരിവരിയായി ഒഴുക്കിനെതിരെ നീങ്ങുന്ന മുഴുത്ത മൊയ് കൂട്ടങ്ങളെ ചണ്ക്കെ......ചണ്ക്കെന്ന്....വെട്ടിയിടുമ്പോള്‍ ഓര്‍ത്ത് പോകാറുണ്ട് ഞാന്‍ അത്ഭുതത്തോടെ....!!:
“ഇന്നലെ പെയ്ത മഴക്ക് ഇത്ര മുഴുത്ത മീനുകള്‍ എങ്ങിനെ വന്നു...!!?”
എല്ലാം ദൈവത്തിന്‍റെ ഓരോ പണികളാണല്ലേ...?
വെട്ടിപ്പിടുത്തത്തിന് മിടുക്കന്‍ ഹംസക്ക തന്നെയാണ്. അനിലന്‍ നീര്‍ക്കോലി വീരനാണ്. ഒരൊറ്റ് നീര്‍ക്കോലിയേയും അവന്‍ വിടില്ല; പിറ്റെ ദിവസം നാറിയിട്ട് നടക്കാന്‍ കഴിയില്ല. അതിന് കരക്കാരുടെ പുളിച്ച തെറിയും കേള്‍ക്കും അവന്‍.
“ഇടക്കാ ‘വളിമന്തു’ നമ്മോട് കൂട്ടുകൂടി എല്ലാം കുളമാക്കി അല്ലേ”
“അല്ലേലും കുരുത്തി അങ്ങേരുടെ ഒരു വീക്നസ്സാ....ആരുടേതെങ്കിലും അടിച്ചുമാറ്റിയില്ലെങ്കില്‍ അങ്ങോര്‍ക്ക് ഉറക്കം വരില്ല. അവസാനം നമുക്ക് ചീത്തപ്പേര് ബാക്കി”
“എന്തു രസമായിരുന്നു അല്ലേടാ അനിലാ ആ കാലം, പിന്നെ നീ ബോംബെക്കും ഞാന്‍ കോയമ്പത്തൂര്‍ക്കും വിട്ടു. ഇനി ആ കാലമൊക്കെ നമുക്ക് തിരിച്ചു കിട്ടുമോ...?”
“എവടെ....!!”
“ഒരു കനത്തമഴ വരാന്‍ സാധ്യതയുണ്ട്, നമുക്കാ ഷെഡ്ഡിലേക്ക് മാറി നില്‍ക്കാം, അവിടെ ‘സുബ്രു‘വിന്‍റെ ചായക്കടയുണ്ട് അവിടെയിരിക്കാം“

സുബ്രു ഞങ്ങളുടെ പ്രായക്കാരനാണെങ്കിലും കൂട്ടുകെട്ടെല്ലാം മുതിര്‍ന്നവരുമായിട്ടായിരുന്നു. അതു കൊണ്ട് അവനൊരു ഹീറൊയുടെ റോളിലായിരുന്നു. ആഴത്തില്‍ ഊളിയിട്ട് കൂന്തക്കട പറിക്കാനും കൊട്ടുക പൊട്ടിക്കാനും അവനോളം ആരും ഉണ്ടായിരുന്നില്ല. എന്തൊരുശിരായിരുന്നു....
ഇന്നവനെ കണ്ടാല്‍ സങ്കടം തോന്നും.
പെങ്ങാമുക്ക് പൂ‍രത്തിന് വടക്ക് മുറിയും പടിഞ്ഞാറ്റുമുറിയും തമ്മിലുണ്ടായ അടിയില്‍ ദണ്ട് കൊണ്ട് കിട്ടിയ അടി അവന്‍റെ ജീവിതമാകെ മാറ്റിമറിച്ചു. ഇന്ന് മൃതപ്രായനായി കഴിയുന്നു. ഇന്ന് അവന്‍റെയും കുടുംബത്തിന്‍റെയും ജീവിതോപാധിയാണ് ഈ ചായക്കട. പിന്നെ ആരെങ്കിലും അറിഞ്ഞുകൊടുക്കുന്ന കൈമടക്കിന്‍റെ കരുത്തിലാണ് അവരുടെ ജീവിതചക്രം തിരിയുന്നത്.

ആര്‍ത്തുപെയ്ത മഴ ഒരു ശോകരാഗം പോലെ പെയ്തുനിന്നു. ആ പടിയിറങ്ങുമ്പോള്‍ ഞങ്ങളും ശോകമൂകരായിരുന്നു.
വികസനത്തിന്റെ ചിന്തകള്‍ കരിച്ചാലിന്റെ മുഖഛായക്ക് മാറ്റം വരുത്തി എങ്കിലും; ഒട്ടും കര്‍മ്മബോധമില്ലാത്ത യുവാക്കളാണ് അന്നും ഇന്നും ഇവിടുത്തെ ശാപം. മദ്യത്തിനും ചൂതാട്ടത്തിനും അടിമപ്പെട്ട ലക്‍ഷ്യബോധമില്ലാത്ത അവരെ, കാലത്തിന്‍റെ നോക്കുകുത്തികളോട് ഉപമിക്കാം.



ഫോട്ടൊ-കടപ്പാട് സക്കീർ പറയക്കൽ

21 comments:

yousufpa said...

ബ്ലോഗനാര്‍ കാവിലമ്മ കോപിച്ചതാണെന്ന് തോന്നുന്നു.
രണ്ടാം ഭാഗം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പോസ്റ്റിയിരുന്നു.അതില്‍ ചിലതകരാറു മൂലം ചില ചേരുവകളോടെ മാറ്റി പോസ്റ്റുന്നു.കമന്റിയിരുന്ന മാന്യ മിത്രങ്ങളേ ക്ഷമിച്ചാലും.

സുല്‍ |Sul said...

അത്ക്കാ...

ഒരു പാടു പിന്നിലേക്ക് കൊണ്ടു പോയി എന്നെ ഈ പോസ്റ്റ്. ബാല്യത്തിലെ കളികളും കൂട്ടുകെട്ടുകളും കൂട്ടിനെത്തിച്ച പോസ്റ്റിനു നന്ദി.

കഴുങ്ങ് ആണോ കവുങ്ങ് ആണോ ശരി?

-സുല്‍

അരുണ്‍ കരിമുട്ടം said...

ശോകരാഗം പോലെ ഒരു മഴയുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ തലമുറയെ എടുത്ത് കാട്ടിയത് വളരെ നന്നായി.എങ്കിലും നഷ്ടപ്പെട്ടത്, നഷ്ടപ്പെട്ടത് തന്നെയാണ്.
അത് ഓര്‍മ്മയായാലും....

Sharu (Ansha Muneer) said...

വായിച്ചു. ഇഷ്ടമായീ ഓര്‍മ്മകളിലേയ്ക്കുള്ള ഈ മുങ്ങാംകുഴിയിടല്‍. പക്ഷെ ആദ്യ ഭാ‍ഗമായിരുന്നു കുറച്ചുകൂടി ഹൃദ്യം

Anonymous said...

ആദ്യ ഭാഗത്തിലെ ഓരൊ വരികളും ഫലിതം നിറഞ്ഞതായിരുന്നു.രണ്ടാം ഭാഗത്തിലെ ഓരൊ വരികളും വായിക്കുന്തൊറും ഒരിക്കലും തിരിച്ചു കിട്ടാതത എന്തൊ ഒക്കെയൊ നഷ്ടപെട്ടപൊലെയുള്ള ഒരു തൊന്നൽ.ആ കൂട്ടുകാരിലെ ഒരാൾ ഇന്നു നമ്മൊടൊപ്പം ഇല്ലല്ലൊ. അതൊക്കെ ആയിരിക്കും അല്ലെ.ആ കൂട്ടുകാരൻ ഇന്നും എന്റെ മനസ്സിൽ വേദനയൊടെ മായാതെ നിൽക്കുന്നു.....

വളരെ നന്നായിട്ടുണ്ട്‌.പക്ഷെ പെട്ടന്നു വായിച്ചു തീർന്നപൊലെ തോന്നി...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ആര്‍ത്തുപെയ്ത മഴ ഒരു ശോകരാഗം പോലെ പെയ്തുനിന്നു... നല്ല അവതരണം.എവിടെയൊക്കെയ്യൊ വച്ചു ചെറിയ ഒരു വേദന വായനക്കിടയില്‍ അനുഭവപ്പെട്ടു.ഭാവുകങ്ങള്‍

ഹരിശ്രീ said...

നന്നായിരിയ്കുന്നു...

ആശംസകള്‍...

:)

paarppidam said...

ഓരോന്ന്‌ ഓര്‍മ്മിപ്പിച്ച്‌ ഈ മരുഭൂമിയില്‍ സ്വസ്ഥ്മായി ജീവിക്കാന്‍ സമ്മതിക്കില്ല അല്ലെ? ജോലിയുടേതീക്കാറ്റിണ്റ്റേയും മരുഭൂമിയില്‍ നിന്നും ഉയരുന്ന ചുടുകാറ്റിണ്റ്റേയും ഇടയില്‍ മരവിച്ചുപോയ മനസ്സിലേക്ക്‌ കുളിര്‍മഴകൊണ്ടുവരുന്ന ഈ ചിത്രങ്ങള്‍ക്കും കുറിപ്പിനും നന്ദി.

ശ്രീ said...

നാട്ടിന്‍പുറങ്ങളുടെ നന്മകളിലേക്ക് ഓര്‍മ്മകളെ കുട്ടിക്കൊണ്ടു പോകുന്ന നല്ലൊരു പോസ്റ്റ്, മാഷേ
:)

Unknown said...

അല്‍ങ്കാര പദങ്ങള്‍ അധികരിച്ചുവോ ന്നൊരു സംശയം.

yousufpa said...

സുല്‍...ശെരിക്കും ആ പദത്തിനര്‍ത്ഥം കമുക് എന്നാണ്.ചിലര്‍ കവുങ്ങ് എന്നും കഴുങ്ങ് എന്നും പ്രയോഗിക്കും.ഞാനാ പ്രാദേശിക ഭാഷ ഉപയോഗിച്ചു എന്നേ ഉള്ളൂ.
അരുണ്‍....നന്ദി.
ഷാരു....എനിക്കും അത് തോന്നിയിരുന്നു.
അനോണി മാഷേ....പേരെന്താന്ന് ചോദിച്ചാല്‍ പേരയ്ക്കാന്നെങ്കിലും പറയേണ്ടേ...?
കിലുക്കാം‌പെട്ടി.....നന്ദി.
ഹരിശ്രീ.....നന്ദി.
ഹേ...വാസ്തു ശില്പി(പാര്‍പ്പിടം)....മനം കുളിര്‍ത്തു എന്നറിഞ്ഞതില്‍ സന്തോഷം.
ശ്രീ....നന്ദി.
സോണിയ...നിര്‍ദ്ദേശത്തിനു നന്ദി.

ബഷീർ said...

കരിച്ചാല്‍ കടവിലൂടെ രണ്ടാമതും വന്നു..

തിരിച്ചു കിട്ടാനില്ലാത്ത പഴയ നാളുകളിലൂടെയുള്ള ഈ സഞ്ചാരം ഇഷ്ടമായി..

കൊട്ടത്തേക്കും മറ്റും ഓര്‍മ്മയിലെത്തി.. ഇപ്പോള്‍ ആ കാഴ്ചകള്‍ എങ്ങും കാണാന്‍ വഴിയില്ല

ചിത്രങ്ങളും നന്നായി

നേരിട്ട്‌ കാണുമ്പോള്‍ ഇത്രയും ഭംഗി തോന്നുകയില്ല..

Sojo Varughese said...

ഓര്‍മ്മകള്‍ക്ക് എന്ത് ഭംഗി, ഓര്‍ക്കാന്‍. ഒപ്പം ഒരിത്തിരി നൊമ്പരവും. നമുക്കെല്ലാം നഷ്ടപ്പെട്ട് പോയ ഒരു കുട്ടിക്കാലത്തിന്‍റെ, വെബിന്‍റെ നാഗരിക വെച്ചുകെട്ടലുകളില്‍ കോറിയിട്ടു നാം സായു‌ജ്യം അടയുന്ന നമുക്കു നഷ്ടപെട്ടുപോയ നാട്ടിന്‍പുറങ്ങളുടെ ഓര്‍മ്മകള്‍. ഒരിക്കല്‍ ഇവ മാത്രം ആകും ഗ്രാമങ്ങളെ ഓര്‍ക്കാന്‍, പച്ചപ്പുകളെ ഓര്‍ക്കാന്‍ നമുക്കും വരുന്ന തലമുറകള്‍ക്കും രേഖകള്‍.

പിരാന്തന്‍ said...

അത്ക്കന്,
നന്നായീണ്ട്..
കപ്ലയങ്ങാട് ഭരണി എന്തേ പറയാന് വിട്ടുപോയതാണോ?

അശോക് കർത്താ said...

ഇത്രയും നീട്ടിപ്പോസ്റ്റുചെയ്താല്‍ വായിക്കാ‍ന്‍ ഇച്ചരേപ്പ്ടാണേ....നീളം കുറച്ചാല്‍നന്നായിരുന്നു

ഗിരീഷ്‌ എ എസ്‌ said...

മനോഹരം...
ആശംസകള്‍

മുസ്തഫ പെരുമ്പറമ്പത്ത് said...

ആശയത്തേക്കാള്‍ വര്‍ണ്ണനകള്‍ക്ക് പ്രാധാന്യം കൊടുത്തപ്പോള്‍ ചിലയിടങ്ങളില്‍ രസചരട് മുറിയുന്നുവെങ്കിലും നാട്ടിന്‍പ്പുറത്തിന്റെ തനിമ ചോരാതിരിക്കാന്‍ ശ്രദ്ധിച്ചതില്‍ ഭാവുകങ്ങള്‍ നേരുന്നു...
നഷ്ട പ്രതാപത്തിന്റെ ഓര്‍മ്മകള്‍ മാത്രം അവശേഷിക്കുന്നു അത്ക്കന്റെ തലമുറയില്‍... ഇനി അടുത്ത തലമുറക്ക് വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും കൂടെ നിശ്ചലചിത്രങ്ങള്‍ക്ക് പകരം വീഡിയോ ക്ലിപ്പുകള്‍ കൊടുക്കേണ്ടിവരും... പണ്ട് പ്രകൃതിയോട് ഇഴുകിചേര്‍ന്നുള്ള വികൃതികള്‍ക്ക് സമയം കണ്ടെത്തിയിരുന്നപ്പോള്‍ ഇന്ന് വികൃതിക്ക് മുന്‍തൂക്കം കൊടുത്ത് പ്രാകൃതമായ ഒരു സംസ്കാ‍രത്തിലേക്ക് വഴിമാറിയിരിക്കുന്നു... മനസ്സില്‍ നന്മ സൂക്ഷിക്കുന്നവര്‍ക്ക് വേദനിക്കാമിനി ശിഷ്ടകാലം...
ഇനിയുമെഴുതുക.....

Anil cheleri kumaran said...

ഒരു പാട് ഓര്‍മ്മകള്‍ താങ്കള്‍ തിരിച്ചു തന്നു..
നന്ദി..

വിക്രമാദിത്യന്‍ said...

എന്റെ ഗ്രാമം എന്റെ ഗ്രാമം...
ഞാന്‍ ആലപ്പുഴയിലേക്ക് വണ്ടി കയറട്ടെ...അത്രക്കുണ്ട് ഗ്രാമ ഭംഗി വരികളില്‍. ഒരുപാടോര്‍മ്മകള്‍ മടക്കി നല്കിയ വരികളും ചിത്രങ്ങളും....

എല്ലാ ഭാവുകങ്ങളും
വിക്രമാദിത്യന്‍

yousufpa said...

ബഷീര്‍,കാക്ക,പിരാന്തന്‍,എ കെ,ദ്രൌപതി,എന്റെ സത്രം,കുമാരന്‍.വിക്രമാദിത്യന്‍.............
സന്തോഷം ഉണ്ട് സന്ദര്‍ശിച്ചതിന്

പിരിക്കുട്ടി said...

hmmmmmmmmmmmmm